Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കളിച്ച് കളിച്ച് ചോര ചിന്തി, അതിദാരുണമായി അമ്പതാം നാൾ മരണം, കേരളത്തെ ഭീതിയിലാഴ്ത്തി കില്ലർ ഗെയിം

blue-whale

കുട്ടികളെ അമിതമായി കംപ്യൂട്ടർ ഗെയിം കളിക്കുന്നത് പ്രോല്‍സാഹിപ്പിക്കുന്നത് നല്ലതല്ലെന്നാണ് മിക്കവരും പറയാറുള്ളത്. മിക്ക രക്ഷിതാക്കളും കുട്ടികളെ കംപ്യൂട്ടർ, ഓൺലൈൻ ഗെയിമുകൾ കളിക്കാൻ പ്രോല്‍സാഹിപ്പിക്കാറുമില്ല. എന്നാൽ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിലെ രക്ഷിതാക്കൾക്ക് മറ്റൊരു ഭീകര ഓൺലൈൻ ഗെയിമിന്റെ പേരിൽ ഉറക്കം നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. കുട്ടികളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന ബ്ലൂ വെയിൽ ‍(നീലത്തിമിംഗലം) ഗെയിം. ഈ ഗെയിമിനെതിരെ സർക്കാർ വരെ രംഗത്തെത്തിയിരിക്കുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കിടെ നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൂന്നു കുട്ടികൾക്ക് ജീവൻ നഷ്ടപ്പെട്ടിരിക്കുന്നു. 

തിരുവനന്തപുരത്ത് മനോജ് എന്ന വിദ്യാർഥി ജീവനൊടുക്കി. കിഴക്കൻ അന്ധേരിയിൽ പതിനാലുകാരൻ കെട്ടിടത്തിൽനിന്നു ചാടി ജീവനൊടുക്കി. കൊൽക്കത്തയിൽ നിന്നുള്ള പത്താം ക്ലാസുകാരനും കളിച്ച് ജീവനൊടുക്കിയ വാർത്ത വന്നതും കഴിഞ്ഞ ദിവസമാണ്. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളില്‍ സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടാകാമെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. 

കഴുത്ത് മുറുക്കി ആത്മഹത്യ ചെയ്തത് പത്താം ക്ലാസുകാരൻ

രാജ്യത്ത് ബ്ലൂവെയിൽ ഗെയിമിന് അടിപ്പെട്ട് വീണ്ടുമൊരു വിദ്യാർഥി ആത്മഹത്യ ചെയ്തത് ശനിയാഴ്ചയാണ്. ഇന്ത്യയിൽ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ ബ്ലൂവെയിൽ ഗെയിം ആത്മഹത്യ. പശ്ചിമബംഗാളിലെ കിഴക്കൻ മിഡ്നാപ്പൂരിലാണ് ബ്ലൂവെയിൽ കളിച്ച പത്താം ക്ലാസ് വിദ്യാർഥി അങ്കൻ ദേ ജീവനൊടുക്കിയത്.

കുളിക്കാൻ പോയ അങ്കൻ ദേയെ ബാത്ത്റൂമിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബാത്ത് റൂമിന്റെ വാതിൽ ചവിട്ടി തുറന്നാണ് അങ്കനെ കണ്ടെത്തിയത്. തല പ്ലാസ്റ്റിക് കവറുകൊണ്ട് മൂടി കഴുത്ത് മുറുക്കി കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സുഹൃത്തുക്കളാണ് അങ്കൻ ദേ ബ്ലൂവെയ്ൽ ഗെയിം കളിച്ചിരുന്നുവെന്ന് വ്യക്തമാക്കിയത്. 

Blue-Whale-challenge

കൊലയാളി ഗെയിമിനെ കരുതിയിരിക്കുക

ബ്ലൂവെയ്ൽ എന്ന കൊലയാളി ഗെയിമിൽ കൗമാരം അകപ്പെടുന്നത് എങ്ങനെ? ഈ ഓൺലൈൻ ഗെയിമിൽ ഒരിക്കൽ അകപ്പെട്ടുപോയാൽ പിന്നെ തിരികെ മടങ്ങാൻ കഴിയാതെ കുട്ടികള്‍ പാവകളെ പോലെ സഞ്ചരിക്കുന്നത് എന്തുകൊണ്ട്.? മരണം മണത്തിട്ടും കൗമാര മനസുകൾക്ക് ബ്ലൂവെയ്‍ലിനെ എന്തുകൊണ്ട് അകറ്റാനാകുന്നില്ല.?

തുടക്കം റഷ്യയിൽ. മനശാസ്ത്രപഠന വിദ്യാർഥിയായ ഫിലിപ്പ് ബുഡേകിൻ ഗെയിംവികസിപ്പിച്ചെടുത്തു. ഓൺലൻസൈറ്റിലൂടെ പ്രചാരണം. രണ്ടുവർഷത്തിനിടെ ലോകത്താകമാനം പിടിയിലമർന്നത് 130 കൗമാരജീവനുകൾ. ഭൂമിക്ക് ഭാരമായവരെ പരലോകത്തേക്ക് അയക്കുകയാണ് തൻറെ ഗെയിമിലൂടെ ലക്ഷ്യമിടുന്നതെന്നാണ് അറസ്റ്റിലാകുമ്പോൾ ഫിലിപ്പ് ബുഡേകിൻ പറഞ്ഞത്.  

ഗെയിമിന്റെ തീവ്രത മനസിലാക്കാതെയാണ് കുട്ടികൾ ഇതിൽ അകപ്പെട്ടു പോകുന്നത്. ഇടയ്ക്കു വച്ച് അവസനിപ്പിച്ചു പോകാനോ പിന്‍വലിയാനോ സാധിക്കില്ല. ഫോണലുള്ള സ്വകാര്യ വിവരങ്ങളൾ എല്ലാം ചോർത്തിയ ശേഷമാകും, ഗെയിമിലേക്ക് കുട്ടികളെ വിളിക്കുക. താൽപര്യം പ്രകടിപ്പിക്കാത്തവരെ ഭീഷണിപ്പെടുത്തി കളിയിലേക്ക് എത്തിക്കും. താൽപര്യംകൊണ്ടോ, ഭീഷണിമൂലമോ ആദ്യഘട്ടം പൂർത്തിയാക്കുന്ന കുട്ടികള്‍ക്ക്, ഗെയിംമാസ്റ്റർ പുതിയ ചലഞ്ച് അഥവാ വെല്ലുവിളി നൽകും.   

Blue-Whale

ആദ്യഘട്ടത്തിൽ തന്നെ ചോര പൊട്ടിച്ച് കൈകളിൽ ടാറ്റു വരയ്ക്കൻ ആവശ്യപ്പെടും. രാത്രിയിലും പുലർച്ചയുമാണ് ബ്ലൂവെയ്ല്‍ കളിക്കേണ്ടത്. പിന്നെ, സാഹസികതയും, പ്രേതസിനിമകൾ കാണുന്നതിലുമൊക്കെ കാര്യങ്ങൾ എത്തും. ഇതിൻറെ സെൽഫി ദൃശ്യങ്ങൾ ഗെയിംമാസ്റ്റർക്ക് തെളിവായി അയച്ചുകൊടുക്കണം. രണ്ടാഴ്ച പിന്നിടുമ്പോഴേക്കും കളി കാര്യമാകും. അപ്പോഴേക്കും കളിക്കുന്നയാൾ ഗെയിമിന്റെ അടിമയാകും. പിന്നീടുള്ള കാര്യങ്ങള്‍ എല്ലാം നിയന്ത്രിക്കുന്നത് ഗെയിം മാസ്റ്റർ മാത്രമായിരിക്കും. മാസ്റ്ററുടെ നിർദേശങ്ങൾമാത്രം അതേപടി അനുസരിക്കുന്ന ഒരുപാവയെ പോലെയാകും പിന്നെ ഈ കൗമാരക്കാർ. ഒന്നരമാസം പിന്നിടുമ്പോഴേക്കും ആത്മഹത്യയിലേക്ക് അവർ സ്വയംഅടുക്കും. മാസ്റ്റർ നിർദേശിക്കുന്ന രീതിയിൽ ജീവനൊടുക്കും  

മറ്റ് സാധാരണ ഗെയിംപോലെ ഓൺലൈനിലോ, പ്ലേസ്റ്റോറിലോ തപ്പിയാൽ ബ്ലൂവെയ്ലിലെ കണ്ടെത്താനാകില്ലെന്ന് വിദഗ്ദർ പറയുന്നു. അതുകൊണ്ടുതന്നെ ഉറവിടം എവിടെയെന്നോ , സെർവർ പ്രവർത്തിപ്പിക്കുന്നത് എവിടെനിന്നാണെന്നോ അറിയാന്‍ സാധിക്കില്ല. ഇതേകാരണത്താൽ നിരോധനം എന്നത് അപ്രായോഗികം. ഇൻറർനെറ്റ് ധാരാളമായി ഉപയോഗിക്കുന്ന കൗമാരക്കാരിലേക്ക് ബ്ലൂവെയ്ൽ നേരിട്ടെത്തുകയാണ്. അവരുടെ വിവരങ്ങൾ കൃത്യമായി മനസിലാക്കിയശേഷം. പ്രതിരോധം- ജാഗ്രതമാത്രം.  

എങ്ങനെ ബ്ലൂ വെയിലില്‍ അടിമയാകുന്നു? 

ഈ ഗെയിമില്‍ 50 ദിവസങ്ങള്‍ കൊണ്ട് ചെയ്ത് തീര്‍ക്കുന്ന 50 സ്റ്റേജുകളാണുള്ളത്. ആദ്യ ദിവസങ്ങളില്‍ അതിരാവിലെ 4.30 ന് എഴുന്നേല്‍ക്കാനും പിന്നീട് പ്രേത സിനിമകള്‍ കാണാന്‍ ആവശ്യപ്പെടും. തുടര്‍ന്ന് പാരപ്പറ്റിലൂടെ നടക്കുക തുടങ്ങിയ റിസ്‌കുള്ള പ്രവര്‍ത്തികള്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നു. ഓരോ ഘട്ടത്തിലും ചെയ്യുന്നതിനെപ്പറ്റിയുള്ള തെളിവുകളും സമര്‍പ്പിക്കണം. കയ്യിലും രഹസ്യ ഭാഗങ്ങളിലും മുറുവേല്‍പ്പിക്കുന്നതിന്റെ ചിത്രങ്ങളും പോസ്റ്റ് ചെയ്യണം. എങ്കില്‍ മാത്രമേ അടുത്ത സ്‌റ്റേജിലേക്ക് പ്രവേശനം ലഭിക്കൂ. ചാറ്റിനിടെ സീക്രട്ട് മിഷന്‍, സീക്രട്ട് ചാറ്റിങ് തുടങ്ങിയ ടാസ്‌കുകളുമുണ്ട്. തങ്ങളുടെ ഇരകളെ മരണത്തിലേക്കു നയിക്കുന്നത് ഈ രഹസ്യ കൂടിക്കാഴ്ചകളിലാണ്. 

എന്തിന് കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നു? 

കൗമാര ജീവതത്തെ ഏറെ പ്രതിസന്ധിയിലാക്കുന്നതാണ് ബ്ലൂ വെയില്‍ ഗെയിം. ഒരിക്കല്‍ അകപ്പെട്ടു കഴിഞ്ഞാല്‍ പെട്ടതു തന്നെ. തിരിച്ചുവരാന്‍ ശ്രമിച്ചാല്‍ ഭീഷണിയാകും ഫലം. ഓരോ ടാസ്‌കുകള്‍ക്കൊപ്പവും ഇരകളില്‍ നിന്നും ശേഖരിച്ച സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും ഉപയോഗിച്ചുള്ള ബ്ലാക് മെയ്‌ലിംഗ് കുട്ടികളെ മാനസികമായി തളര്‍ത്തുന്നു. ഇതെല്ലാം രക്ഷിതാക്കളറിയുമെന്ന ഭീതിയാണ് ഗെയിം തുടരുന്നതും അവര്‍ ആത്മഹത്യാ വെല്ലുവിളി ഏറ്റെടുക്കുന്നതും.  

ഇത്തരം ഗെയിമുകളുടെ മന:ശാസ്ത്രം 

ലഹരി വസ്തുക്കള്‍ക്ക് അടിമയാകുന്നതു പോലെയാണ് സൈബര്‍ ലോകത്തെ മൊബൈല്‍ ഫോണ്‍, ഓണ്‍ലൈന്‍ ഗെയിമുകള്‍, സാമൂഹിക മാധ്യമങ്ങള്‍ എന്നിവയില്‍ അടിമയാകുന്നതും. ദൈനംദിനം ചെയ്യേണ്ട കാര്യങ്ങള്‍ മാറ്റിവച്ച് ഇത്തരം കാര്യങ്ങള്‍ക്ക് പിന്നില്‍ പോകുമ്പോഴാണ് ഇതിന് അടിമയായി എന്ന് മനസിലാക്കേണ്ടത്.  

തലച്ചോറില്‍ ഡോപമിന്‍ എന്ന രാസപദാര്‍ഥമാണ് സന്തോഷമുണ്ടാക്കുന്നത്. സന്തോഷമുണ്ടാക്കുന്ന എന്തുകാര്യം ചെയ്താലും ഡോപമിന്റെ അളവു കൂടും. അത് ലഹരിവസ്തുക്കള്‍ ഉപയോഗിക്കുമ്പോഴാകാം, കൂട്ടുകാരുമായി യാത്ര ചെയ്യുമ്പോഴാകാം, ഒരു ഗെയിം കളിക്കുമ്പോഴുമാകാം. ഈയൊരു സന്തോഷമാണ് ഇത്തരം കളികളിലൂടെ ഉണ്ടാക്കുന്നതും. 

കുട്ടികള്‍ എങ്ങനെ അകപ്പെടുന്നു? 

സാഹസികത കാണിക്കാന്‍ ഏറ്റവുമധികം വെമ്പുന്ന പ്രായമാണ് ടീനേജ്. അത് ആത്മഹത്യ ചെയ്യിക്കുമോ? എന്നെ വഴി തെറ്റിക്കുമോ? എന്നാലതൊന്ന് കാണണമല്ലോ എന്ന ഒരു മാനസികാവസ്ഥയാണ് ഇത്തരം ഗെയിമുകളുടെ പിന്നാലെ കുട്ടികള്‍ പോകുന്നത്. തന്റെ സുഹൃത്തുക്കളുടെ ഇടയില്‍ ധീര പരിവേഷം കിട്ടുമെന്ന തോന്നലും അവരെ ഇത്തരം കളികളിലേക്കാകര്‍ഷിക്കുന്നു. 

ആരോഗ്യകരമായ മാനസിക നിലയിലുള്ളവരല്ല ഇത്തരം കുട്ടികള്‍. കുടുംബത്തിലെ സുരക്ഷിതത്വമില്ലായ്മ, ഒറ്റപ്പെട്ട അവസ്ഥ, സാമൂഹിക ബന്ധങ്ങളിലെ കുറവ്, രക്ഷിതാക്കളുടെ അനാരോഗ്യകരമായ പരസ്പര ബന്ധം തുടങ്ങിയവയെല്ലാം സൈബര്‍ ലോകത്തെ പെരുമാറ്റദൂഷ്യത്തിനു കാരണമാകുന്നു. സൈബര്‍ ലോകത്ത് ഒരിക്കലും തിരിച്ചറിയപ്പെടില്ലെന്നും എന്തും പറയാനും ചെയ്യാനുമുള്ള സ്വാതന്ത്ര്യമുണ്ടെന്നുമുള്ള അബദ്ധധാരണകളും ഈ വൈകൃതത്തിനു പിന്നിലുണ്ടാകും.  

അകാലത്തില്‍ പൊലിയാതെ എങ്ങനെ തടയാം? 

കണ്ടു പിടിക്കാത്ത മാനസിക പ്രശ്‌നങ്ങളുള്ള (മാനസിക രോഗമുള്ള ) കുട്ടികളാണ് പലപ്പോഴും ഇത്തരം കളികളിലൂടെ ആത്മഹത്യയുടെ വഴിയിലേക്ക് നീങ്ങുന്നത്. ബ്ലൂ വെയില്‍ ഗെയിമിന്റെ 50 സ്റ്റേജുകള്‍ പൂര്‍ത്തീകരിക്കാന്‍ തുടര്‍ച്ചയായ 50 ദിവസങ്ങളാണ് ഉറക്കമൊഴിക്കുന്നത്. ഈ 50 ദിവസത്തെ ഉറക്കമൊഴിച്ചില്‍ ആരുടേയും മാനസികാവസ്ഥയെ തകിടം മറിക്കും. കുട്ടികളിലുണ്ടാകുന്ന ചെറിയ പ്രശ്‌നങ്ങള്‍ പോലും രക്ഷിതാക്കള്‍ അറിയണം. ക്ഷീണം, ശരീരത്തിലെ മുറിവുകള്‍, അകാരണമായ ഭയം, വിശപ്പില്ലായ്മ, പഠനക്കുറവ്, എത് സമയവും ഗെയിമിന് മുന്നിലിരിക്കുക എന്നിവയെല്ലാം തിരിച്ചറിയണം. രക്ഷിതാക്കളെ പേടിച്ച് കുട്ടികള്‍ ഒന്നും പറയാത്ത അവസ്ഥ സൃഷ്ടിക്കരുത്. എല്ലാത്തിനും പരിഹാരമുണ്ടെന്ന രീതിയില്‍ കുട്ടിയെ ആശ്വസിപ്പിക്കുകയും സംരക്ഷണം നല്‍കുകയും വേണം. 

killer-game-

കൗണ്‍സിലിംഗ് വളരെ പ്രധാനം 

കുട്ടികളുടെ പെരുമാറ്റത്തില്‍ ഇത്തരം അസ്വാഭാവികതകള്‍ കണ്ടാല്‍ ഉടന്‍ തന്നെ മാനസികാരോഗ്യ വിദഗ്ധന്റെ സേവനം തേടേണ്ടതാണെന്ന് പ്രമുഖ മാനസികാരോഗ്യ വിദഗ്ധനും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആര്‍.എം.ഒ.യുമായ ഡോ. മോഹന്‍ റോയ് പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മാനസികാരാഗ്യ വിഭാഗത്തില്‍ ഇത്തരം കുട്ടികളെ ചികിത്സിക്കാനായി പ്രത്യേക സൗകര്യമുണ്ട്. ആത്മഹത്യാ പ്രവണതയിലേക്ക് പോകുന്ന കുട്ടികളെ പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. 

എങ്ങനെ ചതിക്കെണിയില്‍ നിന്നും പുറത്ത് ചാടിക്കാം 

നമ്മുടെ കുട്ടികളെ അല്‍പം ശ്രദ്ധിച്ചാല്‍ തന്നെ അവരെ നേരായ വഴിക്ക് കൊണ്ടുവരാം. സാധാരണ അവസ്ഥയില്‍ നിന്നും കുട്ടി വിഭിന്നമായി പെരുമാറിയാല്‍ ഉടന്‍ തന്നെ സ്‌നേഹത്തോടെ പ്രശ്‌നങ്ങള്‍ ചോദിച്ച് മനസിലാക്കുക. കുട്ടികളോടൊപ്പം സമയം ചിലവഴിച്ച് അവരുടെ പ്രശ്‌നങ്ങളറിഞ്ഞ് ബോധവത്ക്കരിക്കണം. നമ്മുടെ നാട്ടില്‍ ഡിഗ്രിതലം വരെയുള്ള കുട്ടികള്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യമുള്ള സ്മാര്‍ട്ട് ഫോണ്‍ നല്‍കേണ്ടതുണ്ടോ എന്ന് ചിന്തിക്കേണ്ടതാണ്. വീട്ടിലെ കുട്ടികളുപയോഗിക്കുന്ന കമ്പ്യൂട്ടര്‍ പൊതുവായ സ്ഥലത്ത് മാത്രം വയ്ക്കുക. അനാവശ്യ സൈറ്റുകള്‍ കുട്ടികള്‍ എടുക്കാതിരിക്കാനുള്ള സെക്യൂരിറ്റികള്‍ കമ്പ്യൂട്ടര്‍ വിദഗ്ധന്റെ സഹായത്തോടെ ഉറപ്പ് വരുത്തണം.  

killer-game

നമ്മുടെ കുട്ടികളെ നമുക്ക് സംരക്ഷിക്കാം 

സൈബര്‍ ലോകത്തിന് അതിര്‍വരമ്പുകളില്ല. അതിനാല്‍ ആരുടേയും മാനസികനില തകരാറിലാക്കി മരണത്തിലേയ്ക്കുവരെ തള്ളിവിടുന്ന ഇത്തരം കളികളെ തടയേണ്ടതാണ്. നാളെ നമ്മളുടെ കുട്ടിയും വെറും കൗതുകത്തിനു വേണ്ടിയെങ്കിലും ഇന്റര്‍നെറ്റില്‍ അതു തിരഞ്ഞുപോകാം. ഏതു വഴിയിലാണ് അപകടം പതിയിരിക്കുന്നതെന്ന് നമുക്ക് ഉറപ്പു പറയാനാകില്ല. അതിനാല്‍ ഇത്തരം കമ്പ്യൂട്ടര്‍ ഗെയിമുകളെ അകറ്റി നിര്‍ത്തുക തന്നെ വേണം.