ADVERTISEMENT

ഇന്ത്യയുടെ ബഹിരാകാശ സ്വപ്നപദ്ധതിയായ ഗഗൻയാൻ ദൗത്യത്തിന്റെ ആളില്ലാ വിക്ഷേപണം ഡിസംബറിൽ നടക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ. ബജറ്റ് പ്രസംഗത്തിനിടെയാണ് പ്രഖ്യാപനം നടത്തിയത്. 2022 ഓഗസ്റ്റിലായിരിക്കും 3 സഞ്ചാരികളെ ബഹിരാകാശത്ത് 7 ദിവസം പാർപ്പിക്കാനുള്ള ഗഗൻയാൻ പദ്ധതിയുടെ വിക്ഷേപണം നടക്കുക. ഇത് 2021 ഡിസംബറിൽ നടത്താനാണു ലക്ഷ്യമിട്ടിരുന്നതെങ്കിലും കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളെത്തുടർന്ന് നീട്ടുകയായിരുന്നു. 

 

നാല് ബഹിരാകാശയാത്രികരെ റഷ്യയിൽ പരിശീലിപ്പിക്കുന്നുണ്ട്. ഗഗൻയാന്റെ ആളില്ലാ വിക്ഷേപണം 2021 ഡിസംബറോടെ ഷെഡ്യൂൾ ചെയ്യുമെന്നാണ് സീതാരാമൻ പാർലമെന്റിൽ പറഞ്ഞത്. 2018 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഗഗൻയാൻ ദൗത്യം പ്രഖ്യാപിച്ചത്. 2020 ഡിസംബർ, 2021 ജൂൺ മാസങ്ങളിൽ ഇസ്രോ ഒന്നാമത്തെയും രണ്ടാമത്തെയും ആളില്ലാ ദൗത്യങ്ങൾ ആസൂത്രണം ചെയ്തിരുന്നു. 

 

ഇന്ത്യ 75 വർഷത്തെ സ്വാതന്ത്ര്യം പൂർത്തിയാക്കുമ്പോൾ 2022 ഓടെ അഞ്ച് മുതൽ ഏഴ് ദിവസം വരെ മൂന്നംഗ സംഘത്തെ ബഹിരാകാശത്തേക്ക് അയയ്ക്കുകയാണ് ലക്ഷ്യം. ഇതോടെ യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്കൊപ്പം മനുഷ്യനെ ബഹിരാകാശത്തേയ്ക്കയച്ച 4–ാമത്തെ രാജ്യമായി ഇന്ത്യ മാറും.

 

∙ ചെലവ് 10,000 കോടി

 

ഇന്ത്യയുടെ പ്രഥമ ബഹിരാകാശ സഞ്ചാര പേടക പദ്ധതിയാണ് ഗഗൻയാൻ. 2014ലാണ് പദ്ധതിക്കു തുടക്കമിട്ടത്. 2018ൽ കേന്ദ്രമന്ത്രിസഭ പദ്ധതിക്ക് അംഗീകാരം നൽകി.  ജിഎസ്എൽവി മാർക്ക് -3 റോക്കറ്റ് ഉപയോഗിച്ച് 2021 ഡിസംബറിൽ വിക്ഷേപിക്കാനാണു ലക്ഷ്യമിട്ടിരുന്നത്. ഭാവിയിൽ ഇന്ത്യൻ സഞ്ചാരികൾക്ക് തങ്ങാൻ ബഹിരാകാശ കേന്ദ്രം കൂടി ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. 10,000 കോടി രൂപയാണ് പദ്ധതിക്ക് ചെലവു പ്രതീക്ഷിക്കുന്നത്.

 

ഗഗൻയാൻ പേടകത്തിന്റെ ഭാരം 3735 കിലോയായിരിക്കും. ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് പേടകം ഭ്രമണം ചെയ്യുക. പേടകം നിർമിക്കുന്നത് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിലാണ്. പേടകത്തിനുള്ളിലെ സാങ്കേതികസൗകര്യങ്ങളൊരുക്കുന്നത് ഡിഫെൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ ആണ്.

 

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നുള്ള ജിഎസ്എൽവി മാർക്ക് 3 റോക്കറ്റ് വിക്ഷേപണത്തിന്റെ 16–ാം മിനിറ്റിൽ പേടകത്തെ ഭ്രമണപഥത്തിലെത്തിക്കും. 7 ദിവസത്തിനുശേഷം ബംഗാൾ ഉൾക്കടലിലാണ് പേടകം തിരിച്ചിറക്കുക. പേടകത്തിലെ സർവീസ് മൊഡ്യൂളും സോളാർ പാനലുകളും തിരിച്ചിറങ്ങുന്നതിനു മുൻപ് വേർപെടുത്തും. പാരച്യൂട്ട് ഉപയോഗിച്ച് വേഗം കുറച്ചാണ് പേടകം തിരിച്ചിറക്കുക. 

 

∙ പരീക്ഷണങ്ങൾ വിജയം

 

ഇതുവരെ 2 പരീക്ഷണങ്ങളാണ് ഗഗൻയാന്റെ ഭാഗമായി നടത്തിയത്. റീ എൻട്രി പരീക്ഷണം 2014 ഡിസംബർ 18നായിരുന്നു. പേടകത്തിന്റെ ആദ്യരൂപം വിജയകരമായി ബംഗാൾ ഉൾക്കടലിൽ തിരിച്ചിറക്കി. 2018 ജൂലൈ 5ന് ശ്രീഹരിക്കോട്ടയിൽ 4 മിനിറ്റ് നീളുന്ന പാഡ് അബോർട്ട് ടെസ്റ്റും വിജയകരമായി പൂർത്തിയാക്കി. ഭ്രമണപഥത്തിലേയ്ക്ക് ആളില്ലാത്ത പേടകം അയയ്ക്കുന്ന 2 പരീക്ഷണവിക്ഷേപണങ്ങളാണ് ഇനി ബാക്കിയുള്ളത്.

 

∙ പരിശീലനം റഷ്യയിൽ

 

വ്യോമസേനയിൽ നിന്നു കഠിനമായ ഘട്ടങ്ങൾ പിന്നിട്ടു തിരഞ്ഞെടുക്കപ്പെട്ട 4 പേർ റഷ്യയിലാണ് പരിശീലനം നടത്തുന്നത്. ആദ്യഘട്ടപരിശീലനം പൂർത്തിയായെങ്കിലും അതിനിടെ കോവിഡ് ലോക് ഡൗണിനെത്തുടർന്ന് പരിശീലനം നിർത്തിവച്ചിരുന്നു. മോസ്കോയിൽ റഷ്യൻ ബഹിരാകാശ കേന്ദ്രമായ റോസ്കോസ്മോസിനു കീഴിൽ കഴിഞ്ഞ ഫെബ്രുവരി 10നാണു സംഘം ഒരു വർഷ പരിശീലനം ആരംഭിച്ചത്. കോവിഡ് മൂലം ഏപ്രിൽ, മേയ് മാസങ്ങളിൽ പരിശീലനം മുടങ്ങിയിരുന്നു.

 

പരിശീലനം പൂർത്തിയാക്കുന്ന 4 പേരിൽ നിന്ന് 3 പേരാണ് ഗഗൻയാനിൽ ബഹിരാകാശത്തെത്തുക. ഇവർ ആരൊക്കെയെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. യാത്രികരിലൊരാൾ ഒഡീഷ സ്വദേശിയാണെന്നു വാർത്തകൾ വന്നിരുന്നെങ്കിലും ഐഎസ്ആർഒ ഇതു നിഷേധിച്ചു. 3 പേരെ കൊണ്ടുപോകാനുള്ള ശേഷിയുണ്ടെങ്കിലും ആദ്യ വിക്ഷേപണത്തിൽ ഒരാൾ മാത്രമേയുണ്ടാകൂ എന്നും സൂചനകളുണ്ട്.

 

∙ ആദ്യം പറക്കുക വ്യോമമിത്ര

 

ഇന്ത്യയുടെ ബഹിരാകാശയാത്രാ പദ്ധതി ഗഗൻയാനു മുന്നോടിയായുള്ള പരീക്ഷണ വിക്ഷേപണങ്ങളിൽ ബഹിരാകാശത്തെത്തുന്നത് വ്യോമമിത്ര എന്ന പേരുള്ള റോബട്ട് ആയിരിക്കും. ഹാഫ് ഹ്യൂമനോയിഡ് ഗണത്തിൽ വരുന്ന വ്യോമമിത്ര, ഗഗൻയാൻ യാത്രാപേടകത്തിലെ ജീവൻരക്ഷാ സൗകര്യങ്ങളുടെ കാര്യക്ഷമത പരിശോധിക്കുക, ഉപകരണങ്ങൾ നിരീക്ഷിക്കുക തുടങ്ങിയ ജോലികൾ ചെയ്യും.

 

നാസയുടെയും മറ്റും ബഹിരാകാശപേടകങ്ങളിൽ റോബട്ടുകളുണ്ടെങ്കിലും ഹ്യുമനോയ്ഡ് വിഭാഗത്തിൽപ്പെട്ട ആദ്യ ബഹിരാകാശ സഹായി ആയി വ്യോമമിത്ര മാറും. ഇന്ത്യയുടെ ആദ്യ ബഹിരാകാശ സഞ്ചാരികളാകുന്ന 3 പേർക്കൊപ്പം നാലാമത്തെയാൾ എന്ന പദവിയോടെയായിരിക്കും വ്യോമമിത്രയുടെ യാത്ര.

 

പേടകത്തിലെ ജീവൻ രക്ഷാ ഉപകരണങ്ങളുടെ പ്രവർത്തനം ഉൾപ്പെടെ സാങ്കേതിക കാര്യങ്ങളിൽ സഹായിക്കുന്നതിനൊപ്പം സഹയാത്രികർക്കു മാനസികപിന്തുണ നൽകാനുള്ള കഴിവും വ്യോമമിത്ര കൈവരിക്കും. സഹയാത്രികർ വിഷമിച്ചാൽ തമാശ പറഞ്ഞു ചിരിപ്പിക്കാനും കഴിയും. ഐഎസ്ആർഒ ചെയർമാൻ ഡോ.കെ.ശിവൻ ഉൾപ്പെടെ ദൗത്യത്തലവന്മാരുടെയും സഹയാത്രികരുടെയും ശബ്ദം തിരിച്ചറിഞ്ഞു പ്രതികരിക്കും.

 

വ്യോമമിത്ര പിറവിയെടുക്കുന്നത് ഐഎസ്ആർഒയുടെ വട്ടിയൂർക്കാവിലെ ഇനേർഷ്യൽ സിസ്റ്റംസ് യൂണിറ്റിലാണ് (ഐഐഎസ്‌യു).  ഒരു വർഷത്തോളമെടുത്താണു വ്യോമമിത്രയുടെ പ്രാഥമിക രൂപകൽപന പൂർത്തിയാക്കിയത്.

 

പരീക്ഷണ ദൗത്യത്തിനു ശേഷമുള്ള യഥാർഥ ദൗത്യത്തിൽ ബഹിരാകാശ സഞ്ചാരികൾക്ക് കൂട്ടായി മാറുന്ന യന്ത്രവനിത അവരുമായി ആശയവിനിമയം നടത്തുകയും ചോദ്യങ്ങൾക്കുത്തരം കൊടുക്കുകയും ചെയ്യും. യാത്രികരെ ഓരോരുത്തരെയും തിരിച്ചറിയാനുള്ള ശേഷിയും വ്യോമമിത്രയ്ക്കുണ്ട്. എന്നാൽ കാലുകൾ ഉപയോഗിച്ച് സഞ്ചരിക്കാൻ കഴിവില്ല. 

 

English Summary: Unmanned Gaganyaan Launch In December 2021: Nirmala Sitharaman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com