മക്കള്‍ക്കു വേണ്ടി എന്തൊക്കെ ചെയ്താലും മതിയാവില്ല മാതാപിതാക്കൾക്ക്. അവരുടെ പിറന്നാള്‍ ദിനങ്ങളും ജീവിതത്തിലെ ഓരോ ചവിട്ടുപടികളും ഓർത്തു വെയ്ക്കത്തക്കവിധത്തിൽ മനോഹരമാക്കാൻ അവര്‍ എപ്പോഴും ശ്രദ്ധിക്കും. ഇത്തരത്തിൽ രണ്ടുവയസുകാരിയായ മകളുടെ പിറന്നാളിന് ഒരമ്മ നൽകിയ സമ്മാനം പക്ഷേ സന്തോഷത്തിനു പകരം അവളെ കണ്ണീരണിയിക്കുകയാണുണ്ടായത്. ബ്ലാക്പൂൾ സ്വദേശിയും രണ്ടു മക്കളുടെ അമ്മയുമായ ലിസ കോണർ മകള്‍ എസ്മെയ്ക്കായി മനോഹരമായ ജെല്ലി ഷൂസ് വാങ്ങിയപ്പോൾ ഒരിക്കലും അതു തന്റെ മകൾക്കു വേദന നൽകുമെന്നു വിചാരിച്ചിരുന്നില്ല.
പിറന്നാളിനു സമ്മാനമായാണ് മകൾക്ക് പിങ്ക് നിറത്തിലുള്ള ജെല്ലി ഷൂസ് സമ്മാനിച്ചത്. പിറന്നാൾ ദിനത്തിൽ ജെല്ലി ഷൂസ് ധരിച്ച് അരമണിക്കൂർ കഴിഞ്ഞപ്പോഴേയ്ക്കും എസ്മെയുടെ കാലുകൾ മുഴുവൻ ചോരകൊണ്ടു നിറഞ്ഞിരുന്നു. അരമണിക്കൂർ നേരത്തേക്ക് മകൾ എങ്ങനെയാണ് ആ ഷൂസ് ധരിച്ചതെന്ന് തനിക്കിപ്പോഴും ചിന്തിക്കാനാവുന്നില്ല. മകൾ ചെരിപ്പും ധരിച്ച് ഓടിനടക്കുമെന്നാണു താൻ കരുതിയിരുന്നത് എന്നാൽ കുറച്ചു കഴിഞ്ഞപ്പോഴാണ് കണ്ണുനീരോടെ വേച്ചുവേച്ചു തന്റെ അരികിലെത്തിയ േമാളെ കമണ്ടത്. കാൽപാദത്തിനു ചുറ്റും ചോരമയമായിരുന്നു അപ്പോഴേയ്ക്കും. വേദനകൊണ്ടു പുളയുന്ന മകളെ ഏറെ സമയമെടുത്താണ് ആശ്വസിപ്പിച്ചത്.
മനോഹരമായ അവളുടെ പിറന്നാൾ ദിനം നശിപ്പിക്കുക കൂടിയാണ് ആ ജെല്ലിഷൂസ് ചെയ്തത്. അതിനിടെ സംഭവത്തെ ഗൗരവമായാണ് കാണുന്നതെന്നും എസ്മെയുടെ കാര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും നെക്സ്റ്റിന്റെ വക്താവ് അറിയിച്ചു. എസ്മെ വാങ്ങിയ ഷൂസ് തങ്ങൾ തിരികെ ചോദിച്ചിട്ടുണ്ടെന്നും എന്നാൽ മാത്രമേ എന്തുകൊണ്ടാണ് കുട്ടിയുടെ കാൽ മുറിവുണ്ടാവാൻ കാരണമെന്നു തങ്ങൾക്കു മനസിലാകൂയെന്നും നെക്സ്റ്റ് അധികൃതർ വ്യക്തമാക്കി. എന്നാൽ കുട്ടികളെ വേദനിപ്പിക്കുന്ന ജെല്ലിഷൂസിന്റെ വിപണനം നിർത്തണമെന്നാണ് ലിസ പറയുന്നത്. താൻ ചിത്രസഹിതം ഇക്കാര്യം സോഷ്യൽമീഡിയയിൽ പോസ്റ്റു ചെയ്തതോടെ കുറേപേർ അവർക്കും ഇത്തരത്തില്‍ അനുഭവമുണ്ടായിട്ടുണ്ടെന്ന് അറിയിച്ചിരുന്നു. ജെല്ലി മെറ്റീരിയലിനാൽ നിർമ്മിക്കപ്പെട്ട ഷൂസ് എങ്ങനെ മകളുടെ കാലുകളിൽ മുറിവുണ്ടാക്കിയെന്ന് അറിയില്ല. ഇനിയാർക്കും ഇങ്ങനെസംഭവിക്കരുത്-ലിസ പറയുന്നു