കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സമൂഹമാധ്യമത്തിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു ഫോട്ടോയുണ്ട്, ഒരമ്മൂമ്മയും കുറച്ചു യുവതികളും കൂടിയുള്ള സെൽഫിയാണത്. അത്യാഹ്ലാദത്തോടെ ഫോട്ടോക്കു പോസ് ചെയ്യുന്ന മുത്തശ്ശിയും സുന്ദരികളും പെട്ടെന്ന് കാഴ്ചക്കാരുടെ മനസിൽ ഇടം നേടി. പക്ഷേ കാഴ്ച്ചയ്ക്കപ്പുറം ആ ഫോട്ടോക്കു പിന്നിൽ മറ്റൊരു കഥകൂടിയുണ്ട്, ഹൃദയം സ്പര്‍ശിക്കുന്ന ഒരു കഥ.
ഒട്ടാവാ സ്വദേശിയായ മാഹിരി സ്മിത്തും സുഹൃത്തുക്കളും സെൽഫിയെടുക്കാൻ വേണ്ടി ബാത്റൂമിനു മുന്നിലുള്ള നിലക്കണ്ണാടിക്കരികിലേക്ക് എത്തിയതാണ്. അപ്പോഴാണ് അൽപം മാറിനിന്ന് ഒരു മുത്തശ്ശി തങ്ങളെ നോക്കി നിൽക്കുന്നതായി അവർ ശ്രദ്ധിച്ചത്. പണ്ട് ഇതുപോലെ ഫ്രീക് വസ്ത്രങ്ങളൊക്കെ ധരിച്ച് സുഹൃത്തുക്കൾക്കൊപ്പം താനും ഔട്ടിങ്ങിനു പോയ നിമിഷങ്ങൾ ഓർത്തതായിരുന്നു ആ മുത്തശ്ശി. ആ കാലം മിസ് ചെയ്യുന്നുണ്ടെന്നും അവർ മാഹ്‍രിയോടും സുഹൃത്തുക്കളോടും പറഞ്ഞു.
ഇതുകേട്ടു മനസലിവു തോന്നിയ മാഹ്‍രിയും സുഹൃത്തുക്കളും അപ്പോൾ തന്നെ മുത്തശ്ശിയെ തങ്ങൾക്കരികിലേക്കു വിളിക്കുകയും എന്തിനാണ് ആ കാലത്തെ മിസ് ചെയ്യുന്നത്, നമ്മളെല്ലാം ഇപ്പോൾ ഒരുപോലെ പുറത്തു തന്നെയല്ലേ എന്നു ചോദിക്കുകയും ചെയ്തു. തങ്ങളുടെ സൗഹൃദക്കൂട്ടായ്മയിലേക്ക് ഒരു സുഹൃത്തിനെക്കൂടി കിട്ടിയെന്നും പറഞ്ഞാണ് ഈ സംഭവകഥയും സെൽഫിയും മാഹ്‍രി ട്വീറ്റ് ചെയ്തത്.
സംഗതി സമൂഹമാധ്യമത്തിൽ പങ്കുവച്ചതേ ഓർമയുള്ള മാഹ്‍രിക്ക്. പിന്നീടങ്ങോട്ട് കമന്റുകളെയും അഭിനന്ദനങ്ങളുടെയും പ്രവാഹമായിരുന്നു. മൂന്നുലക്ഷത്തിലധികം പേരാണ് മാഹ്‍രിയുടെ പോസ്റ്റ് ഷെയർ ചെയ്തത്. മുതിർന്ന പൗരന്മാരെ പലപ്പോഴും അവഗണിക്കുന്നവരുടെ ഇടയില്‍ മാഹ്‍രിയെപ്പോലുള്ളവർ വേറിട്ടു നിൽക്കുകയാണെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്.