വെള്ള നിറത്തിലുള്ള കുർത്തയും പൈജാമയും ഒപ്പം ക്രീം കളറിലുള്ള ജാക്കറ്റും ധരിച്ച് സ്വതസിദ്ധമായ പുഞ്ചിരിയോടെ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കൈകൂപ്പി നിൽക്കുകയാണ്. അധികം കഴിഞ്ഞില്ല അപ്പോഴേയ്ക്കും അതാ വേഷത്തിലും ഭാവത്തിലും ഒരു മാറ്റവുമില്ലാതെ മോദിയെ പകർത്തി വച്ചതു പോലെ കൈകൂപ്പി നിൽക്കുന്ന മറ്റൊരു രൂപം. കണ്‍ഫ്യൂഷനായല്ലോ! ഇതിലേതാ ശരിക്കും മോദി? ഇനി മോദിയുടെ അപരനായിരിക്കുമോ എന്നെല്ലാം ചിന്തിക്കും മുമ്പ് മനസിലാക്കിക്കോളൂ, മാഡം തുസാഡ്സ് മ്യൂസിയത്തിൽ പ്രദർശിപ്പിക്കുന്നതിനായി പണിതൊരുക്കിയ മോദിയുടെ മെഴുകു പ്രതിമയാണത്.
പ്രധാനമന്ത്രിയെ ലോകത്തെ നാലു നഗരങ്ങളിൽ ഇനി ഒരേസമയം കാണാം. പക്ഷേ മെഴുകു പ്രതിമയുടെ രൂപത്തിലായിരിക്കുമെന്നു മാത്രം. ലണ്ടന്‍, ബാങ്കോക്ക്, ഹോങ്കോങ്, സിംഗപ്പൂർ തുടങ്ങിയ ഇടങ്ങളിെല മാഡം തുസാഡ്സ് മ്യൂസിയങ്ങളിൽ ഏപ്രിൽ 28 മുതൽ പ്രതിമകൾ പ്രദർശിപ്പിക്കും. അനാഛാദനത്തിനു മുമ്പായി തന്റെ മെഴുകു പ്രതിമ കാണാനെത്തിയ മോദിയും സമാനമായ വേഷത്തിലാണെത്തിയത്. ഒടുവിൽ പ്രതിമയെപ്പോലെ കൈകൂപ്പി പോസ് ചെയ്തപ്പോൾ കണ്ടുനിന്നവർ അമ്പരന്നു, ഒറ്റ നോട്ടത്തിൽ ഇരട്ടകളാണെന്നേ പറയൂ. 1.5 കോടി ചിലവിട്ടു തയ്യാറാക്കിയ പ്രതിമ നാലു മാസത്തോളം എടുത്താണ് പണി പൂർത്തിയാക്കിയത്. 2017 ൽ മാഡം തുസാഡ്സിന്റെ ഇന്ത്യയിലെ മ്യൂസിയം ഡൽഹിയിൽ തുറക്കും.