നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയാണ് ഡിജിറ്റൽ ഇന്ത്യ. നഗരങ്ങളെ പോലെ ഗ്രാമങ്ങളും ഡിജിറ്റലാകാൻ വേണ്ടതെല്ലാം ചെയ്യുമെന്ന് സർക്കാർ അറിയിച്ചു കഴിഞ്ഞു. ഇതിനായി വലിയ ഉപഗ്രഹം തന്നെ വിക്ഷേപിക്കാൻ പോകുകയാണ് ഐഎസ്ആർഒ. ഇതിനു പിന്നാലെയാണ് രാജ്യത്തെ 8,500 റെയില്‍വെ സ്റ്റേഷനുകളിൽ വൈഫൈ കൊണ്ടുവരാൻ പോകുന്നത്.
ഇതിനായി 700 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. ഗൂഗിൾ നടപ്പിലാക്കുന്ന ഫ്രീ വൈഫൈയ്ക്ക് പുറമെയാണ് പുതിയ ഇന്റർനെറ്റ് കണക്‌ഷനുകൾ വരുന്നത്. ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി നിലവിൽ 216 പ്രധാന സ്റ്റേഷനുകളിൽ വൈഫൈ സേവനം ഏർപ്പെടുത്തിയിട്ടുണ്ട്. 70 ലക്ഷം റെയിൽവെ യാത്രക്കാരെ സഹായിക്കാനാണ് സൗജന്യ ഇന്റർനെറ്റ് സംവിധാനം നടപ്പിലാക്കാന്‍ പോകുന്നത്.
‘ഇൻറർനെറ്റ് ഇപ്പോൾ ദൈനംദിന ജീവിതത്തിലെ പ്രധാന ആവശ്യമായി മാറിയിരിക്കുകയാണ്. രാജ്യത്തെ എല്ലാ റെയിൽവെ സ്റ്റേഷനുകളിലും ഈ സൗകര്യം നൽകുമെന്ന് മുതിർന്ന റെയിൽവെ ഉദ്യോഗസ്ഥൻ പറഞ്ഞു. ഗ്രാമീണ-വിദൂര മേഖലകളിലെ സ്റ്റേഷനുകളിൽ വൈഫൈ സൗകര്യം ലഭ്യമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ഡിജിറ്റൽ ബാങ്കിങ്, ആധാർ ജനറേഷൻ, സർക്കാർ സർട്ടിഫിക്കറ്റുകൾ നൽകൽ, ജനന, മരണ സർട്ടിഫിക്കറ്റുകൾ, മറ്റു ബില്ലുകൾ അടയ്ക്കുക തുടങ്ങിയ നിരവധി സേവനങ്ങൾക്ക് ഈ കണക്‌ഷനുകൾ ഡിജിറ്റൽ ഹോട്ട് സ്പോട്ട് ആയി മാറുമെന്നാണ് കരുതുന്നത്.
2018 മാർച്ചോടെ 600 സ്റ്റേഷനുകളിൽ കൂടി വൈഫൈ സൗകര്യം ലഭ്യമാക്കുമെന്നാണ് റെയിൽവേയുടെ കണക്ക്. 2019 മാർച്ചോടെ 8,500 സ്റ്റേഷനുകളില കൂടി വൈഫൈ സ്ഥാപിക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്.