ADVERTISEMENT

വാട്സാപ്പിന്റെ പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ തത്‌കാലം ഡിലീറ്റ് ചെയ്യില്ലെന്ന് അറിയിപ്പ്. സ്വകാര്യതാ നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകൾ ഫെബ്രുവരി 8ന് ഇല്ലാതാക്കുമെന്ന പ്രഖ്യാപനമാണ് തത്കാലം കമ്പനി മരവിപ്പിച്ചിരിക്കുന്നത്. ഫെയ്സ്ബുക്കുമായി ഉപയോക്താക്കളുടെ ഡേറ്റ പങ്കിടുന്നതുമായി ബന്ധപ്പെട്ട നിബന്ധനകള്‍ അംഗീകരിക്കുന്ന അപ്‌ഡേറ്റിനെതിരെയാണ് ലോകമെമ്പാടും പ്രതിഷേധമുയർന്നത്.

നയം സ്വീകരിക്കുന്നതിനുള്ള സമയപരിധി ഫെബ്രുവരി 8 ആയിരുന്നു. പുതിയ നയം വ്യക്തമായി മനസിലാക്കി തീരുമാനമെടുക്കാന്‍ കൂടുതൽ സമയം നല്‍കുമെന്നും മേയ് വരെ പുതിയ സ്വകാര്യനയം നടപ്പാക്കില്ലെന്നാണ് ഇപ്പോൾ വാട്സാപ് അറിയിച്ചിരിക്കുന്നത്. അക്കൗണ്ട് ഇല്ലാതാക്കാൻ തീരുമാനിച്ചിട്ടില്ലെന്നും സ്വകാര്യതാ നയം മനസിലാക്കാൻ ഉപയോക്താക്കള്‍ക്ക് ആവശ്യത്തിന് സമയം ലഭിക്കുന്നുണ്ടെന്ന കാര്യം ഉറപ്പാക്കുമെന്നും വാട്സാപ് പറഞ്ഞു.

പിൻമാറ്റം മറ്റു വഴികളില്ലാതെ

ഫെബ്രുവരി എട്ടിന് വാട്സാപ്പിൽ വരുന്ന പുതിയ സ്വകാര്യതാ നയമാറ്റത്തെ ഭയന്ന് ഉപയോക്താക്കൾ എതിരാളികളായ ടെലിഗ്രാമിലേക്കും സിഗ്നലിലേക്കും പോകുന്നതിന്റെ വേഗം വർധിച്ചതിനാലാണ് വാട്സാപിന്റെ ഈ പിൻമാറ്റം എന്നത് വ്യക്തമാണ്. പുതിയ നയമാറ്റത്തിനെതിരെ കടുത്ത വിമർശനം നേരിട്ട വാട്‌സാപ് നേരത്തെ ഇത് സംബന്ധിച്ച് വിശദീകരണവുമായി എത്തിയിരുന്നു. വ്യക്തിഗത ചാറ്റുകൾക്ക് പുതിയ മാറ്റം ബാധിക്കില്ലെന്നാണ് അന്ന് വാട്സാപ് അറിയിച്ചത്.

ചില അഭ്യൂഹങ്ങൾക്ക് മറുപടി പറയാനും 100 ശതമാനം വ്യക്തമായിരിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു, നിങ്ങളുടെ സ്വകാര്യ സന്ദേശങ്ങൾ എൻഡ്-ടു-എൻഡ് എൻ‌ക്രിപ്ഷൻ ഉപയോഗിച്ച് ഞങ്ങൾ പരിരക്ഷിക്കുന്നത് തുടരും– മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോം ട്വീറ്റിൽ അന്ന് വാട്സാപ് വ്യക്തമാക്കി. പുതിയ നയമാറ്റം ബിസിനസ് ആശയവിനിമയത്തിന് വേണ്ടിയാണ്. ഇത് സുതാര്യത വർധിപ്പിക്കുകയും ചെയ്യുന്നുവെന്ന് പ്രത്യേക ബ്ലോഗിൽ വാട്‌സാപ് മേധാവി വിൽ കാത്താർട്ട് പറഞ്ഞു. ഉപയോക്താക്കൾ സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ സ്വകാര്യമായി ആശയവിനിമയം നടത്തുന്നതിനെ ഇത് ബാധിക്കില്ലെന്നും കാത്താർട്ട് പറഞ്ഞു.

പരസ്യ ആവശ്യങ്ങൾക്കായി ഞങ്ങൾ ഈ ഡാറ്റ ഫെയ്സ്ബുക്കുമായി പങ്കിടുന്നില്ല. ഈ സ്വകാര്യ ചാറ്റുകൾ തുടക്കം മുതൽ അവസാനം വരെ എൻക്രിപ്റ്റു ചെയ്‌തതിനാൽ അവയുടെ ഉള്ളടക്കം ഞങ്ങൾക്ക് കാണാൻ കഴിയില്ലെന്നും കമ്പനി ഊന്നിപ്പറഞ്ഞു. ഉപയോക്താക്കൾ പരസ്പരം അയച്ച സന്ദേശങ്ങൾ വാട്സാപ്പിനോ ഫെയ്‌സ്ബുക്കിനോ കാണാൻ കഴിയില്ലെന്നും കോളുകളിലൂടെയുള്ള സംഭാഷണങ്ങൾ അവർക്ക് കേൾക്കാനാകില്ലെന്നും വാട്‌സാപ് വാദിച്ചു. നിങ്ങൾ ഞങ്ങൾക്ക് അനുമതി നൽകുമ്പോൾ, സന്ദേശമയയ്ക്കൽ വേഗത്തിലും വിശ്വാസയോഗ്യവുമാക്കുന്നതിന് ഞങ്ങൾ നിങ്ങളുടെ കോണ്ടാക്ട് ലിസ്റ്റിൽ നിന്നുള്ള ഫോൺ നമ്പറുകൾ മാത്രമേ ആക്‌സസ്സു ചെയ്യുന്നുള്ളൂ, മാത്രമല്ല നിങ്ങളുടെ കോൺടാക്റ്റുകളുടെ ലിസ്റ്റുകൾ ഫെയ്‌സ്ബുക് ഓഫർ ചെയ്യുന്ന മറ്റ് അപ്ലിക്കേഷനുകളുമായി ഞങ്ങൾ പങ്കിടില്ലെന്നും കമ്പനി ഉറപ്പിച്ചു പറഞ്ഞു.

എന്നാൽ ഈ വിശദീകരണങ്ങളൊന്നും ഏൽക്കുന്നില്ലെന്ന് കണ്ടപ്പോഴാണ് കമ്പനി തത്കാലം കുറച്ചു കൂടി സാവകാശമെടുത്തത്. ഡൗൺലോഡുകളുടെ കാര്യത്തിൽ വാട്സാപിനെ പിന്തള്ളി ശരവേഗത്തിലാണ് സിഗ്നൽ മുന്നേറിയത്.

English Summary: WhatsApp Delays New Privacy Policy by Three Months Amid Severe Criticism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com