പുതിയ യുദ്ധക്കപ്പലും മിസൈലുകളും ഡ്രോണുകളും പുറത്തെടുത്ത് ഇറാൻ സേനയുടെ മുന്നറിയിപ്പ്!
Mail This Article
അമേരിക്ക, ഇസ്രയേൽ രാജ്യങ്ങളുടെ ആക്രമണത്തെ പ്രതിരോധിക്കാനായി ഇറാൻ സൈന്യം കഴിഞ്ഞ ദിവസങ്ങളിൽ വൻ സൈനിക പരിശീലനങ്ങളാണ് നടത്തുന്നത്. വലിയ യുദ്ധക്കപ്പലുകൾ, വിവിധ മോഡൽ മിസൈലുകൾ, ഡ്രോണുകൾ എന്നിവയെല്ലാം സൈനികാഭ്യാസത്തിൽ ഇറാൻ വിന്യസിച്ചിരുന്നു.
വെള്ളിയാഴ്ച രാജ്യത്തെ മരുഭൂമിയിൽ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉൾപ്പെടുന്ന സൈനികാഭ്യാസം നടത്തിയതായി സ്റ്റേറ്റ് ടിവി റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച രാവിലെ സൈനികാഭ്യാസത്തിന്റെ ആദ്യ ഘട്ടത്തിൽ, ഗാർഡിന്റെ എയ്‌റോസ്‌പേസ് ഡിവിഷൻ ഉപരിതലത്തിൽ നിന്ന് ഉപരിതലത്തിലേക്ക് നിരവധി ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായി സ്റ്റേറ്റ് ടിവി റിപ്പോർട്ട് ചെയ്തു. ഈ അഭ്യാസത്തിൽ സോൾഫാഗർ, ഡെസ്ഫുൾ സോളിഡ്-ഫ്യൂവൽ ബാലിസ്റ്റിക് മിസൈലുകൾ ഉൾപ്പെടുന്നു. ബോംബ് വഹിക്കുന്ന ഡ്രോണുകളും വിന്യസിച്ചു പരീക്ഷിച്ചിരുന്നു. 700 കിലോമീറ്റർ (430 മൈൽ) പരിധിയിൽ ആക്രമിക്കാവുന്ന 450 കിലോഗ്രാം പോർമുന വഹിക്കാവുന്ന സോൽഫാഗറിന്റെ പതിപ്പായ ഡെസ്ഫുളിനും പരീക്ഷിച്ചു.
ഇറാന് 2,000 കിലോമീറ്റർ (1,250 മൈൽ) പരിധിയിൽ വരെ ആക്രമിക്കാനുള്ള ശേഷിയുള്ള മിസൈലുണ്ട്. ഈ ദൂരം ഇസ്രയേലിലേക്കും യുഎസ് സൈനിക താവളങ്ങളിലേക്കും എത്തിച്ചേരാൻ പര്യാപ്തമാണ്. കഴിഞ്ഞ ജനുവരിയിൽ, ബാഗ്ദാദിൽ ഒരു ഉന്നത ഇറാനിയൻ ജനറലിനെ അമേരിക്ക വധിച്ചതിനുശേഷം രണ്ട് ഇറാഖ് താവളങ്ങളിൽ ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ച് ടെഹ്‌റാൻ തിരിച്ചടിച്ചിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ ഇറാൻ സൈനികാഭ്യാസം വർധിപ്പിച്ചിട്ടുണ്ട്. ബുധനാഴ്ച ഇറാൻ നാവികസേന ഒമാൻ ഉൾക്കടലിൽ രണ്ട് ദിവസത്തെ ഹ്രസ്വ-ദൂര മിസൈൽ പരീക്ഷണം നടത്തി. പേർഷ്യൻ ഗൾഫിൽ ശനിയാഴ്ച റെവല്യൂഷണറി ഗാർഡ് നാവിക പരേഡ് നടത്തി. സാമ്പത്തിക ഉപരോധം നീക്കിയതിന് പകരമായി യുറേനിയം സമ്പുഷ്ടീകരണം പരിമിതപ്പെടുത്താൻ ടെഹ്‌റാൻ സമ്മതിച്ചിരുന്നു. എന്നാൽ ഇറാനുമായുള്ള ആണവ കരാറിൽ നിന്ന് ട്രംപ് 2018 ൽ ഏകപക്ഷീയമായി പിൻമാറിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം കൂടിയത്.
English Summary: Iran’s Guard holds ballistic missile drill amid tensions