‘അവൻ എന്നോടു ക്ഷമിച്ചു’ – കുസൃതി കാട്ടിയതിനു മാതാപിതാക്കൾ വനത്തിലുപേക്ഷിച്ച ഏഴുവയസ്സുകാരന്റെ അച്ഛനാണ് ആശ്വാസത്തോടെ പറയുന്നത്. കാറുകൾക്കു കല്ലെറിഞ്ഞതിനുള്ള ശിക്ഷയായിട്ടു മേയ് 28നു മാതാപിതാക്കൾ വടക്കൻ ജപ്പാനിലെ ഹോക്കായ്‌ദോയിലെ നിബിഡവനത്തോടു ചേർന്ന റോഡിൽ ഉപേക്ഷിച്ച യമാനോ തനൂകയെ മൂന്നാം തീയതിയാണു കണ്ടെത്തിയത്. 28നു കുട്ടിയെ റോഡരികിൽ ഇറക്കിവിട്ടശേഷം കാറോടിച്ചുപോയ മാതാപിതാക്കൾ കുറച്ചുനേരത്തിനുശേഷം തിരിച്ചെത്തിയപ്പോൾ അവനെ കാണാനുണ്ടായിരുന്നില്ല.
ഹോക്കോയ്ദോയിൽനിന്നു നാലു കിലോമീറ്റർ അകലെ ജപ്പാൻ സൈനികത്താവളത്തോടു ചേർന്ന മരക്കുടിലിനുള്ളിലാണു കുട്ടിയെ കണ്ടെത്തിയത്. കുഞ്ഞുയമാനോയെ കണ്ടെത്താൻ സൈന്യത്തിന്റെ നേതൃത്വത്തിൽ വനമേഖലയിൽ വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു. ‘മോനോട് അച്ഛൻ ചെയ്തതു ശരിയായില്ല, എന്നോടു ക്ഷമിക്കണം’ – എന്നു ഞാൻ അവനോടു പറഞ്ഞപ്പോൾ മറുപടി ഇങ്ങനെയായിരുന്നുവെന്ന് അച്ഛൻ വെളിപ്പെടുത്തി: ‘അച്ഛൻ നല്ല അച്ഛനാണ്. ഞാൻ അച്ഛനോടു ക്ഷമിച്ചു’.
ലോകമാധ്യമങ്ങളിലെല്ലാം യമാനോയുടെ വാർത്ത വന്നിരുന്നു. ജപ്പാനിൽ ഇപ്പോൾ കക്ഷി ഹീറോയാണ്. ‘ഒരാഴ്ച മൗഗ്ലി’ എന്ന വിളിപ്പേരും വീണുകഴിഞ്ഞു. എന്തായാലും വീട്ടിൽ കളിയും ചിരിയും പടംവരയുമായി ആഘോഷത്തിൽത്തന്നെയാണു യമാനോ ഇപ്പോഴും.