യുകെ സ്വദേശിയായ അഡിസൺ എന്ന മൂന്നു വയസുകാരിക്കു സിനിമകാണലാണ് ഏറ്റവും പ്രിയം. വിധിയുടെ വിളയാട്ടം എന്നു പറയുന്ന പോലെ വളരെ ചെറിയ പ്രായത്തിൽ തന്നെ കാൻസർ എന്ന മഹാരോഗത്തിന്റെ പിടിയിൽ ആയി അഡിസൺ. ജീവൻ രക്ഷ മരുന്നുകളുടെ സഹായത്തോടെ ഓരോ ദിവസവും തള്ളി നീക്കുന്ന ഈ കുരുന്നിന്റെ ഒരാഗ്രഹത്തിനു പോലും അച്ഛനും അമ്മയും എതിരു നിന്നിട്ടില്ല.
അങ്ങനെയിരിക്കെയാണ്, തനിക്കൊരു സിനിമ കാണണം എന്ന ആഗ്രഹം അഡിസൺ പറയുന്നത്. അതിനായി മകളെയും കൂട്ടി അച്ഛനും അമ്മയും അടുത്തുള്ള തിയറ്ററിൽ എത്തി. എന്നാൽ തീർത്തും നിരാശയായിരുന്നു ഫലം. കുട്ടിയെ സിനിമയ്ക്കു കയറ്റാൻ പറ്റില്ലെന്ന് തിയറ്റർ അധികൃതർ പറഞ്ഞു. ഇതിനായി അവർ നിരത്തിയ ന്യായം കുട്ടിയുടെ കൂടെ ബാഗ് ഉണ്ട് എന്നതായിരുന്നു. തീയറ്ററിന്റെ പോളിസി അനുസരിച്ച് യാതൊരു കാരണവശാലും പുറത്തു നിന്നുള്ള ബാഗുകൾ അകത്തേക്ക് പ്രവേശിപ്പിക്കില്ല. അതുകൊണ്ടുതന്നെ ബാഗില്ലാതെ വന്നു സിനിമ കാണാൻ അധികൃതർ ആവശ്യപ്പെട്ടു.
എന്നാൽ തന്റെ ജീവൻ രക്ഷ മരുന്നുകൾ അടങ്ങിയ ബാഗ് ഉപേക്ഷിക്കാൻ കുഞ്ഞിനു കഴിയില്ലായിരുന്നു. അതോടെ സിനിമ കാണണം എന്ന മോഹം മാറ്റിവച്ച് അഡിസൺ തിരികെ വീട്ടിലെത്തി. കാൻസർ ചികിത്സയുടെ ഭാഗമായി മജ്ജ മാറ്റിവക്കൽ കഴിഞ്ഞ അഡിസൺ 43 ദിവസത്തെ വിശ്രമത്തിനു ശേഷമാണ് പുറത്തിറങ്ങുന്നത്.