ഒരു തമാശയ്ക്കാണ് ആ ലേഡീസ് ഹോസ്റ്റലിലെ ആറാം നമ്പർ മുറിയിൽ നാലു കൂട്ടുകാരികൾ ഒത്തു കൂടിയത്. ഓജോ ബോർഡും മെഴുകുതിരിയും നാണയങ്ങളും കൈയിലുണ്ട്. വാതിലും ജനാലകളും അവർ കുറ്റിയിട്ടു. ലൈറ്റുകളെല്ലാം അണച്ചു, ആത്മാവിനു വേണ്ടി പ്രാർഥിച്ചു. നാലു പേരുടെയും നെഞ്ചിടിപ്പു കേൾക്കാം. എന്താണ് സംഭവിക്കാൻ പോകുന്നത്?
സമചതുര ചാർട് പേപ്പറിൽ എ മുതൽ ഇസെഡ് വരെയുള്ള ഇംഗ്ലിഷ് അക്ഷരമാല. ഒപ്പം ഒന്നു മുതൽ പൂജ്യം വരെയുള്ള അക്കങ്ങൾ. നടുക്കുള്ള പോയന്റിൽ നാണയം വച്ചു എന്നിട്ടു പതുക്കെ വിളിച്ചു...
‘ഗുഡ് സ്പിരിറ്റ് പ്ലീസ് കം....’ പതുക്കെ നാണയമിളകിത്തുടങ്ങി. അക്ഷരങ്ങളിലേക്ക് നാണയം പോകും തോറും പേടി കൂടിക്കൂടി വന്നു. പെട്ടെന്നാണ് കാതടപ്പിക്കുന്ന ഇടി വെട്ടിയത്. മെഴുകുതിരി കെട്ടുപോയി. അടുത്ത മിന്നലിൽ അവർ ശരിക്കും കണ്ടു, വെളുത്ത രൂപം അവരെയും നോക്കി നിൽക്കുന്നു. അലറിക്കരഞ്ഞു കൊണ്ട് അവർ വാതിലിനു നേരെ ഓടി. എത്ര ഓടിയിട്ടും വാതിൽ കണ്ടില്ല... കുട്ടിക്കളി കളിക്കണ്ട ഒന്നാണോ ഓജോ ബോർഡ്? പാരാസൈക്കോളജിയിൽ ഡോക്ടറേറ്റുള്ള എം.പദ്മനാഭൻ പറയുന്നു.
‘വർഷങ്ങളായി ഞാൻ ഇത്തരം വിശ്വാസങ്ങൾക്കു പിറകെ ഉണ്ട്. ഓജോ ബോർഡിനെക്കുറിച്ച് ക്ലാസുകളും എടുക്കുന്നുണ്ട്. വിവിധ രാജ്യങ്ങളിലായി ആയിരത്തി അ ൃഞ്ഞൂറോളം ശിഷ്യന്മാരുമുണ്ട്. ഞാൻ മനസ്സിലാക്കിയിടത്തോളം ഓജോ ബോർഡ് കുട്ടിക്കളിയല്ല. അത് പഠിക്കാതെ ചെയ്യുന്നത് വളരെ ആപത്തുമാണ്, വൈദ്യുതി മനുഷ്യന് ഏറെ ഉപകാരമുള്ള ഒന്നാണ്, പക്ഷേ അതിനെക്കുറിച്ച് അറിയാതെ ചെയ്യുന്നതൊക്കെയും ആപത്തു വിളിച്ചു വരുത്തുകയേയുള്ളൂ. അതു പോലെ തന്നെയാണ് ഓജോ ബോർഡും. കുറ്റം വൈദ്യുതിയുടേതല്ല. അതുപയോഗിക്കാൻ അറിയാത്തതുകൊണ്ടാണ്.
ശരീരമുണ്ടാകുമ്പോൾ സംസാരത്തിലൂടെയാണ് മറ്റുള്ളവരോട് സംവദിക്കാൻ പറ്റുന്നത്. ശരീരം നഷ്ടമായാലോ? ആ അവസ്ഥയിലാണ് ഓജോ ബോർഡു പോലെയുള്ളവ ഉപയോഗിച്ച് ആശയമവിനിമയത്തിനു കഴിയുന്നത്. അറിവില്ലാതെ ചെയ്യുമ്പോൾ ഉണ്ടാകുന്ന പേടി സബ്കോൺഷ്യസ് മൈൻഡിനെ ബാധിച്ച് അതു പലവിധ മാനസിക വിഭ്രാന്തിക്കു കാരണമാകാം.’’