സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരികയാണ്. സാധാരണ സ്ത്രീകൾക്കു മാത്രമല്ല സമൂഹത്തിൽ ഉത്തരവാദിത്തപ്പെട്ട പദവിയിലിരിക്കുന്ന സ്ത്രീജനങ്ങളും പലവിധത്തിലുള്ള ശാരീരികവും മാനസികവുമായ പീഡനങ്ങൾക്ക് ഇരയാകുന്നുണ്ട്. മുംബൈയിലെ പൊതുനിരത്തിൽ വച്ച് വനിതാ ട്രാഫികോ പോലീസിനു നേരെയുണ്ടായ ആക്രമണത്തിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ശിവസേനക്കാരനായ ശശികാന്ത് ഗൺപത് കാൽഗുഡെ എന്ന യുവാവാണ് വനിതാ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥയെ കയ്യേറ്റം ചെയ്യുന്നത്.
ഡ്രൈവിങിനിടെ ഫോണിൽ സംസാരിക്കുന്നതു കണ്ടതു ചോദ്യം ചെയ്തതാണ് കയ്യേറ്റത്തിനു കാരണമായത്. നിതിൻ ജങ്ഷനിലെ ഈസ്റ്റേൺ എക്സ്പ്രസ് ഹൈവേ ഫ്ലൈഓവറിനു സമീപത്തു വച്ചാണ് ഇരുപ്പത്തിയൊമ്പതുകാരിയായ ഉദ്യോഗസ്ഥ ശശികാന്തിനെ തടഞ്ഞത്. വണ്ടി നിർത്താൻ ആവശ്യപ്പെട്ടുവെങ്കിലും ശശികാന്ത് നിർത്താതിരിക്കുകയും തുടർന്ന് ഉദ്യോഗസ്ഥ വണ്ടി തടയുകയുമായിരുന്നു. ലൈസൻസും മറ്റും രേഖകളും ചോദിച്ചതോടെ ശശികാന്ത് ട്രാഫിക് ഉദ്യോഗസ്ഥയെ മർദ്ദിക്കുകയായിരുന്നു. തിരക്കേറിയ നഗരത്തിൽ പട്ടാപകൽ ഒരു യുവതിയ്ക്കു നേരെയുണ്ടായ ആക്രമണത്തെ ആരും ചോദ്യം ചെയ്തില്ലെന്നു മാത്രമല്ല കാഴ്ച്ചക്കാരായി നിൽക്കുക മാത്രമാണു ചെയ്തത്. സംഭവത്തില്‍ ശശികാന്തിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.