രാജ്യത്തെ രണ്ടു മുൻനിര കമ്പനികളാണ് റിലയൻസ് കമ്മ്യൂണിക്കേഷനും റിലയൻസ് ഇൻഡസ്ട്രീസും. മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ഓരോ പാദത്തിലും വൻ നേട്ടം കൈവരിക്കുമ്പോൾ അനിയൻ അനിൽ അംബാനിയുടെ ആർകോം താഴോട്ടു പോകുകയാണ്. കഴിഞ്ഞ വർഷം തുടങ്ങിയ ജിയോ ടെലികോം വിപണിയിൽ വൻ മാറ്റങ്ങളാണ് കൊണ്ടുവന്നത്. മറ്റു കമ്പനികളെ എല്ലാം പ്രതിസന്ധിയിലാക്കിയ ജിയോ കുറഞ്ഞ സമയത്തിനിടെ വൻ മുന്നേറ്റമാണ് നടത്തിയത്. റിലയൻസ് ഇൻഡസ്ട്രീസിന്റെ മുന്നേറ്റത്തിൽ ജിയോ വലിയ പങ്കുവഹിച്ചു.
നടപ്പ് സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ 28 ശതമാനത്തിന്റെ നേട്ടമാണ് മുകേഷ് അംബാനിയുടെ കമ്പനി സ്വന്തമാക്കിയത്. 9,079 കോടി രൂപയാണ് ഒന്നാം പാദത്തിലെ റിലയൻസ് ഇൻസ്ട്രീസിന്റെ ലാഭം. കഴിഞ്ഞ വർഷം ഇക്കാലയളവിൽ ഇത് 7,113 കോടി രൂപയായിരുന്നു. കമ്പനിയുടെ മൊത്തം വാർഷിക വരുമാനം 73,829 കോടി രൂപയിൽ നിന്ന് 92,661 കോടി രൂപയായി ഉയർന്നു.
എന്നാൽ ഒന്നാം പാദ റിപ്പോർട്ടിൽ റിലയൻസ് ജിയോയുടെ കണക്കുകൾ വ്യക്തമായി രേഖപ്പെടുത്തിയിട്ടില്ല. ജിയോയുടെ കണക്കുകൾ ഇന്നത്തെ എജിഎം മീറ്റിങ്ങിൽ വെളിപ്പെടുത്തുമെന്നാണ് കരുതുന്നത്. കഴിഞ്ഞ സെപ്റ്റംബർ 5 നാണ് ജിയോ ഔദ്യോഗികമായി തുടങ്ങിയത്. കേവലം 83 ദിവസത്തിനിടെ അഞ്ചു കോടി വരിക്കാരെയും ജിയോ സ്വന്തമാക്കിയിരുന്നു. പിന്നീട് 170 ദിവസം കൊണ്ട് 10 കോടി തികച്ചു. ഇതിനിടെ 20,000 കോടിയുടെ അധിക ജിയോ ഓഹരികൾ പുറത്തിറക്കുമെന്നും അറിയിച്ചിട്ടുണ്ട്. നിലവിൽ രണ്ടു ലക്ഷം കോടി രൂപ ജിയോയിൽ നിക്ഷേപിച്ചിട്ടുണ്ട്.
അതേസമയം, ജിയോയുടെ വരവ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടാക്കിയത് അനിൽ അംബാനിയുടെ റിലയൻസ് കമ്മ്യൂണക്കേഷനാണ്. ഇക്കാര്യം വാർത്താസമ്മേളനത്തിൽ അനിൽ സൂചിപ്പിക്കുകയും ചെയ്തിരുന്നു. ഏകദേശം 45,000 കോടി രൂപയാണ് ആർകോമിന്റെ പേരിലുള്ള കടം. ജിയോയുടെ വരവോടെയാണ് ആർകോം വരുമാനം കുത്തനെ തകർന്നത്. പുതിയ ടെലികോം കമ്പനിയാണ് ആർകോമിന്റെ തകർച്ചക്ക് കാരണമെന്ന് അനിൽ അംബാനി പരോക്ഷമായി വിമർശിച്ചിരുന്നു.