എല്ലാവരുടെയും ശരീരം കരീന കപൂറിനെയും തമ്മന്നയെയുംപോലെ സൈസ് സീറോ ആയിരിക്കണമെന്നില്ല. ചിലർ എത്രയൊക്കെ വ്യായാമവും ഡയറ്റും ചെയ്താലും വണ്ണം പിന്നെപ്പിന്നെ കൂടുകയേയുള്ളു. എന്നുകരുതി അത്തരക്കാർ ഒരു വസ്ത്രമെടുക്കാന്‍ വരുമ്പോള്‍ കടയിലുള്ള ജീവനക്കാര്‍ അവരെ അധിക്ഷേപിക്കുന്നതു ശരിയാണോ? ഒരിക്കലുമല്ല. മുംബൈയിലെ വസ്ത്രസ്ഥാപനം സന്ദർശിക്കുന്നതിനിടെയാണ് സെയിൽസ് റെപ്രസന്റേറ്റീവില്‍ നിന്നും മോനാ ജോഷി എന്ന പെൺകുട്ടിയ്ക്കു ദുരനുഭവമുണ്ടായത്. പെൺകുട്ടിയ്ക്കു പറ്റിയ സൈസിലുള്ള വസ്ത്രം കിട്ടണമെങ്കില്‍ ജിമ്മിൽ പോയി മെലിഞ്ഞു വരൂ എന്നാണ് ജീവനക്കാർ പറഞ്ഞത്.
തനിക്കു പാകമായ സ്കര്‍ട്ട് തിരയുകയായിരുന്നു മോനാ. എന്നാൽ ഒന്നും ലഭിക്കാതിരുന്നതിനാല്‍ തന്റെ പാകത്തിലുള്ള സ്കര്‍ട്ട് കാണിച്ചു തരാമോയെന്നു സെയിൽസ് റെപ്രസന്റേറ്റീവിനോടു ചോദിച്ചു. ഉടൻ തന്നെ ഇല്ലെന്നും തന്റെ പാകത്തിലുള്ള വസ്ത്രം കിട്ടണമെങ്കിൽ ആദ്യം ജിമ്മിൽ പോകൂയെന്നുമാണ് മോനയ്ക്കു ലഭിച്ച മറുപടി. സംഭവത്തിനു ശേഷം ജീവനക്കാരന്റെ ഭാഗത്തു നിന്നുള്ള മോശം പെരുമാറ്റത്തിന് വിശദീകരണം ആവശ്യപ്പെട്ട് കടയുടമയ്ക്ക് മോനയും സുഹൃത്തും മെയിൽ അയച്ചിട്ടുണ്ട്. മാത്രമല്ല മെയിൽസഹിതം സ്ക്രീൻഷോട്ടായി വിവരം ഫെയ്സ്ബുക്കിൽ പങ്കുവെക്കുകയും ചെയ്തു.
എന്നാൽ ഇത്തരമൊരു പ്രവർത്തി ചെയ്തത് സ്ഥാപനത്തെ അധിക്ഷേപിക്കാനല്ലെന്നും മറിച്ച് ശാരീരികമായ വ്യത്യാസങ്ങളുടെ പേരിൽ ഇനിയൊരാളെയും അപകീർത്തിപ്പെടുത്താതിരിക്കാനും മാന്യമായി പെരുമാറണമെന്നുള്ള അവബോധത്തിനു വേണ്ടിയാണെന്നും മോന പറഞ്ഞു.
അതിനിടെ സ്റ്റോര്‍ ഡയറക്ടർ വിഷയത്തിൽ മാപ്പപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്. സമൂഹമധ്യത്തിൽ കൃത്യമായ ആകാരവടിവുകളോടെയല്ലാത്ത സ്ത്രീശരീരങ്ങൾ എത്രത്തോളം ഇരയാകപ്പെടുന്നുവെന്നതിന് ഉദാഹരണമാണ് ഇക്കാര്യം.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.