ADVERTISEMENT

കൊല്ലത്തിലൊരിക്കൽ മാത്രം പതിവുള്ള മുത്തം ഇത്തവണ കിട്ടില്ല. 117 പവൻ തനി തങ്കക്കപ്പിന് പാലക്കാട്ട് അധിക വിശ്രമം. കോവിഡ് മൂലം ഇത്തവണ സംസ്ഥാന സ്കൂൾ കലോത്സവം ഇല്ലാത്തതിനാൽ സ്വർണക്കപ്പ് കഴിഞ്ഞ തവണത്തെ വിജയ ജില്ലയായ പാലക്കാട് തന്നെ സൂക്ഷിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ആടിയും പാടിയും മുന്നിലെത്തിയവർക്കു കിട്ടുന്ന സ്വർണകപ്പ് ജില്ലകൾക്ക് അഭിമാനമാണെങ്കിലും പിന്നീടൊരു വർഷം ഇരുട്ടുമുറിയിലെ ഏകാന്തവാസത്തിനാണ് യോഗം. കപ്പ് നേടുന്ന ജില്ലക്കാർ അത് ആവേശത്തോടെ ഏറ്റുവാങ്ങി നഗരപ്രദക്ഷണമെല്ലാം നടത്തി ജില്ലാ ട്രഷറിയിലെത്തിക്കും. ഈ ജില്ലക്കാരാണ് അടുത്ത വർഷത്തെ കലോത്സവവേദിയിലേക്ക് കപ്പ് എത്തിക്കാനുള്ള ഉത്തരവാദിത്തം.

 

മടക്കിവച്ച പുസ്‌തകത്തിനു മീതെ, വളയിട്ട കയ്യിൽ ഉയർന്നുനിൽക്കുന്ന വലംപിരിശംഖിന്റെ രൂപത്തിലുള്ള സ്വർണകപ്പിനു പിന്നിൽ വലിയൊരു കഥയുണ്ട്. 1985ൽ എറണാകുളത്ത് സംസ്‌ഥാന കലോത്സസവത്തിൽ വിധികർത്താവായി എത്തിയ വൈലോപ്പിള്ളി ശ്രീധരമേനോനാണ് സ്കൂൾ കലോത്സവത്തിനും സ്വർണക്കപ്പ് വേണമെന്ന ആവശ്യം അന്നത്തെ വിദ്യാഭ്യാസ മന്ത്രി ടി.എം.ജേക്കബിനോട് ഉന്നയിച്ചത്. 101 പവൻ കപ്പ് അടുത്ത വർഷംതന്നെ യാഥാർഥ്യമാക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. പക്ഷേ, ആറു പവൻ പൂശിയ കപ്പ് മാത്രമേ 1986ൽ നൽകാനായുള്ളൂ.  

 

വിദ്യാർഥികളിൽനിന്നും ജീവനക്കാരിൽനിന്നും പണം പിരിച്ച് കപ്പുണ്ടാക്കാൻ തീരുമാനിച്ചു. സ്വർണക്കപ്പിന്റെ ഡിസൈനിനു വേണ്ടി സംഘടിപ്പിച്ച മൽസരത്തിൽ ചിറയിൻകീഴ് ശ്രീകണ്‌ഠൻ നായർ വിജയിയായി. 101 പവനായിരുന്നു ഉദ്ദേശിച്ചതെങ്കിലും പണി പൂർത്തിയായപ്പോൾ 117.5 പവനായി.  1987ൽ കോഴിക്കോട്ട് നടന്ന കലോൽസവം മുതൽ ആദ്യ മൂന്നു തവണ തിരുവനന്തപുരം സ്വർണക്കപ്പിന്റെ ജേതാക്കളായി. പിന്നീട് കപ്പിന് വേണ്ടിയുള്ള പോരാട്ടമായി. സമ്മാനദാന ചടങ്ങിന്റെ ആവേശത്തിൽ കപ്പ് ഒടിഞ്ഞുപോയതോടെ ഡമ്മി കപ്പും തയാറാക്കി. ഈ ഡമ്മി കപ്പാണ് പൊതുവേദികളിൽ പ്രദർശിപ്പിക്കുക പതിവ്. സ്വർണകപ്പിനൊപ്പം ഡമ്മി കപ്പും അതത് ജില്ലകളിലെത്തിക്കാറുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com