Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാലു കോടീശ്വരൻമാർ ഇനി ലോകം ഭരിക്കും!

silicon-valley

വിസ്മയത്തിന്റെ നിഗൂഢതയിൽ നിന്നു സോഷ്യൽ മീഡിയ മുക്തമാവുകയും സ്മാർട്‌ഫോണിനപ്പുറത്തേക്ക് ഇനിയും ലോകം വളരാനുണ്ടെന്ന തിരിച്ചറിവ് ടെക് കമ്പനികൾക്കുണ്ടാവുകയും ചെയ്തു എന്നതാണ് 2015ലെ ഏറ്റവും വലിയ മാറ്റം. നെറ്റ് ന്യൂട്രാലിറ്റി മുതൽ പരസ്യവിപണനം വരെയുള്ള ചർച്ചകൾ മാർക്ക് സക്കർബർഗ് ഒരു വിശുദ്ധനല്ല വ്യവസായി മാത്രമാണെന്നുള്ള തിരിച്ചറിവ് നൽകിയപ്പോൾ ആറിഞ്ച് സ്‌ക്രീൻ വലിപ്പത്തിനുള്ളിൽ എല്ലാം ഒതുക്കാമെന്ന ധാരണ കൈവിട്ട് പുതിയ കണ്ടെത്തലുകളിലേക്കും പരീക്ഷണങ്ങളിലേക്കും സ്വതന്ത്രചിന്തകളിലേക്കും മാറാൻ മിക്കവാറും കമ്പനികളും തയ്യാറായി. ഫലമായി, ഫെയ്‌സ്ബുക്ക് ഉൾപ്പെടെയുള്ള സോഷ്യൽ നെറ്റ്‌വർക്കുകളുടെ നയങ്ങൾ തിരുത്താനും പ്രവർത്തനശൈലിയിൽ ഇടപെടൽ നടത്താനുമുള്ള കരുത്ത് തങ്ങൾക്കുണ്ടെന്നു സമൂഹം തിരിച്ചറിഞ്ഞു. സ്മാർട്‌ഫോണിൽ ഇനി ഞെട്ടിക്കുന്ന വിസ്മയങ്ങളൊന്നും സാധ്യമല്ല എന്നത് അംഗീകരിച്ച കമ്പനികൾ അവയെ എങ്ങനെ മെച്ചപ്പെടുത്താം എന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. അതേ, 2016 വർഷവും ടെക്നോളജിയുടേതാകും. ഇതിലൊരു സംശയവുമില്ല. 2016 ൽ ടെക്ക് ലോകം നാലു പേർ ഭരിക്കുമെന്നാണ് ടെക്ക് വിദഗ്ധർ പ്രവചിക്കുന്നത്.

ഇലൻ മസ്‌ക്

elon-musk

അരക്കിറുക്കനായ കോടീശ്വരനെന്നു പലരും കരുതിയിരുന്ന ഇലൻ മസ്‌ക് തന്റെ എല്ലാ ‘ഗീർവാണ’ങ്ങളും യാഥാർഥ്യമാക്കി ലോകത്തെ ഞെട്ടിച്ച വർഷമാണ് 2015. ടെസ്‌ല ഇലക്ട്രിക് കാറുകളിലെ പരീക്ഷണങ്ങൾ മുതൽ ചരിത്രത്തിലാദ്യമായി ഭൂമിയിൽ തിരിച്ചിറക്കാവുന്ന സ്‌പേസ് എക്‌സ് റോക്കറ്റ് വരെ ഇദ്ദേഹത്തിന്റെ ഭാവനയിൽ നിന്നും ഗവേഷണത്വരയിൽ നിന്നും ജനിച്ചതാണ്. ആപ്പിൾ സ്ഥാപകനായ സ്റ്റീവ് ജോബ്‌സിനൊപ്പം തന്നെയൊരു സ്ഥാനമാണ് 44കാരനായ ഇലൻ മസ്‌കിന് സാങ്കേതികലോകം കൽപിച്ചു നൽകുന്നത്. യുഎസിലെ രണ്ടാമത്തെ വലിയ സൗരോർജ്ജ കമ്പനിയായ സോളാർ സിറ്റി, സയൻസ് ഫിക്ഷൻ സിനിമകളിലെപ്പോലെ വാക്വം തുരങ്കത്തിലൂടെ മണിക്കൂറിൽ 560 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിൻ വികസിപ്പിച്ചെടുക്കുന്ന ഹൈപർലൂപ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ ഓപ്പൺഎഐ തുടങ്ങിയവയും ഇലൻ മസ്‌കിന്റെ മേൽനോട്ടത്തിലുള്ള കമ്പനികളാണ്. 2016 ലും ടെക്നോളജി രംഗത്ത് ഇലൻ മസ്‌ക് വൻ വിപ്ലവം സൃഷ്ടിക്കുമെന്നാണ് പ്രവചനം.

സുന്ദർ പിച്ചൈ

sundar-pichai

ആൻഡ്രോയ്ഡ് മേധാവിയായിരിക്കെ ഗൂഗിൾ സിഇഒ ആയി നിയമിതനായ ഈ തമിഴ്‌നാട് സ്വദേശിയിലാണ് ഇന്നു ലോകത്തിന്റെ കണ്ണ്. സോഷ്യൽ നെറ്റ് വർക്കിങ്ങിൽ തിരിച്ചടി നേരിട്ട ഗൂഗിളിന് ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ കരുത്തിൽ മുന്നോട്ടുപോകാൻ ഊർജ്ജം നൽകിയ സുന്ദർ ഇപ്പോൾ ഗൂഗിൾ സേർച്ച് എൻജിന്റെയും അുബന്ധ സേവനങ്ങളുടെയും ചുതലക്കാരനാണ്. ആൽഫബെറ്റ് എന്ന വലിയ കമ്പനിയുടെ കീഴിലെ നിരവധി കമ്പനികളിലൊന്നായി മാത്രം ഗൂഗിൾ മാറിയെങ്കിലും ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന സേവനമെന്ന നിലയിലും ഏറ്റവും പ്രചാരമുള്ള ബ്രാൻഡ് എന്ന നിലയിലും ഗൂഗിളിന്റെ മേധാവിയുടെ നിലപാടുകളും നയങ്ങളും ഇന്റർനെറ്റിനെ ആകെ സ്വാധീനിക്കുന്നുണ്ട്. യുഎസിനു പുറത്ത് ആദ്യത്തെ ഗൂഗിൾ ക്യാംപസ് ഹൈദരാബാദിൽ തുടക്കമിടുന്നതുൾപ്പെടെ ഇന്ത്യയ്ക്കു മുൻഗണന നൽകിയുള്ള നീക്കങ്ങൾ ഏറ്റവും ശ്രദ്ധേയം.

ജെഫ് ബെസോസ്

Jeff-Bezos

ആമസോൺ സ്ഥാപകനായ ജെഫ് ബെസോസ് ഒരു അസാധാരണ സംരംഭകനാണ്. വ്യവസായി എന്നതിനു പുറമേ പുതിയ കണ്ടെത്തലുകൾ വഴി ടെക് ലോകത്തെ വിസ്മയിപ്പിക്കുകയും പരീക്ഷണങ്ങൾ വഴി മുൻനിരകമ്പനികളെ വെല്ലുവിളിക്കുകയും ചെയ്യുന്ന ജെഫ് ആമസോണിന്റെ എല്ലാ വിജയങ്ങളുടെയും ശിൽപിയാണ്. ഇന്നു ലോകത്തുള്ള എല്ലാ ഓൺലൈൻ ഷോപ്പുകളും ജെഫിന്റെ ആമസോൺ മാതൃകയോടു കടപ്പെട്ടിരിക്കുന്നു. ക്ലൗഡ് സേവനങ്ങളിൽ സ്വന്തം വഴി അവതരിപ്പിച്ച് മൈക്രോസോഫ്റ്റും ഗൂഗിളും അടങ്ങിയ വമ്പൻമാരെ ഞെട്ടിച്ച ആമസോൺ ഏറ്റവുമൊടുവിൽ നാസയോടും എലൻ മസ്‌കിന്റെ സ്‌പേസ് എക്‌സിനോടും മൽസരിച്ചുകൊണ്ട് ബഹിരാകാശ യാത്രയിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്തി. 15 വർഷം മുൻപ് സ്ഥാപിച്ച ബ്ലൂ ഒറിജിൻ കമ്പനി വൈകാതെ തന്നെ ബഹിരാകാശ ടൂറിസം യാഥാർഥ്യമാക്കുന്നതിനായുള്ള ശ്രമത്തിലാണ്. വാഷിങ്ടൺ പോസ്റ്റ് പത്രത്തിന്റെ ഉടമ കൂടിയാണ് ജെഫ് ബെസോസ്.

മാർക്ക് സക്കർബർഗ്

mark-zuckerberg-new

ഫെയ്‌സ്ബുക്ക് മേധാവിയുടെ താരപരിവേഷം നഷ്ടപ്പെട്ടെങ്കിലും ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ നെറ്റ്‌വർക്കിന്റെ സ്ഥാപകനും നടത്തിപ്പുകാരനും എന്ന നിലയ്ക്ക് സക്കർബർഗിന്റെ നിലപാടുകളും നയങ്ങളും പോയവർഷം ലോകത്തെ ഏറെ സ്വാധീനിച്ചു. ഇന്ത്യയെ സംബന്ധിച്ച് നെറ്റ് ന്യൂട്രാലിറ്റിയുമായി ബന്ധപ്പെട്ട ചർച്ചകളുടെ പ്രധാനകേന്ദ്രമായി സക്കർബർഗ് മാറുകയും ചെയ്തു. ഇന്റർനെറ്റ് ഡോട് ഓർഗ് എന്ന സൗജന്യ ഇന്റർനെറ്റ് പദ്ധതി പേരുമാറ്റി ഫ്രീബേസിക്‌സ് എന്നാക്കിയെങ്കിലും നെറ്റ് ന്യൂട്രാലിറ്റി വിവാദത്തിൽ നിന്നും മോചനം ലഭിച്ചില്ല. ഉപയോക്താക്കളുടെ വിവരങ്ങൾ പരസ്യക്കച്ചവടത്തിനായി ഉപയോഗിക്കുന്നത് സംബന്ധിച്ച് വിവാദങ്ങളും ആരോപണങ്ങളും തുടരുന്നു. പാസ്‌പോർട്ട് ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകൾ ആവശ്യപ്പെട്ട് ഉപയോക്താക്കൾ എല്ലാവരും യഥാർഥവ്യക്തികളാണെന്നുറപ്പുവരുത്തുന്ന ഫെയ്‌സ്ബുക്കിന്റെ റിയൽ നെയിം പോളിസിയും സ്വകാര്യതയും സംബന്ധിച്ചുള്ള ചർച്ചകളും തുടരുന്നു.