Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൂഗിളിന്റെ തെറ്റുതിരുത്തിയ മലയാളി വിദ്യാർഥിയ്ക്ക് ഹാൾ ഓഫ് ഫെയിം അംഗീകാരം

hariprasad

സെർച്ച് എൻജിൻ ഭീമൻ ഗൂഗിളിന്റെ തെറ്റുതിരുത്തിയ മലയാളി വിദ്യാർഥിക്ക് ഹാള്‍ ഓഫ് ഫെയിം അംഗീകാരം. ഗൂഗിൾ സബ് ഡൊമെയ്നിലെ പ്രശ്നം കണ്ടെത്തിയ കോഴിക്കോട് ഫറൂഖ് സ്വദേശി ഹരിപ്രസാദിനാണ് അംഗീകാരം ലഭിച്ചത്. ഗൂഗിൾ സബ്ഡൊമെയ്നിലെ എക്സ്എസ്എസ് എന്ന ബഗാണ് ഇരുപതുകാരനായ ഹരിപ്രസാദ് കണ്ടെത്തിയത്.

പ്രധാന ഡൊമെയിനുകളിലെയും ഡിവൈസുകളിലെയും പിഴവുകൾ കണ്ടെത്തുന്ന എത്തിക്കൽ ഹാക്കർമാർ‌ക്കും ടെക്കികൾക്കുമാണ് ഗൂഗിൾ ഹാൾ ഫെയിം അംഗീകാരം നൽകുന്നത്. ഗൂഗിളിലെ സാങ്കേതിക വിദഗ്ധരുടെ പിഴവുകൾ കണ്ടെത്തി ഈ അംഗീകാരം നേടാൻ ലക്ഷക്കണക്കിന് ടെക്കികളാണ് ദിവസവും ശ്രമിച്ചുക്കൊണ്ടിരിക്കുന്നത്. ഈ പട്ടികയിലാണ് ഹരിപ്രസാദും ഇടം നേടിയിരിക്കുന്നത്. 

ഗൂഗിളിന്റെ സാങ്കേതിക സംവിധാനങ്ങളിലെ തെറ്റുകൾ കണ്ടെത്തുന്നവർക്ക് അതിന്റെ നിലവാരത്തിന് അനുസരിച്ച് നല്‍കുന്ന അംഗീകാരമാണ് ഹാൾ ഓഫ് ഫെയിം. ഈ ലിസ്റ്റിൽ വരുന്നവരെല്ലാം ഗൂഗിളിന്റെ ഹാൾ ഓഫ് ഫെയിം പ്രത്യേക പേജിൽ എന്നും നിലനിർത്തും. ഗൂഗിള്‍ വള്‍നറബിലിറ്റി റിവാര്‍ഡ് പ്രോഗ്രാം (Google Vulnerability Reward Program) എന്നാണ് ഇതിനെ വിളിക്കുന്നത്.   

തെറ്റു കണ്ടെത്തുന്നവർക്ക് ഗൂഗിൾ പ്രതിഫലവും നൽകുന്നുണ്ട്. പിഴവുകളുടെ ഗൗരവം കണക്കിലെടുത്ത് നൽകുന്ന തുകയിലും മാറ്റമുണ്ടാകും. ചൂണ്ടിക്കാണിച്ച പിഴവുകളുടെ എണ്ണവും ഗൗരവവും കണക്കിലെടുത്താണ് പട്ടികയിലെ സ്ഥാനം നിർണ്ണയിക്കുന്നത്. 89 പേജുള്ള ഗൂഗിൾ ഹാൾ ഓഫ് ഫെയിം പട്ടികയിൽ ഹരിപ്രസാദിന്റെ സ്ഥാനം 49–ാം പേജിലാണ്. പിഴവ് ചൂണ്ടിക്കാണിച്ചതിന് പ്രതിഫലം നൽകും മുൻപെ ഹാൾ ഓഫ് ഫെയിം പട്ടികയിൽ ഉൾപ്പെടുത്തുന്നതാണ് ഗൂഗിൾ രീതി.   

പകൽ ജോലിക്ക് പോകുന്ന ഹരിപ്രസാദ് വൈകീട്ടാണ് ക്ലാസിൽ എത്തുന്നത്. ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തുന്ന ഹരി എത്തിക്കൽ ഹാക്കിങ് പഠനത്തിനും സമയം കണ്ടെത്തുന്നു. കോഴിക്കോട് വെസ്റ്റ്ഹിലിലെ കെജിപിടിസി പോളിടെക്നികിലെ കംപ്യൂട്ടർ സയൻസ് (ഡിപ്ലോമ) ഇവനിങ് കോഴ്സാണ് ഹരിപ്രസാദ് ചെയ്യുന്നത്. വൈകീട്ട് 4.30 മുതൽ 9 വരെയാണ് ക്ലാസ്. പകൽ സമയം കംപ്യൂട്ടർ സെന്ററിൽ പ്രോഗ്രാമിങ് അധ്യാപകനായും ജോലി ചെയ്യുന്നു. രാത്രി ഏറെ വൈകിയും എത്തിക്കൽ ഹാക്കിങ് പഠിക്കാൻ സമയം കണ്ടെത്താറുണ്ടെന്ന് ഹരിപ്രസാദ് പറഞ്ഞു.

ഹരിപ്രസാദിന് ചെറുപ്പത്തിലെ വെബ് ഡവലപ്പിങ് മേഖലയിൽ താൽപര്യമുണ്ടായിരുന്നു. രണ്ടു വർഷമായി എത്തിക്കൽ ഹാക്കിങ് പഠിക്കുന്നുണ്ട്. ഹരിപ്രസാദിന്റെ വെബ് ഡവലപ്പിങ്, പ്രോഗ്രാമിങ്, എത്തിക്കൽ ഹാക്കിങ് പഠനമെല്ലാം ഓൺലൈൻ വഴിയാണ്. എത്തിക്കൽ ഹാക്കർമാരുടെ ഫോറങ്ങൾ, യുട്യൂബ് വിഡിയോകൾ എല്ലാം ഹരിപ്രസാദിനെ സഹായിക്കുന്നുണ്ട്.

hall-of-fame

എത്തിക്കൽ ഹാക്കിങ് ഏറെ ഇഷ്ടപ്പെട്ട വിഷയമായതിനാൽ ലഭിക്കാവുന്ന വിവരങ്ങളെല്ലാം പഠിച്ചെടുക്കുകയാണ് ഹരിപ്രസാദ്. ഇതിനായി മിക്ക ദിവസങ്ങളിലും പുലരും വരെ സമയം കണ്ടെത്തുന്നുണ്ട്. ഒട്ടുമിക്ക കംപ്യൂട്ടർ ഭാഷകളും ഓൺലൈൻ വഴിയാണ് ഹരിപ്രസാദ് പഠിച്ചെടുത്തത്. കൂലിപ്പണിക്കാരനായ അച്ഛൻ മോഹൻദാസും അമ്മ അജിതയും ഹരിപ്രസാദിന് വേണ്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുന്നു. ഭാവിയിൽ ഒരു സൈബർ സെക്യൂരിറ്റി എൻജിനീയർ ആകണമെന്നാണ് ഹരിപ്രസാദിന്റെ ആഗ്രഹം.