Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

6400 കോടി നഷ്ടം, വേദനിക്കുന്ന ‘ടെസ്‌ല കോടീശ്വരൻ’; മധുരിച്ചിട്ട് തുപ്പാനും കയ്ച്ചിട്ട് ഇറക്കാനും വയ്യ

teslar-car

ഫാല്‍ക്കൻ ഹെവിയുടെ വിക്ഷേപണ വിജയവും ചൊവ്വയിലേക്ക് ഇലോണ്‍ മസ്‌ക് അയച്ച കാറുമായിരുന്നു ഈ ആഴ്ചയിലെ പ്രധാന വാര്‍ത്തകള്‍. റോക്കറ്റ് സാങ്കേതിക വിദ്യയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതില്‍ ഇലോണ്‍ മസ്‌കിന്റെ സ്‌പെയ്സ് എക്‌സ് വിജയിച്ചതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ തന്നെ മറ്റൊരു കമ്പനിയായ ടെസ്‌ലയില്‍നിന്ന് ഏറെ നിരാശപ്പെടുത്തുന്ന വാര്‍ത്ത വരുന്നത്; വെറും മൂന്നു മാസം കൊണ്ട് ടെസ്‌ലക്ക് ഒരു ബില്യണ്‍ ഡോളറിന്റെ (ഏകദേശം 6400 കോടി രൂപ) നഷ്ടം.

മധുരിച്ചിട്ട് തുപ്പാനും കയ്ച്ചിട്ട് ഇറക്കാനും കഴിയാത്ത അവസ്ഥയിലാണ് ടെസ്‌ല, സ്പെയ്സ് എക്സ് മേധാവി ഇലോണ്‍ മസ്‌ക് ഇപ്പോഴുള്ളത്. ഒരുവശത്ത് ലോകം ഇന്നുവരെ വികസിപ്പിച്ചതില്‍ വെച്ച് ഏറ്റവും ഭാരം വഹിക്കാന്‍ ശേഷിയുള്ള ഫാല്‍ക്കൻ ഹെവിയുടെ വിജയകരമായ വിക്ഷേപണം. ഈ റോക്കറ്റിന്റെ രണ്ട് ബൂസ്റ്ററുകളും തിരിച്ച് വിജയകരമായി ഭൂമിയിലെത്തിയതിനാല്‍ വീണ്ടും ഉപയോഗിക്കാനാകും. പുനരുപയോഗിക്കാനാകുന്ന റോക്കറ്റെന്നത് വലിയ തോതില്‍ റോക്കറ്റ് വിക്ഷേപണത്തിന്റെയും ബഹിരാകാശ യാത്രകളുടെയും ചെലവു കുറയ്ക്കും. ഭൂമിക്കു പുറത്ത് വാസസാധ്യമായ പ്രദേശം തേടുകയെന്ന ഇലോണ്‍ മസ്‌കിന്റെ പ്രഖ്യാപിത സ്വപ്‌നത്തിന് ഫാല്‍ക്കൻ ഹെവിയുടെ വിജയം നല്‍കുന്ന ഇന്ധനം ചെറുതല്ല.

ഫാല്‍ക്കൻ ഹെവി ലോകത്തെ ഞെട്ടിച്ച വിജയമാണെങ്കില്‍ ലോകം പ്രതീക്ഷിക്കാത്ത പരാജയമാണ് വൈദ്യുത കാര്‍ നിര്‍മാതാക്കളായ ടെസ്‌ല ഇലോണ്‍ മസ്‌കിന് നല്‍കിയിരിക്കുന്നത്. പ്രതീക്ഷിച്ച പോലെ കാറുകള്‍ നിര്‍മിക്കാനാകാത്തതിനെ തുടര്‍ന്ന് കമ്പനി വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. 2017 അവസാനമാകുമ്പോഴേക്കും ആഴ്ചയില്‍ 5000 വൈദ്യുതകാറുകള്‍ നിര്‍മിക്കുക എന്നതായിരുന്നു ടെസ്‌ലയുടെ ലക്ഷ്യം. ടെസ്‌ലയുടെ വൈദ്യുതകാറുകള്‍ക്ക് ഇപ്പോഴും വലിയ വിപണി മൂല്യമാണുള്ളത്. ഇത് മുന്നില്‍ കണ്ട് നിരവധി സംരംഭകര്‍ മുതല്‍ മുടക്കാന്‍ തയാറായി. എന്നാല്‍ അപ്രതീക്ഷിതമായി, ലക്ഷ്യത്തിലെത്താനാവാതെ വന്നതോടെ ടെസ്‌ല വന്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. ആഴ്ചയില്‍ 5000 കാറായിരുന്നു ലക്ഷ്യമെങ്കില്‍ കഴിഞ്ഞ വര്‍ഷം ടെസ്‌ല നിര്‍മിച്ച മൊത്തം കാറുകളുടെ എണ്ണം ആയിരങ്ങളേ വരൂ.

elon-musk-tesla-roadster-space

‘ഞങ്ങള്‍ അല്‍പം അമിത ആത്മവിശ്വാസത്തിലായിരുന്നു കൂടാതെ അലസതയും വന്നതോടെയാണ് ഈ അവസ്ഥയിലെത്തിയത്’: ഇലോണ്‍ മസ്‌ക് ടെസ്‌ലയ്ക്കു സംഭവിച്ചതിനെക്കുറിച്ച് തുറന്നുപറയുന്നത് ഇങ്ങനെയാണ്. ടെസ്‌ലയുടെ നിര്‍മാണശാലയിലെ യന്ത്രങ്ങള്‍ മാറ്റി ജര്‍മനിയില്‍നിന്ന് പുതിയവ ഇറക്കുമതി ചെയ്യാനാണ് മസ്‌കിന്റെ തീരുമാനം. ലക്ഷ്യമിട്ടത്രയും കാറുകൾ നിർമിക്കുന്നതിലുണ്ടാകുന്ന കാലതാമസം കൂടുംതോറും കമ്പനിയുടെ കടബാധ്യതയും കൂടും. യന്ത്രങ്ങളേക്കാള്‍ മനുഷ്യരെയാണ് കൂടുതല്‍ വിശ്വസിക്കാനാവുക എന്നതാണ് ഈ തിരിച്ചടിയില്‍നിന്നു താന്‍ പഠിച്ച പാഠമെന്ന് ഇലോണ്‍ മസ്‌ക് പറയുന്നു.

വൈദ്യുത കാറുകളുടെ നിര്‍മാണത്തില്‍ പരമാവധി ജീവനക്കാരെ ഒഴിവാക്കി റോബോട്ടുകളെ ഉപയോഗിക്കാനായിരുന്നു ഇലോണ്‍ മസ്‌കിന്റെയും ടെസ്‌ലയുടെയും തീരുമാനം. അതാണ് ഒരു തരത്തില്‍ തിരിച്ചടിയായതും. പണിമുടക്കിയ യന്ത്രങ്ങള്‍ക്കു പകരക്കാരെ കണ്ടെത്തൽ ഒരുപാട് സമയമെടുക്കുന്നതും പലപ്പോഴും അസാധ്യവുമായി. ഈ അനുഭവത്തോടെ മനുഷ്യരിലുള്ള തന്റെ വിശ്വാസം കൂടുതല്‍ വര്‍ധിച്ചുവെന്നാണ് ഇലോണ്‍ മസ്‌ക് പറയുന്നത്. തങ്ങള്‍ക്ക് ബഹിരാകാശത്തേക്ക് കാര്‍ അയയ്ക്കാന്‍ കഴിയുമെങ്കില്‍ നിലവിലെ പ്രതിസന്ധി പെട്ടെന്നു മറികടക്കാനും കഴിയുമെന്നാണ് ഇലോണ്‍ മസ്‌ക് ആത്മവിശ്വാസത്തോടെ പറയുന്നത്.

എന്തായാലും ടെസ്‌ലയ്ക്കും തൊഴിലാളികള്‍ക്കും പുതിയ ലക്ഷ്യങ്ങളും ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചിട്ടുണ്ട്. നിര്‍മാണ പ്രതിസന്ധിയിലായ മോഡല്‍ 3 കാറുകള്‍ അടുത്ത അഞ്ചു മാസത്തിനുള്ളില്‍, പ്രഖ്യാപിതലക്ഷ്യമായ ആഴ്ചയില്‍ 5000 എന്ന നിലയില്‍ ഉത്പാദിപ്പിക്കാന്‍ കഴിയണം, വൈദ്യുതി കാറുകളിലെ എസ്‌യുവിയായ മോഡല്‍ വൈ ആറ് മാസത്തിനകം, ഈ വര്‍ഷം തന്നെ ലാഭത്തിലെത്തുക, 2020 ആകുമ്പോഴേക്കും പത്ത് ലക്ഷം കാറുകള്‍, നാല് വര്‍ഷത്തിനകം ഒരു ലക്ഷം വൈദ്യുതി ട്രക്കുകള്‍ എന്നിങ്ങനെ പോകുന്നു ടെസ്‌ലയ്ക്ക് ഇലോണ്‍ മസ്‌ക് നല്‍കിയ കര്‍ശന നിര്‍ദേശങ്ങള്‍. റോബട്ടുകളേക്കാള്‍ കാര്യശേഷിയുള്ളവരാണെന്ന് തെളിയിച്ചുകഴിഞ്ഞ ജീവനക്കാരുടെ മിടുക്കില്‍ ഇലോണ്‍ മസ്‌കിന് ഈ പ്രതിസന്ധിയെയും അതിജീവിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കാം.

elon-musk
related stories