കൊച്ചി∙ ദേശീയ ഹാക്കത്തണ്‍ ഡിജിറ്റല്‍ മസാല ചലഞ്ചില്‍ പാലക്കാട് എന്‍എസ്എസ് കോളജിന്റെ പനസ്യ ടീം ജേതാക്കളായി. കാണ്‍പൂര്‍ ഐഐടി പ്രോല്‍സാഹന സമ്മാനം കരസ്ഥമാക്കി. 'ഡിജിറ്റല്‍ മസാല വെല്ലുവിളി' എന്ന പേരില്‍ യൂത്ത് കി ആവാസും ഫെയ്സ്ബുക്കും ചേര്‍ന്ന് സംഘടിപ്പിച്ച രണ്ടു ദിവസത്തെ ഹാക്കത്തോണിൽ അഞ്ചു ടീമുകള്‍ പങ്കെടുത്തു. റാഡിസണ്‍ ബ്ലൂവില്‍ നടന്ന രണ്ടു ദിവസത്തെ ഡിജിറ്റല്‍ മസാല ചലഞ്ചിൽ പങ്കെടുത്ത സംരംഭകര്‍, ടെക്കികള്‍, സോഷ്യല്‍ മീഡിയ പ്രചാരകര്‍ തുടങ്ങിയവരില്‍ നിന്നാണ് വിജയിയെ തിരഞ്ഞെടുത്തത്.
വിദഗ്ധരായ ജൂറികളുടെ പാനലിനു മുൻപില്‍ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ ഓരോ ടീമിനും പത്ത് മിനിറ്റ് വീതം സമയം നല്‍കി. മുന്‍ ഡിജിപിയും റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് (റോ) മുന്‍ മേധാവിയുമായ ഹോര്‍മിസ് തരകന്‍ ഉള്‍പ്പെട്ടതായിരുന്നു ജൂറി. പെറ്റീഷന്‍ വെബ്‌സൈറ്റ് ചേഞ്ച് ഡോട്ട് ഒആര്‍ജിയുടെ രാജ്യത്തെ ഡയറക്ടര്‍ പ്രീതി ഹെര്‍മാന്‍, കൊച്ചിയില്‍ ഫെയ്സ്ബുക്ക് ഡവലപേഴ്‌സ് നെറ്റ്‌വര്‍ക്കിന് നേതൃത്വം നല്‍കുന്ന ഷാഹുല്‍ ഹമീദ് എന്നിവരും അംഗങ്ങളായിരുന്നു. ആശയങ്ങള്‍ ലോകത്തുണ്ടാക്കാവുന്ന സ്വാധീനം, സുസ്ഥിരത, മാറ്റം, പ്രത്യേകത തുടങ്ങിയവ കണക്കിലെടുത്താണ് വിജയിയെ തിരഞ്ഞെടുത്തത്.
തിരഞ്ഞെടുക്കപ്പെട്ട അഞ്ചു ടീമുകളില്‍ സര്‍ഗാത്മകത ഒട്ടും നഷ്ടപ്പെടാതെ ഏറ്റവും മികച്ച പരിഹാരം മുന്നോട്ടു വച്ച ടീമാണ് വിജയിച്ചത്. പങ്കെടുത്ത ടീമുകളുടെ പേരുകള്‍ക്കുമുണ്ടായിരുന്നു പ്രത്യേകതകള്‍. കുസാറ്റ് സ്‌കൂള്‍ ഓഫ് എൻജിനീയറിങ്ങിലെ എംഡി ഷെരീഖ് ഹുസൈന്‍, ഹര്‍മന്‍ വിവേക് സിങ്, ഷെരീഖ് അന്‍സാരി, അയ്ഷി ശ്രേയ മിശ്ര, അഖില്‍ വൈഭവ് എന്നിങ്ങനെ അഞ്ചംഗങ്ങള്‍ ഉള്‍പ്പെട്ട ടീം ഡ്രീം, കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്‌വെയര്‍ സ്റ്റാര്‍ട്ട് അപ്പിലെ അക്ഷയ് ലോറന്‍സ്, മസാഹിര്‍ ഹരൂണ്‍, അജ്‌നി മേനോന്‍ എന്നിങ്ങനെ മൂന്നംഗങ്ങള്‍ ഉള്‍പ്പെട്ട ടീം ഫീനിക്‌സ്, പാലക്കാട് എന്‍എസ്എസ് എന്‍ജിനീയറിങ് കോളജിലെ ടി.ജി. വിദ്യ, പി.വി. കാര്‍ത്തിക, എ. മുരളി കൃഷ്ണന്‍, പി.ടി. മുഹമ്മദ് അര്‍ഷു, കെ. മായാ മനോഹര്‍ എന്നിവരുടെ നാലാംഗ ടീം പനസ്യ, കെജെ സിംസറില്‍ നിന്നുള്ള എംബിഎക്കാരായ വിശേഷ് പിള്ള, വൈശാഖ കശ്യപ്, നിഖില്‍ ചാന്ദ്‌നാനി എന്നിവരുടെ മൂന്നംഗ ടീം മേരാകി-റ്റിങ്, ഐഐടി കാണ്‍പൂരിന്റെ വാത്സല്യ ടാണ്ഡണ്‍, തുഷാര്‍ ഗോസ്വാമി, ഹരീഷ് രാജഗോപാല്‍, ശശാങ്ക് ഗുപ്ത, പ്രഞ്ചാല്‍ പ്രസൂണ്‍, ശ്രുതി എന്നിങ്ങനെ ആറംഗങ്ങളുടെ ടീം നൈറ്റ്‌സ് വാച്ച് എന്നിവയായിരുന്നു പങ്കെടുത്ത ടീമുകള്‍.
ഇത്തരം ഒരു മല്‍സരത്തില്‍ ആദ്യമായിട്ടാണ് പങ്കെടുക്കുന്നതെന്നും പരീക്ഷയുടെ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഈ അവാര്‍ഡ് നേടാന്‍ കഴിഞ്ഞത് വിശ്വസിക്കാനാവുന്നില്ലെന്നും ടീം പനസ്യ പറഞ്ഞു. ആദ്യ വര്‍ഷ എൻജിനീയറിങ് വിദ്യാര്‍ഥികളാണ് ടീം പനേസ. 3.25 ലക്ഷം രൂപയാണ് സമ്മാന തുക.