പിഴ അടയ്ക്കേണ്ട സന്ദർഭങ്ങളിൽ ഉത്തരവാദിത്തപ്പെട്ടവരുടെ കാലിൽ വീണു മാപ്പപേക്ഷിക്കുന്നതു നാം കണ്ടിട്ടുണ്ട്. പക്ഷേ സമകാലിക സംഭവം ചൂണ്ടിക്കാട്ടി ഉത്തരവാദിത്തപ്പെട്ടവരുടെ ഉത്തരം മുട്ടിയ്ക്കുന്നത് ആദ്യമായിരിക്കും. ടിക്കറ്റില്ലാതെ യാത്ര ചെയ്തു പിഴ ചുമത്തപ്പെട്ട യാത്രക്കാരി വിജയ് മല്യയെക്കുറിച്ചു തിരിച്ചു ചോദിച്ചാണ് അധികാരികളുടെ വായടച്ചത്. പ്രേംലത ബന്‍സാലി എന്ന മുംബൈ സ്വദേശിനിയാണ് കഥയിലെ നായിക. ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് മഹാലക്ഷ്മി സ്റ്റേഷനിൽ എത്തിയതോടെ പ്രേംലതയോട് പിഴയായി 206 രൂപയടക്കാൻ ടിക്കറ്റ് ചെക്കർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംഭവിച്ച തെറ്റിനു പിഴയടയ്ക്കുന്നതിനു പകരം തന്നെ സ്റ്റേഷൻ മാസ്റ്ററുടെ അടുക്കലേക്ക് എത്തിക്കാൻ പറഞ്ഞ പ്രേംലത അദ്ദേഹത്തോടാണ് വിജയ് മല്യയെക്കുറിച്ചു ചോദിച്ചത്.
രാജ്യത്തെ വിവിധ ബാങ്കുകളിലേക്കായി 9000 കോടി അടയ്ക്കാനുള്ള വിജയ് മല്യ ഇപ്പോഴും സുഖിച്ചു കഴിയുമ്പോൾ പാവപ്പെട്ടവരെ അധികാരികള്‍ ചൂഷണം ചെയ്യുകയാണെന്ന് പ്രേംലത പറഞ്ഞു. പന്ത്രണ്ടു മണിക്കൂറോളം നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിലും പ്രേംലത തന്റെ ഭാഗത്തു തന്നെ ഉറച്ചുനിന്നു. ഒടുവിൽ പ്രേംലതയുടെ ഭർത്താവിനെ വിളിച്ചു കാര്യം ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അതും നടന്നില്ല. പ്രേംലതയുടെ കേസിൽ ഇന്നു മുംബൈ സെൻട്രലിലെ മജിസ്ട്രേറ്റ് കോടതിയിൽ വാദം തുടരും.