തിരുവനന്തപുരത്ത് സദാചാര പൊലീസിങ്ങിനിരയായ വിഷ്ണുവും ആരതിയും വിവാഹിതരായി. ലളിതമായ ചടങ്ങുകൾക്കുശേഷം കൂട്ടുകാർക്കൊപ്പം കനകക്കുന്നിൽ തന്നെയെത്തി കേക്ക് മുറിച്ചാണ് ഇവർ ആഘോഷിച്ചത്. വിവാഹിതരാകാൻ തീരുമാനിച്ചിരുന്നെങ്കിലും ഇത്രവേഗം ഒരുമിപ്പിച്ച പൊലീസുകാർക്ക് നന്ദി പറയുകയാണ് ഇരുവരും. കഴിഞ്ഞ ദിവസം മ്യൂസിയം വളപ്പിൽ തോളിൽ കൈയിട്ടിരുന്നതിന്റെ പേരിൽ ഇരുവരേയും പിങ്ക് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഏറെ ചർച്ചയായ പൊലീസിന്റെ സദാചാരവേട്ടയ്ക്കു കനകക്കുന്ന് വേദിയായത്. എന്താണു തങ്ങൾ ചെയ്ത കുറ്റമെന്ന് എല്ലാവരുമറിയട്ടെ എന്നു പറഞ്ഞു യുവാവ് സംഭവം ഫെയ്സ് ബുക് ലൈവായി പുറത്തുവിടുകയും ചെയ്തു. വള്‍ഗര്‍ ആയി പെരുമാറിയെന്നു പറഞ്ഞാണ് പൊലീസുകാര്‍ പെരുമാറിയതെന്നാണ് വിഡിയോ പോസ്റ്റ് ചെയ്ത വിഷ്ണു പറയുന്നത്. എന്താണ് വള്‍ഗര്‍ എന്ന് പൊലീസ് വ്യക്തമാക്കണമെന്നാണ് ഫേസ്ബുക്ക് ലൈവിലൂടെ അയാള്‍ ചോദിച്ചത്.
വിഷ്ണു താൻ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിക്കൊപ്പം പാര്‍ക്കില്‍ ഇരിക്കുമ്പോഴാണ് വള്‍ഗര്‍ ആക്റ്റിവിറ്റീസ് നടത്തിയെന്നു പറഞ്ഞ് പൊലീസുകാര്‍ ഇടപെട്ടത്. എന്താണ് തങ്ങള്‍ നടത്തിയ ഇന്‍ഡീസന്റ് കാര്യം എന്നു പറയാന്‍ പൊലീസിനെ ഫേസ്ബുക്ക് വിഡിയോയില്‍ ഇയാള്‍ വെല്ലുവിളിക്കുന്നുണ്ട്. ഇതുകേട്ട പൊലീസുകാര്‍ പറയുന്നതാണ് രസകരം, നിങ്ങള്‍ ചുംബിക്കുന്നത് ഞങ്ങള്‍ കണ്ടു. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ വിഡിയോ വൈറലായതോടെ സംഭവത്തിൽ പ്രതികരണവുമായി ഒട്ടേറെപേർ രംഗത്തെത്തുകയും ചെയ്തു.