സൈനികരുടെ മൃതദേഹങ്ങൾ വികൃതമാക്കിയ പാക്കിസ്ഥാന്റെ നടപടിക്കെതിരെ വൻ തിരിച്ചടി നൽകണമെന്ന് പരക്കെ ആവശ്യം. സോഷ്യൽമീഡിയയിൽ ഒന്നടങ്കം ഇതിനായി ശക്തമായ ആവശ്യമുയരുന്നുണ്ട്. നിന്ദ്യവും മനുഷ്യത്വരഹിതവുമായ ഇത്തരം ചെയ്തികൾക്കെതിരെ ശക്തമായ തിരിച്ചടി നൽകണമെന്നാണ് മിക്ക സോഷ്യൽമീഡിയ ഉപയോക്താക്കളും ആവശ്യപ്പെടുന്നത്. പാക് സേനയ്ക്കെതിരെയും അതിർത്തിയിലെ ഭീകരർക്കെതിരെയും രണ്ടാം സർജിക്കൽ സ്ട്രൈക്ക് നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ചിലർ ട്വീറ്റ് ചെയ്തു.
ഇത്രയൊക്കെ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിട്ടും സൈന്യത്തിന് വൻ നാശനഷ്ടമുണ്ടാകുന്നു. സൈന്യത്തിന്റെ ജീവൻ രക്ഷിക്കാൻ വേണ്ട നടപടികളാണ് വേണ്ടത്. അതുണ്ടാകുന്നില്ലെങ്കിൽ അതിർത്തിയിലെ ദുരന്തങ്ങൾ തുടരുമെന്നും ചിലർ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തുന്നു.
ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ പാക്ക് റേഞ്ചേഴ്സ് നടത്തിയ റോക്കറ്റാക്രമണത്തിലാണ് രണ്ടു സൈനികർക്കു വീരമൃത്യു സംഭവിച്ചത്. റോക്കറ്റാക്രമണത്തിനു പിന്നാലെ അതിർത്തിയിൽ പട്രോളിങ് നടത്തുകയായിരുന്ന സൈനികരെ ആക്രമിച്ച പാക്ക് സൈന്യം, കൊല്ലപ്പെട്ട ജവാൻമാരുടെ മൃതദേഹങ്ങൾ വികൃതമാക്കുകയായിരുന്നു.
ഇതിനിടെ പാക്ക് സൈന്യത്തിന്റെ കിരാത നടപടിക്കു ഉചിതമായ തിരിച്ചടി നൽകുമെന്ന് ഇന്ത്യൻ കരസേന വ്യക്തമാക്കി. ഒരു സൈന്യത്തിൽനിന്ന് പ്രതീക്ഷിക്കാവുന്ന നടപടിയല്ല പാക്ക് പട്ടാളത്തിന്റേതെന്ന് സൈന്യം പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. തിരിച്ചടിക്കുമെന്ന് ഇന്ത്യൻ സൈന്യം വ്യക്തമാക്കിയതോടെ അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായി.