ADVERTISEMENT

കൊറോണാവൈറസ് ബാധയുടെ ആഘാതം കുറയാനുള്ള സാധ്യതകളൊന്നും കാണുന്നില്ല. ഇതിനാല്‍ കൊറോണയെ കൂടുതല്‍ അടുത്തറിയുകവഴി പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്താനാകുമോ എന്ന് അന്വേഷിക്കുകയാണ് ഓക്‌റിജ് നാഷണല്‍ ലാബോറട്ടറിയിലെ കംപ്യൂട്ടേഷണല്‍ സിസ്റ്റംസ് ബയോളജിസ്റ്റായ ഡാന്‍ ജെയ്ക്കബ്‌സണും കൂടെയുള്ള 20 അംഗ സംഘവും. ഇതിനായി അവര്‍ കൂട്ടുപിടിച്ചിരിക്കുന്നതോ കഴിഞ്ഞ വര്‍ഷം വരെ ലോകത്തെ ഏറ്റവും വേഗമേറിയ സൂപ്പര്‍ കംപ്യൂട്ടര്‍ എന്ന പദവിയിലിരുന്ന ഐബിഎം സമ്മിറ്റിനെയും (IBM Summit) ആണ്. അദ്ദേഹത്തിന്റെ ടീമിലുള്ളത് ജീവശാസ്ത്രം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, എൻജിനീയറിങ്, സ്റ്റാറ്റിസ്റ്റിക്‌സ് തുടങ്ങിയ മേഖലകളിലെ വിദഗ്ധരുമാണ്. കൊറോണവൈറസ് എന്ന നിഗൂഢതയെക്കുറിച്ച് ആഴത്തില്‍ പഠിക്കാനാണ് ഈ സംഘം തീരുമാനിച്ചിരിക്കുന്നത്. വൈറസിന്റെ പ്രകൃതത്തെ അല്ലെങ്കില്‍ അടിസ്ഥാന സ്വഭാവത്തെക്കുറിച്ച് കൂടുതല്‍ ശാസ്ത്രീയമായ അറിവുകള്‍ നേടുക എന്നതാണ് സംഘത്തിന്റെ ഉദ്ദേശം. വൈറസിന്റെ അടിസ്ഥാന ജീവശാസ്ത്രം, മോളിക്യൂലാര്‍ ഉരുത്തിരിയല്‍ തുടങ്ങിയവയും, അത് മനുഷ്യശരീരത്തെ എങ്ങനെ ബാധിക്കുന്നുവെന്നും ചിലപ്പോഴെങ്കിലും മരണകാരണമാകുന്നത് എന്തുകൊണ്ടാണ് എന്നുമാണ് സംഘം സൂപ്പർ കംപ്യൂട്ടറിന്റെ സഹായത്തോടെ അന്വേഷിക്കുന്നത്.

 

∙ ഇതുവരെയുള്ള അനുമാനങ്ങള്‍ തെറ്റായിരുന്നോ?

 

super-computer

കൊറോണവൈറസ് ഇതുവരെ കരുതിവന്നതു പോലെ ഒരു പ്രത്യേകതരം ശ്വാസതടസമാണോ സൃഷ്ടിക്കുന്നത് അതോ അത് ധമനീവിഷയകമായ (vascular) ഒരു രോഗമാണോ എന്നറിയുക എന്നത് ഇവരുടെ ലക്ഷ്യമായിരിക്കും. ജേക്കബ്‌സണിന്റെ ഇപ്പോഴത്തെ പ്രധാന സംശയം ഇതൊരു രക്തക്കുഴലുകളെ ബാധിക്കുന്ന രോഗമല്ലെ എന്നതാണ്. ബ്രാഡിക്കിനിന്‍ (bradykinin) എന്നറിയപ്പെടുന്ന പ്രോട്ടീന്റെ പെരുമാറ്റമാണ് അദ്ദേഹത്തില്‍ പുതിയ സംശയം ജനിപ്പിച്ചിരിക്കുന്നത്. കൊറോണാവൈറസ് മനുഷ്യരെ ബാധിക്കുമ്പോള്‍ ബ്രാഡിക്കിനിനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നാടകീയമായി ത്വരിതപ്പെടുന്നു. സാധാരണ നിലയില്‍ ഇതു സംഭവിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ഇതിനെയാണ് അദ്ദേഹം ബ്രാഡിക്കിനിന്‍ കൊടുങ്കാറ്റ് എന്നു വിശേഷിപ്പിക്കുന്നത്.

 

രോഗബാധിതരുടെ ശരീരത്തില്‍ ഒരു കൂട്ടം ജീവശാസ്ത്രപരമായ സംഭവവികാസങ്ങള്‍ ഉണ്ടാകുന്നു. രക്തധമിനികളിലെ പ്രവേശനീയത (permeability) വര്‍ധിക്കുന്നു; ഹിയലൂറൊണിക് (hyaluronic) ആസിഡിന്റെ ഉദ്പാദനപ്രക്രിയ വര്‍ധിക്കുന്നു. ഇത് പിന്നീട് ശ്വാസകോശത്തെ ജെലാറ്റിന്‍ പോലെയൊരു വസ്തുവില്‍ മുക്കുന്നു. ഇതാണ് രോഗിക്ക് ശ്വാസോച്ഛ്വാസം നടത്താന്‍ തടസമുണ്ടാക്കുന്നത്. എന്നാല്‍, ഈ അനുമാനം ശരിയാണോ എന്നറിയാന്‍ ധാരാളം ഗവേഷണം നടത്തേണ്ടിയിരിക്കുന്നു. എന്നാല്‍, ഒരു തുടക്കമെന്ന നിലയില്‍ ഇത് ഉജ്ജ്വലമായ ഒരു അനുമാനമാണ് എന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍, ഗവേഷണത്തിലേക്കു കടക്കണമെങ്കില്‍ ധാരാളം സൂക്ഷ്മമായ വിശദാംശങ്ങള്‍ വിശകലനം നടത്തേണ്ടിയിരിക്കുന്നു. ഇതിനാണ് ഗവേഷകര്‍ സൂപ്പര്‍ കംപ്യൂട്ടറിനെ കൂടെ കൂട്ടിയിരിക്കുന്നത്. അതിവേഗം കണക്കുകൂട്ടലുകള്‍ നടത്തേണ്ടതും ഇന്നിന്റെ ആവശ്യമാണല്ലോ.

covid-positive

 

ഐബിഎം സമ്മിറ്റ് വച്ചിരിക്കുന്ന ഓഫിസില്‍ തന്നെയാണ് ജെയ്ക്കബ്‌സണ്‍ ജോലി ചെയ്യുന്നതും. സമ്മിറ്റ് ഉണ്ടാക്കുന്ന സമയത്തുപോലും അതുമായി സമയം ചെലവിട്ടിട്ടുണ്ട്. സൂപ്പര്‍ കംപ്യൂട്ടറിന്റെ മികവുകള്‍ ചൂഷണം ചെയ്യുന്ന കാര്യത്തില്‍ അദ്ദേഹത്തിന് ആരില്‍ നിന്നും ഒന്നും പഠിക്കേണ്ടതായിട്ടില്ല. തന്റെ കരിയറില്‍ അദ്ദേഹം നിരവധി കാര്യങ്ങളില്‍ അത് ഉപയോഗിച്ചിട്ടുമുണ്ട്- ബയോഎനര്‍ജി, മൈക്രോബയോളജി, ബയോമെഡിസിന്‍, ന്യൂറോസയന്‍സ് തുടങ്ങിയ മേഖലകളിലെല്ലാം സമ്മിറ്റിന്റെ ശേഷി പ്രയോജനപ്പെടുത്തി ഗവേഷണങ്ങള്‍ നടത്തിയിട്ടുണ്ട് അദ്ദേഹം.

 

ഒരു കാര്യത്തിനു വേണ്ടി നമ്മള്‍ നിര്‍മിച്ചുവന്ന ടൂളുകള്‍ക്ക് മറ്റ് ഉപയോഗവും ഉണ്ടാകാം. അല്‍ഗോറിതങ്ങള്‍ നമ്മള്‍ എന്തിനാണ് അവയെ ഉപയോഗിക്കുന്നത് എന്ന കാര്യം ശ്രദ്ധിക്കുന്നുപോലുമില്ലെന്നും അദ്ദേഹം പറയുന്നു. എന്നാല്‍, ഈ കൊറോണ വൈറസിനെക്കുറിച്ചുള്ള ഗവേഷണത്തില്‍ വിദഗ്ധരല്ലാത്തവര്‍ക്ക് യാതൊരു പ്രാധാന്യവുമില്ല. കൊറോണാവൈറസ് ബാധിതരില്‍ കണ്ടുവരുന്ന വരണ്ട ചുമ, ഗന്ധം നഷ്ടപ്പെടല്‍, മസിലുകള്‍ക്ക് ഉണ്ടാകുന്ന വേദന, സംഭ്രമം, അതിസാരം, മനംമറിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങളും ബ്രാഡിക്കിനിന്‍ സ്റ്റോമിന്റെ സാധ്യത ശരിവയ്ക്കുന്നവയാണെന്നും ഗവേഷകര്‍ പറയുന്നു.

 

ബ്രാഡിക്കിനിന്‍ സ്റ്റോമാണ് പ്രശ്‌നമെന്നു കണ്ടെത്തിയാല്‍ അതിനു മരുന്നും കണ്ടേക്കും. ഇതാണ് കാരണമെങ്കില്‍ അത് ഓരോ രോഗിക്കും എന്തു പ്രശ്‌നങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നതെന്നു കണ്ടെത്തിയ ശേഷം അവയ്ക്കു വേണ്ട മരുന്നു നല്‍കാം. നിങ്ങള്‍ സഞ്ചരിക്കുന്ന വഞ്ചിക്ക് അഞ്ചു തുളകള്‍ വീണെങ്കില്‍ ഒരു കോര്‍ക്ക് വച്ച് അവ അഞ്ചും അടയ്ക്കാനാവില്ല. മറിച്ച് അഞ്ചു കോര്‍ക്കുകള്‍ വേണ്ടിവരുമെന്നും അദ്ദേഹം വിശദീകരിക്കുന്നു. എന്നാല്‍, ബ്രാഡിക്കിനിന്‍ സ്‌റ്റോമാണോ പ്രശ്‌നമെന്ന് ഉറപ്പിക്കണമെങ്കില്‍ ധാരാളം പ്രയത്‌നം ബാക്കി കിടക്കുന്നുവെന്നാണ് ജെയ്ക്കബ്‌സണ്‍ പറയുന്നത്.

 

എന്നാല്‍, ഗവേഷണത്തിലേക്കു കടക്കുന്നതിനു മുൻപ് മറ്റൊരു വലിയ കടമ്പ കൂടി അദ്ദേഹത്തിനും ടീമിനും കടക്കേണ്ടതുണ്ട്. ഇവരുടെ അനുമാനങ്ങള്‍ പല ഗവേഷകരാല്‍ അപഗ്രഥിക്കപ്പെടേണ്ടിവരും. അതിനു ശേഷമായിരിക്കും ടീമിന് കൂടുതല്‍ പഠനം നടത്താനാകുക. അനുമാനങ്ങള്‍ ശരിയാണെന്നു കണ്ടാല്‍ പോലും ഗവേഷണം പൂര്‍ത്തിയാക്കാന്‍ എത്ര കാലം വേണ്ടവരുമെന്ന കാര്യം പറയാനാവില്ലെന്നാണ് ജെയ്ക്കബ്‌സണ്‍ പറയുന്നത്. കൊറോണാവൈറസുമായി ബന്ധപ്പെട്ട പഠനങ്ങളെല്ലാം റോക്കറ്റു വേഗത്തിലാണ് നടക്കുന്നത്. അതിനാല്‍ എല്ലാം വേഗത്തിലാക്കാമെന്നാണ് അദ്ദേഹം കരുതുന്നത്.

 

English Summary: Assumptions about Coronavirus were wrong? New team, supercomputer to investigate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com