സമയത്തിനു ഭക്ഷണമോ വെള്ളമോ കിട്ടിയില്ലെങ്കിലും പ്രശ്നമില്ല പക്ഷേ സോഷ്യൽ മീഡിയയില്ലാതെ ഒരു നിമിഷം പോലും സാധ്യമല്ലെന്നു ചിന്തിക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാരുടെ ലോകത്താണു നാമിന്നു ജീവിക്കുന്നത്. വിദേശ രാജ്യങ്ങളിൽ േസാഷ്യൽ മീഡിയയുടെ റോൾ കുറച്ചുകൂടി വ്യത്യസ്തമാണ്. സമയാസമയത്തിനു ഫോട്ടോകളും സ്റ്റാറ്റസും അപ്‍ഡേറ്റു ചെയ്യാൻ മാത്രമല്ല വ്യത്യസ്ത ചലഞ്ചുകളിലൂടെ ഹീറോ ആകുവാനും അവർക്കു സോഷ്യൽമീഡിയ കൂടിയേ തീരൂ. പറഞ്ഞു വരുന്നത് അടുത്ത കാലത്തായി തരംഗമായി വരുന്ന വിവിധ തരം ചലഞ്ചുകളെക്കുറിച്ചാണ്. ഐസ്‌വാട്ടർ ചലഞ്ചിനും റൈസ് ബക്കറ്റ് ചലഞ്ചിനും എഫോർ സൈസ് ബെല്ലി ചലഞ്ചിനുമൊക്കെ ശേഷം ഇപ്പോള്‍ വിദേശത്തെ യുവതലമുറ കൊണ്ടാടുന്നത് ട്രസ്റ്റ് ഫാൾ ചലഞ്ച് ആണ്. പേരു പോലെ തന്നെ വിശ്വാസം തന്നെയാണ് ഇവിടുത്തെ പ്രധാന താരം.
സംഗതിയിങ്ങനെയാണ്, അപരിചിതരായ വ്യക്തികൾക്കു മുമ്പിൽ പോയി നിന്ന് പുറകിലേക്കു വീഴുന്നതായി അഭിനയിക്കുക. വീഴുന്നതിനിടയില്‍ കക്ഷി പിടിച്ചാൽ നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിച്ചെന്നു വേണം കരുതാൻ മറിച്ചായാലോ തലയുംകുത്തി താഴെ കിടക്കാം. ഹൈസ്കൂൾ പ്രായം മുതലുള്ള കുട്ടികള്‍ തൊട്ട് യുവാക്കൾ ഉൾപ്പെടെയുള്ളരാണ് ഈ ചലഞ്ചില്‍ പങ്കെടുക്കുന്നത്. വിഡിയോ പകര്‍ത്തിയതിനു ശേഷം അതു ഫേസ്ബുക്കിലോ ട്വിറ്ററിലോ ഇട്ട് ലൈക്കുകളും കമന്റുകളും കണ്ടു നിർവൃതിയടയുക തന്നെയാണു ലക്ഷ്യം. പക്ഷേ കളിയായി ചെയ്യുന്നതാണെങ്കിലും പലപ്പോഴും അപകടകരമാകുന്നതു കൂടിയാണ് ഈ ചലഞ്ച് എന്നും അഭിപ്രായം ഉയരുന്നുണ്ട്. യാതൊരു വിധത്തിലുള്ള സുരക്ഷയുമില്ലാതെ ആഘാതത്തിൽ നിലത്തു വന്നു വീഴുന്നത് തലയ്ക്കുൾപ്പെടെ പരിക്കുണ്ടാക്കാനുള്ള സാധ്യതയുണ്ടെന്നും വാദം ഉയരുന്നുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും യുഎസിലെ യുവത്വം ട്രസ്റ്റ്ഫാള്‍ ചലഞ്ചിൽ മതിമറന്നിരിക്കുകയാണെന്നു പ്രത്യേകം പറയേണ്ടല്ലോ.