മൃഗശാലകൾ സന്ദർശിക്കുന്നവരിൽ അശ്രദ്ധ മൂലം അപകടത്തിൽ പെടുന്നവരുടെ എണ്ണം നാൾക്കുനാൾ കൂടുകയാണ്. കഴിഞ്ഞയാഴ്ച്ചയാണ് സിംഹക്കൂട്ടിനുള്ളിലേക്കു കയറിയ യുവാവിനെ രക്ഷിക്കാൻ രണ്ടു സിംഹങ്ങളെ വെടിവച്ചു കൊന്നത്. അതിനു പിന്നാലെയിതാ മൃഗസ്നേഹികളെ ഞെട്ടിച്ചുകൊണ്ടു മറ്റൊരു വാർത്ത കൂടി. മൃഗശാലയിൽ ഗൊറില്ല താമസിക്കുന്ന വേലിക്കെട്ടിനകത്തേക്കു വീണ നാലുവയസുകാരനെ രക്ഷിക്കാൻ പതിനേഴു വയസു പ്രായമുള്ള ഗൊറില്ലയെ കൊന്നിരിക്കുകയാണ്. അമേരിക്കയിലെ സിൻസിനാറ്റി മൃഗശാലയിലാണ് സംഭവം.
181 കിലോ ഭാരമുള്ള ഹരാംബെ എന്ന ആൺ ഗൊറില്ലയെയാണ് ജീവനക്കാർ വെടിവച്ചു കൊന്നത്. പത്തു മിനുട്ടോളം കുട്ടി ഗൊറില്ലയ്ക്കു മുമ്പിലുണ്ടായിരുന്നുവെങ്കിലും പിന്നീട് അക്രമണോത്സുകമായി പെരുമാറാൻ തുടങ്ങിയതോടെയാണ് ഗൊറില്ലയെ വെടിവച്ചതെന്ന് മൃഗശാല ഡയറക്ടർ തെയ്ൻ മയ്നാർഡ് പറഞ്ഞു. വേലിക്കെട്ടിനകത്തേക്കു വീഴുന്ന സമയത്ത് മൂന്നു ഗൊറില്ലകള്‍ അവിടെയുണ്ടായിരുന്നു. രണ്ടെണ്ണം ദൂരേക്കു പോയെങ്കിലും ഹരാംബെ കുട്ടിയ്ക്കു പിന്നാലെ കൂടുകയായിരുന്നു. സിൻസിനാറ്റിയിൽ ഇത്തരത്തിൽ ഒരു മൃഗത്തെ കൊല്ലുന്നത് ഇതാദ്യമാണെന്നും മയ്നാർഡ് പറഞ്ഞു. കുട്ടിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.