Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജപ്പാനു മുകളിലൂടെ മിസൈൽ പരീക്ഷിച്ചിട്ടും കൊറിയയെ ആക്രമിച്ചില്ല, അതിന് നിരവധി കാരണങ്ങളുണ്ട്’!

Kim Jong Un

യുദ്ധത്തിന്റെ ഭീതിയിലാണ് ലോകം. ദിവസങ്ങൾക്കിടെ രണ്ടു മിസൈലാണ് ജപ്പാനു മുകളിലൂടെ ഉത്തരകൊറിയ പരീക്ഷിച്ചത്. ഇതിനു പുറമെ ഹൈഡജൻ ബോംബ് പരീക്ഷണവും. ഒരു വശത്ത് അമേരിക്കയും ജപ്പാനും ദക്ഷിക്കണ കൊറിയയും മറുവശത്ത് ഉത്തരകൊറിയയും. വലിപ്പത്തിലും ശേഷിയിലും എന്തുകൊണ്ടും മുന്നിൽ അമേരിക്ക തന്നെ, ജപ്പാനും ഒട്ടും പിന്നിലല്ല. കൊറിയൻ മുനമ്പിൽ പ്രകോപനം തുടർന്നാൽ അമേരിക്കയുടെ സൈനിക കേന്ദ്രങ്ങളിൽ അണ്വായുധം പ്രയോഗിക്കുമെന്നാണ് ഉത്തരകൊറിയയുടെ ഭീഷണി. എന്നാൽ ജപ്പാനു മുകളിലൂടെ രണ്ടു തവണ മിസൈല്‍ പരീക്ഷണം നടത്തിയിട്ടും ഉത്തരകൊറിയക്കെതിരെ സൈനിക നീക്കം നടത്താൻ അമേരിക്ക ശ്രമിക്കാത്തതെന്ത്?  ഡൊണൾഡ് ട്രംപിന് കിങ് ജോങ് ഉന്നിനെ പേടിയാണോ? പിന്തിരിഞ്ഞു നിൽക്കാൻ അമേരിക്കയ്ക്ക് ഒന്നല്ല, രണ്ടര കോടി കാരണങ്ങൾ ഉണ്ടെന്നാണ് നയതന്ത്ര വിദഗ്ധർ പറയുന്നത്.

ഉത്തരകൊറിയൻ ഏകാധിപതി കിങ് ജോങിന്റെ ബലം ഉത്തരകൊറിയയല്ല, ദക്ഷിണ കൊറിയയാണ്. അതെ, ഉത്തരകൊറിയ്ക്കെതിരെ അമേരിക്ക എന്തു സൈനിക നടപടിയെടുത്താലും ദുരിതം അനുഭവിക്കേണ്ടി വരിക ദക്ഷിണകൊറിയയും ജപ്പാനും കൂടിയാണ്. അമേരിക്കയെ തകർക്കാൻ ഉൻ ആയുധങ്ങളുടെ വൻശേഖരം ദക്ഷിണകൊറിയയുടെയും ജപ്പാന്റെയും മേലാകും വർഷിക്കുക. അമേരിക്കയുടെ സഖ്യരാജ്യമാണ് ദക്ഷിണകൊറിയയും ജപ്പാനും. ഫലത്തിൽ ദക്ഷിണകൊറിയയെയും ജപ്പാനെയും തകർക്കുന്നതിനൊന്നും അമേരിക്ക ഒരുങ്ങില്ലെന്ന ലളിതയുക്തിയിലാണ് കിങ് ജോങ് ഉൻ വീര്യമെല്ലാം കാണിക്കുന്നത്. ഇരുകൊറിയകൾക്കും ഇടയിൽ സൈനികരഹിത മേഖലയുണ്ട്. ഇവിടെ യുഎസ് വൈസ് പ്രസിഡന്റ് കഴിഞ്ഞദിവസം സന്ദർശിച്ചിരുന്നു. 

ഏഴു പതിറ്റാണ്ടായി സൈനികരഹിത മേഖലയാണിത്. എന്നാൽ യുദ്ധതന്ത്രങ്ങളുടെ ഭാഗമായി ഇതിനോടു ചേർന്നുള്ള പ്രദേശത്ത് വൻ ആയുധശേഖരമാണ് ഉത്തരകൊറിയ സൂക്ഷിച്ചിട്ടുള്ളത്. അമേരിക്കയുടെ ഭാഗത്തുനിന്ന് എന്തെങ്കിലും പ്രകോപനമുണ്ടായാൽ ഉത്തരകൊറിയ ആദ്യം തീ കൊടുക്കുക, ഇവിടെയുള്ള വെടിമരുന്നിനാകും. വിവരണാതീത നാശമാകും ദക്ഷിണകൊറിയയ്ക്ക് സംഭവിക്കുക. ഇതിനു പുറമെ മിസൈൽ വഴി ജപ്പാനെ ആക്രമിക്കാനും ഉത്തര കൊറിയക്ക് സാധിക്കും. ഈ സാധ്യതയാണ് ഉന്നിനെതിരെ പെട്ടെന്നു തീരുമാനമെടുക്കാൻ അമേരിക്കയെയും ജപ്പാനെയും പുറകോട്ടു വലിക്കുന്നതെന്നത് വ്യക്തമാണ്.

അമേരിക്കയെ ലക്ഷ്യമാക്കി വിക്ഷേപിക്കാവുന്ന ഭൂഖണ്ഡാന്തര മിസൈൽ ഉത്തരകൊറിയയുടെ പക്കലുണ്ടെന്നാണ് വിവരം. ദക്ഷിണകൊറിയയും ജപ്പാനും മുഴുവനായും ഉന്നിന്റെ മിസൈൽ പരിധിയിലാണ് എന്നതാണ് ഇതിനർഥം. ദക്ഷിണകൊറിയയുടെ ആസ്ഥാനമായ സോൾ ലക്ഷ്യമാക്കി ഉന്നിന്റെ സൈന്യം അതിശയകരമാം വിധം ആയുധങ്ങൾ സജ്ജീകരിച്ചിട്ടുണ്ടാകുമെന്ന് വിദഗ്ധർ പറയുന്നത്. ഉത്തരകൊറിയയുടെ രണ്ടാമത്തെ വലിയ സൈനികത്താവളം സ്ഥിതിചെയ്യുന്നത് സൈന്യരഹിത മേഖലയുടെ വടക്കുഭാഗത്ത് ആണെന്നതും ശ്രദ്ധേയം. 

500 ആർട്ടിലറികളാണ് കയിസ്യങിൽ മാത്രം കാത്തിരിക്കുന്നതെന്നും ഇതുപോലെ നിരവധി ആർട്ടലറികൾ സജ്ജമാണെന്നും ജോസഫ് എസ്. ബെർമൂഡസ് വിശദീകരിക്കുന്നു. ഇവിടെ നിന്ന് 30 മൈൽ മാത്രം ദൂരമേ സോളിലേക്കുള്ളൂ. എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ സോളിൽ താമസിക്കുന്ന രണ്ടര കോടിയോളം വരുന്ന ജനം ചുട്ടുചാമ്പലാകും. ദക്ഷിണകൊറിയയുടെ പാതിജനസംഖ്യ ഭൂമിയിൽ നിന്നു തുടച്ചുമാറ്റപ്പെടും. അമേരിക്ക ഭയക്കുന്നതും ഉൻ പേടിപ്പിക്കുന്നതും ഇതുതന്നെ. 

സോളിനെ ലക്ഷ്യമിട്ടുള്ള ആയുധങ്ങളുടെ ശേഷിയെക്കുറിച്ചുള്ള കാര്യങ്ങളെല്ലാം അതീവരഹസ്യം. മൾട്ടിപ്പിൾ റോക്കറ്റ് ലോഞ്ചറുകൾ, 300 എംഎം പരീങ്കികൾ തുടങ്ങിയവയുടെ വൻശേഖരമുണ്ടെന്നാണ് അറിയുന്നത്. 15 മിനിറ്റ് കൂടുമ്പോൾ ഓട്ടോമാറ്റിക്കായി എട്ടു റൗണ്ട് വെടിവയ്ക്കുന്നതാണ് 300 എംഎം പീരങ്കികൾ. അമ്പതോളം മിസൈലുകളുമുണ്ട്. സോളിനെ മാരകമായി പ്രഹരിക്കാൻ ഇതുധാരാളം. മണിക്കൂറിൽ 4000 റൗണ്ട് വെടിവയ്ക്കാൻ ഉന്നിന്റെ ഈ സേനയ്ക്കാകും. യുദ്ധം ആരംഭിച്ചാൽ ആദ്യദിവസത്തിൽ സോളിൽ മാത്രം 64,000 ആളുകൾ കൊല്ലപ്പെടുമെന്ന് 2012ൽ നൗട്ടിലസ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. ഇവരിൽ അമേരിക്കക്കാരും ഒരുപാടു പേരുണ്ടാകും. 28,000 യുഎസ് സൈനികർ മാത്രം ദക്ഷിണകൊറിയയിലുണ്ട്. ബാക്കി യുഎസ് പൗരന്മാർ വേറെ. ഇതെല്ലാം പരിഗണിച്ചു മാത്രമേ അമേരിക്കയ്ക്ക് മുന്നോട്ടു നീങ്ങാനാകൂ.