ലോകമെമ്പാടും എട്ടുലക്ഷത്തിലേറെ പേരാണ് ഓരോ വർഷവും കൊതുകുജന്യ രോഗങ്ങളാൽ കൊല്ലപ്പെടുന്നത്. മഴക്കാലമായതോടെ ഡെങ്കിയും ചിക്കുൻഗുനിയയും മലേറിയയും മഞ്ഞപ്പനിയുമെല്ലാമായി കേരളത്തിലെത്തന്നെ സകല ആശുപത്രികളും നിറഞ്ഞുകഴിഞ്ഞു. നമുക്കടുത്ത് തമിഴ്നാട്ടിൽ വരെ ‘സിക്ക’ വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുമുണ്ട്. ഈ മാരകരോഗങ്ങൾക്കെല്ലാം കാരണം പെൺകൊതുകുകളാണ്, പ്രത്യേകിച്ച് ഈഡിസ് ഈജിപ്തി കൊതുകുകൾ. മഴക്കാലപൂർവ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയിട്ടും ഒട്ടേറെ പ്രചാരണങ്ങൾ നടത്തിയിട്ടും ഇതുവരെ കൊതുകിനെ വരുതിയിലാക്കാൻ നമുക്കു സാധിച്ചിട്ടുമില്ല. ഈ സാഹചര്യത്തിലാണ് ശാസ്ത്രത്തിന്റെ കൈപിടിച്ച് സഹായവുമായി ഗൂഗിൾ എത്തുന്നത്.
ഈ സേർച്ച് എൻജിൻ ഭീമന്റെ മാതൃകമ്പനിയായ ആൽഫബെറ്റിനു കീഴിലെ ലൈഫ് സയൻസസ് വിഭാഗമായ ‘വെരിലി’യിൽ നിന്നാണ് പുതിയ പ്രോജക്ട്. ഇവിടത്തെ ഗവേഷകർ അടുത്തിടെ കലിഫോർണിയയിലെ ഫ്രെസ്നോ നഗരത്തിലും പരിസരത്തും തുറന്നുവിട്ടത് 10 ലക്ഷത്തിലേറെ കൊതുകുകളെയായിരുന്നു. പക്ഷേ അവയൊന്നും ഉപദ്രവകാരികളായിരുന്നില്ല. മനുഷ്യനെ കടിക്കാത്ത ആൺകൊതുകുകളെയാണ് തുറന്നുവിട്ടത്. അവയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. തുറന്നുവിട്ട ലക്ഷക്കണക്കിനു കൊതുകുകളിലും വൊൽബാക്കിയ എന്ന ബാക്ടീരിയത്തെ കയറ്റിവിട്ടിരിക്കുകയാണ്. ഈ ബാക്ടീരിയയുള്ള ആൺകൊതുകുകളുമായി പെൺകൊതുകുകൾ ഇണചേരുമെങ്കിലും അതുവഴിയുണ്ടാകുന്ന മുട്ടകൾ വിരിയില്ല!
കൊതുകിന്റെ ശരീരത്തിൽ ഒളിച്ചിരുന്ന് മുട്ടകളെ വിരിയാൻ പറ്റാത്ത അവസ്ഥയിലാക്കുന്നവയാണ് ഇത്തരം ബാക്ടീരിയങ്ങൾ ചെയ്യുക. മനുഷ്യനെ കടിക്കാത്തതിനാൽ ആ ഭീതി വേണ്ട. അഥവാ കടിച്ചാൽത്തന്നെ വൊൽബാക്കിയ മനുഷ്യനെ യാതൊരു തരത്തിലും ബാധിക്കില്ല. മോസ്കിറ്റ്മേറ്റ് എന്ന ബയോടെക് കമ്പനിയുമായി ചേർന്നാണ് വെരിലിയുടെ ഈ ‘ഡീബഗ് പ്രോജക്ട്’. ഒരാഴ്ചയിൽ 10 ലക്ഷം കൊതുകുകൾ എന്ന കണക്കിന് 20 ആഴ്ചയാണ് പ്രോജക്ടിന്റെ കാലാവധി. ഒരു റോബട്ടിക് സംവിധാനത്തിലൂടെയാണ് ഇത്രയേറെ കൊതുകുകളെ ഉൽപാദിപ്പിച്ചെടുക്കുന്നത്. ഇത്തരത്തിൽ വൻകൂട്ടമായി കൊതുകുകളെ തുറന്നുവിടുന്നതിനെ ഒരു ‘ജൈവയുദ്ധ’ത്തോടാണ് ഗവേഷകർ ഉപമിക്കുന്നത്.
ചില കൊതുകുകളെയും ഷഡ്പദങ്ങളെയും പ്രസവിക്കാൻ സാധിക്കാത്ത വിധമാക്കുന്നതിൽ വൊൽബാക്കിയ നിർണായക പങ്കു വഹിക്കുന്നുണ്ടെന്ന് 1967ൽ തന്നെ ഗവേഷകർ മനസിലാക്കിയിരുന്നു. ഈ തന്ത്രം ഉപയോഗപ്പെടുത്തി കൊതുകുകളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളും നടന്നു. പക്ഷേ അടുത്തിടെയാണ് വൊൽബാക്കിയയിലെ ചില പ്രത്യേക ജീനുകൾ എങ്ങനെയാണ് ‘വിരിയാത്ത’ മുട്ടകൾ ഇടീപ്പിക്കുന്ന അവസ്ഥയിലേക്ക് ഷഡ്പദങ്ങളെ എത്തിക്കുന്നതെന്ന് കണ്ടെത്താനായത്. ഗൂഗിളാകട്ടെ ജനിതകപരിവർത്തനം നടത്തിയ കൊതുകുകളെയല്ല തുറന്നുവിട്ടത്. വൊൽബാക്കിയയെ കൊതുകുകളിലേക്ക് കടത്തിവിട്ടുവെന്നേയുള്ളൂ. ജനിതകമാറ്റം വരുത്തിയ കൊതുകുകളും തുറന്നുവിടുന്നതിനെതിരെ നിലവിൽ പ്രതിഷേധങ്ങളേറെ ഉയർന്ന സാഹചര്യത്തിൽ കൂടിയാണ് ഗൂഗിളിന്റെ അനുയോജ്യ നീക്കം.
അമേരിക്കയിൽ വ്യാപകമായി ഇത്തരത്തിൽ ഒരു പരീക്ഷണം ആദ്യമായാണ്. പ്രധാനമായും ഈഡിസ് ഈജിപ്തിയാണ് ഡീബഗ് പ്രോജക്ടിന്റെ നോട്ടപ്പുള്ളി. ഡെങ്കിയും സിക്കയും ചിക്കുൻഗുനിയയുമെല്ലാം പടർത്തുന്നതിൽ മുൻപന്തിയിലുണ്ട് ഇത്. കുറഞ്ഞ ജീവിതകാലമേയുള്ളൂ ഓരോ കൊതുകിനും. അതിനിടെ പരമാവധി മുട്ടകളിട്ട് വംശവർധനയ്ക്കാണു ശ്രമം. പക്ഷേ വൊൽബാക്കിയ കയറിയ ആൺകൊതുകുകൾ നിറയുന്നതോടെ ഈഡിസ് കൊതുകുകളുടെ പ്രത്യുൽപാദനം തടസ്സപ്പെടും. വലിയൊരു മേഖലയിൽ നിന്നുതന്നെ അവ തുടച്ചുമാറ്റപ്പെടും. ബ്രസീലിലും വിയറ്റ്നാമിലും ഓസ്ട്രേലിയയിലും സമാനമായ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ഫ്രെസ്നോയിലെ ഫീൽഡ് സ്റ്റഡിയിൽ നിന്നു ലഭിക്കുന്ന വിവരങ്ങൾക്ക് അനുസരിച്ച് പുതു സ്ട്രാറ്റജി തയാറാക്കിയായിരിക്കും ഡീബഗ് പ്രോജക്ടുകൾ ലോകമെമ്പാടും ആരംഭിക്കുക. വൈകാതെ ഇന്ത്യയിലേക്കും ഇതെത്തുമെന്ന് പ്രത്യാശിക്കാം.