Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുസ്തഫ പറഞ്ഞു, ഒന്നുമില്ലായ്മയിൽ നിന്നു 200 കോടിയിലെത്തിയ ആ രഹസ്യ കഥ!

mustafa-pc-shan-kadavil പി.സി. മുസ്തഫ, ഷാൻ കടവിൽ

"സ്കൂളിൽ പഠനത്തിൽ പിന്നിലായിരുന്നു മുസ്തഫ. പിന്നീട് വമ്പൻ ഐടി കമ്പനികളിൽ ടെക്കിയായി. എന്നാൽ അദ്ദേഹത്തിന്റെ തലവര മാറ്റിയത് ഇഡ്ഡലിയും ദോശയും ഉണ്ടാക്കുന്ന മാവിന്റെ കച്ചവടമാണ്. പുതിയൊരു ബിസിനസ് ചെറിയ രീതിയിൽ ആരംഭിക്കുമ്പോൾ വയനാട്ടിലെ പത്തായക്കോടൻ മുസ്തഫയോടൊപ്പം കായക്കണ്ടി നാസറും സഹോദരങ്ങളും ഉണ്ടായിരുന്നു. ബെംഗളൂരുവിലെ ഒറ്റമുറിയിൽ ഗ്രൈൻഡറിൽ അരച്ചുണ്ടാക്കിയ മാവിൽനിന്നു തുടങ്ങിയ സംരംഭം ഇന്ന് പ്രതിവർഷം ഇരുനൂറു കോടിയിലധികം രൂപയുടെ ഇഡ്‍ഡലി, ദോശ മാവ് വിൽപന നടത്തുന്ന ‘ഐഡി’ എന്ന കമ്പനിയായി മാറി"

ഐഡി ഫ്രഷ് (iD Fresh) സിഇഒ പി.സി. മുസ്തഫയുടെ വിജയകഥ മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷൻസിന്റെ വേദിയിൽ അവതരിപ്പിച്ചപ്പോൾ സ്റ്റാർട്ടപ് പ്രേമികൾ കൗതുകതോടെ കാതോർത്തു. എല്ലാവരും മറ്റു മേഖലകൾ വിട്ട് ഐടി മേഖലയിലേക്കു വരാൻ ശ്രമിക്കുമ്പോൾ അതിൽനിന്നു വ്യത്യസ്തമായ മേഖല താൻ എന്തുകൊണ്ടാണു തിരഞ്ഞെടുത്തതെന്നും അതിൽ എങ്ങനെ വിജയം നേടിയെന്നുമുള്ള അനുഭവകഥയാണ് മുസ്തഫ ടെക്സ്പെക്റ്റേഷൻസിൽ പങ്കുവച്ചത്. സ്റ്റാർട്ടപുകളെക്കുറിച്ചു നടന്ന ചർച്ചയിലാണ് അദ്ദേഹം മനസ്സു തുറന്നത്. ചർച്ചയ്ക്കു നേതൃത്വം നൽകിയ കിറുബ ശങ്കറിന്റെ രസകരമായ ചോദ്യങ്ങൾക്കും മുസ്തഫയ്ക്കു മറുപടിയുണ്ടായിരുന്നു.

ഫ്രഷ് ഹോം സഹസ്ഥാപകൻ ഷാൻ കടവിൽ, ഏസൽ പാർട്ണേഴ്സ് ഇൻവെസ്റ്റർ പ്രഭാകർ റെഡ്ഡി, ആമസോൺ ഇന്റർനെറ്റ് സർവീസസ് പ്രിൻസിപ്പൽ ബിസിനസ് ഡവലപ്പ്മെന്റ് മാനേജർ അമിർ സൈദ് എന്നിവരാണ് മുസ്തഫയെ കൂടാതെ സ്റ്റാർട്ടപ് ചർച്ചയിൽ പങ്കെടുത്തത്.

ആറാം ക്ലാസിൽ തോറ്റു; പിന്നെ മോട്ടറോളയിൽ ടെക്കിയായി

പറഞ്ഞുവരുമ്പോൾ, വമ്പൻ കമ്പനികളിൽ ടെക്കിയായിരുന്നു മുസ്തഫ. എന്നാൽ ആളിന്റെ തലവര മാറ്റിയത് ഇഡ്ഡലിയും ദോശയും ഉണ്ടാക്കുന്ന മാവിന്റെ കച്ചവടമാണ്. പുതിയൊരു ബിസിനസ് ചെറിയ രീതിയിൽ ആരംഭിക്കുമ്പോൾ വയനാട്ടിലെ പത്തായക്കോടൻ മുസ്തഫയോടൊപ്പം കായക്കണ്ടി നാസറും സഹോദരങ്ങളും ഉണ്ടായിരുന്നു. ബെംഗളൂരുവിലെ ഒറ്റമുറിയിലെ ഗ്രൈൻഡറിൽ അരച്ചുണ്ടാക്കിയ മാവിൽനിന്നു തുടങ്ങിയ സംരംഭം ഇന്ന് പ്രതിവർഷം ഇരുനൂറു കോടിയിലധികം രൂപയുടെ ഇഡ്‍ഡലി, ദോശ മാവ് വിൽപന നടത്തുന്ന ‘ഐഡി’ എന്ന കമ്പനിയായി മാറിയിരിക്കുന്നു. ഏറ്റവും പോഷകപ്രദവും ആരോഗ്യദായകവുമായ ഭക്ഷണമെന്ന രീതിയിൽ ഇഡ്ഡലിയെ ലോകമാകെ പ്രചരിപ്പിക്കാനുള്ള വിപുലമായ പദ്ധതിയിലാണിവർ.

musthafa-pc

ആറാം ക്ലാസിൽ തോറ്റു; പിന്നെ മോട്ടറോളയിൽ ടെക്കിയായി

സ്കൂളിൽ പഠനത്തിൽ പിന്നിലായിരുന്നു മുസ്തഫ. ആറാം ക്ലാസിൽ തോറ്റു. പത്താം ക്ലാസ് കഷ്ടിച്ചു കടന്നുകൂടി. പിന്നെ ഫറൂഖ് കോളജിൽനിന്നു പ്രീ‍ഡിഗ്രി ഫസ്റ്റ് ഗ്രൂപ്പ് പാസായി. പിന്നീട് കോഴിക്കോട് എൻഐടിയിൽനിന്നു കംപ്യൂട്ടർ സയൻസിൽ ബിടെക് പാസായി. അവിടെനിന്നു ബാംഗ്ലൂരിൽ മോട്ടറോള ഇന്ത്യയിൽ ചേർ‍ന്നു. പിന്നെ മോട്ടറോളയുടെതന്നെ അയർലൻഡിലെ ഓഫിസിലേക്ക്. അവിടെനിന്നു ദുബായിൽ സിറ്റിബാങ്കിന്റെ ടെക് വിഭാഗത്തിൽ ചേർന്നു. എന്തൊക്കെയായാലും ജന്മനാടിന്റെ പച്ചപ്പും ഹരിതാഭയും ഊഷ്മളതയുമെല്ലാം മറ്റെല്ലാ പ്രവാസികളെയും പോലെ മുസ്തഫയെയും മാടി വിളിച്ചു കൊണ്ടിരുന്നു ആ വിളി മുസ്തഫയെ വീണ്ടും ബാംഗ്ലൂരിൽ എത്തിച്ചു.

തുടക്കത്തിൽ മുസ്തഫയ്ക്ക് പാർട് ടൈം

ഒരു പാർട് ടൈം വരുമാനം എന്ന രീതിയിലാണ് മുസ്തഫ ഇഡ്ഡലി, ദോശ മാവുവിൽപന ആരംഭിക്കുന്നത്. അമ്മാവന്റെ മക്കളായ നാസറും ഷംസുവും ജാഫറും നൗഷാദും ഒപ്പമുണ്ടായിരുന്നു. അൻപതിനായിരം രൂപ ചെലവിൽ തിപൻസന്ദ്രയിൽനിന്നാണ് ബിസിനസ് യാത്ര ആരംഭിക്കുന്നത്. മുസ്തഫയുടെ കസിന്‍സിന് അവിടെ പലചരക്കുകടയുണ്ടായിരുന്നു. ‘അന്നു റബര്‍ ബാന്‍ഡ് കൊണ്ടൊക്കെ കെട്ടി പ്ലാസ്റ്റിക് കവറുകളിലായിരുന്നു മാവ് വിറ്റിരുന്നത്. വാരാന്ത്യങ്ങളിലായിരുന്നു കൂടുതല്‍ ഡിമാന്‍ഡ്. പക്ഷേ അവയ്‌ക്കൊന്നും വേണ്ടത്ര ഗുണമേന്മ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ വിപണിയിൽ അവയ്ക്കു വേണ്ടത്ര ശ്രദ്ധ കിട്ടിയിരുന്നില്ല. അങ്ങനെയാണ് 'iD Fresh' എന്നൊരാശയം വന്നത്’- മുസ്തഫ പറയുന്നു.

അങ്ങനെ കസിന്‍സിന്റെ സ്ഥലത്ത് ഫാക്ടറി ആരംഭിച്ചു. ഇന്ദിരാനഗറിനു ചുറ്റുമുള്ള പത്തു സ്റ്റോറുകളിലായിരുന്നു ആദ്യ ട്രയല്‍. ഒരു ദിവസം നൂറു പാക്കറ്റ് എന്ന വില്‍പ്പനനിരക്കിലെത്താൻ ഒരു വർഷമെടുത്തു. ഈ സമയത്താണ് ജോലി വിട്ട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ബാംഗ്ലൂരിൽ (IIM-B) എംബിഎ പഠനം തുടരാന്‍ മുസ്തഫ ആലോചിക്കുന്നത്.

musthafa

ബോർഡ് ഓഫ് ഡയറക്ടേഴ്സ് എന്നല്ല ബോർഡ് ഓഫ് കസിൻസ് ആണ് ഈ സ്ഥാപനം നടത്തുന്നതെന്നു പറയാം. ഈ അഞ്ചു പേർ ചേർന്നു തുടങ്ങിയ സംരംഭത്തിൽ ഇപ്പോൾ ആയിരത്തിലധികം പേരാണ് ജോലി ചെയ്യുന്നത്. പത്തുവർഷം മുൻപ് ഇരുപതോ മുപ്പതോ മാവ് പായ്ക്കറ്റുകൾ മാത്രം വിറ്റിരുന്ന സ്ഥാനത്ത് ഇപ്പോൾ വിൽക്കുന്നത് ദിനംപ്രതി 50,000 പായ്ക്കറ്റ്. അതായത് ഒരു പായ്ക്കറ്റിൽ നിന്ന് 20 ഇഡ്ഡലി എന്ന കണക്കനുസരിച്ച്, ഇവരുടെ മാവുപയോഗിച്ച് അടുക്കളകളിൽ ഒരു ദിവസം ചുട്ടുകൂട്ടുന്നത് പത്തുലക്ഷത്തോളം ഇഡ്ഡലി. ചിലപ്പോൾ അതു ദോശയുമാകാം.

ബെംഗളൂരു മുതൽ ദുബായ് വരെ

ബെംഗളൂരുവിലാണ് ഐഡി ഫ്രഷ് തുടങ്ങിയതെങ്കിലും പിന്നീട് മൈസൂർ, മുംബൈ, ചെന്നൈ, ഹൈദരാബാദ്, മംഗളൂരു, പുണെ എന്നിവിടങ്ങളിലും ദുബായിലും അബുദാബിയിലും ഇത് പടർന്നു പന്തലിക്കുകയായിരുന്നു. ബാംഗ്ലൂരില്‍ നടത്തിയ ഒരു സര്‍വേ പ്രകാരം പ്രതിദിനം അയ്യായിരം കിലോഗ്രാം ഇഡ്ഡലിമാവ് ഒരു ദിവസം ആവശ്യമായിരുന്നു. അങ്ങനെ രണ്ടും കല്‍പ്പിച്ച് കഗ്ഗദാസപുരയില്‍ അറുനൂറ് ചതുരശ്ര അടി അടുക്കള ഇതിനായി തുറന്നു. ജോലി ചെയ്തു സമ്പാദിച്ച ആറുലക്ഷം രൂപയായിരുന്നു അതിനുള്ള മുടക്കുമുതല്‍. സാധാരണ വീടുകളില്‍ ഉപയോഗിക്കുന്ന ഗ്രൈന്‍ഡര്‍ ആയിരുന്നു അന്നും ഉപയോഗിച്ചിരുന്നത്.

യുഎസിൽ ഐഡി ഫ്രഷിന്റെ കമ്പനി റജിസ്റ്റർ ചെയ്തുകഴിഞ്ഞു. സിംഗപ്പൂർ, മലേഷ്യ, യുകെ എന്നിവിടങ്ങളിലേക്കു കച്ചവടം വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലാണ്. അഞ്ചു വര്‍ഷത്തിനുള്ളില്‍ മിഡില്‍ ഈസ്റ്റിലെ പത്തു നഗരങ്ങളിൽക്കൂടി കൂടി ബിസിനസ് വ്യാപിപ്പിക്കാന്‍ മുസ്തഫയ്ക്കും സംഘത്തിനും പ്ലാനുണ്ട്.

ഐടി മേഖല വിട്ടപ്പോൾ

ഐടി മേഖലയിലെ പണംകൊയ്യുന്ന ജോലി വിട്ട് ഇങ്ങനെയൊരു ബിസിനസ് തുടങ്ങുന്നതിനെ കുടുംബത്തില്‍ ആരും ആദ്യം അനുകൂലിച്ചിരുന്നില്ല. വീടുണ്ടാക്കാനും കൂടപ്പിറപ്പുകളുടെ വിവാഹം നടത്താനും മുസ്തഫയെ സഹായിച്ചത് ആ ജോലിയായിരുന്നു. ‘അരിക്കച്ചവടക്കാരൻ’ ആയിപ്പോകുമോ എന്ന ഭയം കൊണ്ട് മുസ്തഫയുടെ ഭാര്യയുടെ കുടുംബം പോലും ഇതിനെ പിന്തുണച്ചില്ല. എന്നാല്‍ മുസ്തഫയുടെ തീരുമാനം തെറ്റായിരുന്നില്ലെന്നു കാലം തെളിയിച്ചു.

കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കൗൺസിലിന്റെ (കെഎസ്ഐഡിസി) സഹായത്തോടെ 2008 ൽ ഹോസ്കോട്ടിൽ പൂര്‍ണമായും യന്ത്രവല്‍ക്കരിച്ച ഫാക്ടറി ക്രമീകരിക്കാന്‍ മുസ്തഫയ്ക്ക് സാധിച്ചു. അമേരിക്കയില്‍നിന്നു കൂടുതല്‍ മികച്ച ഗ്രൈന്‍ഡറുകള്‍ എത്തി. ചെറിയ ഗ്രൈന്‍ഡര്‍ വൃത്തിയാക്കാന്‍ ഏറെ പാടായിരുന്നു. മാത്രമല്ല സമയവും കൂടുതലെടുക്കുമായിരുന്നു. ഒറ്റ ടച്ചില്‍ സ്വയം വൃത്തിയാവുന്ന തരം മെഷീനുകളാണ് പുതിയവ.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ഥലങ്ങളിലെ മിടുക്കരായ ആളുകള്‍ക്കു മുസ്തഫ ജോലി നല്‍കുന്നുണ്ട്. വളരെ പിന്നാക്കക്കാരായ 650 ആളുകള്‍ ഇന്നിവിടെ ജോലിക്കുണ്ട്. പ്രഭാതഭക്ഷണം ലക്ഷ്വറിയായി കണ്ടിരുന്ന, ദാരിദ്ര്യം നിറഞ്ഞ കുട്ടിക്കാലം മുസ്തഫയിലെ മനുഷ്യനെ എപ്പോഴും ദയാലുവാക്കുന്നു.

തലമറിഞ്ഞ ആശയം

എല്ലാം എളുപ്പമാകണമെന്നു ചിന്തിക്കുന്നവരുടെ കാലത്താണ് വിഷമം പിടിച്ച കാര്യങ്ങൾ എങ്ങനെ എളുപ്പത്തിലാക്കാമെന്ന് ഇവർ ചിന്തിക്കുന്നത്. കൊതിതീർക്കാൻ ഹോട്ടലിൽ പോയി ഇഡ്ഡലി കഴിച്ചിരുന്നവർ മാവു വാങ്ങി വീട്ടിൽ കൊണ്ടുപോയി ഉണ്ടാക്കാൻ തുടങ്ങി. മാവ് ഐഡിയുടേതാണെങ്കിലും മയമുള്ള ഇഡ്ഡലിയുടെയും ദോശയുടെയും ക്രെഡിറ്റ് വീട്ടിലെ പെണ്ണുങ്ങൾക്കു കിട്ടാൻ തുടങ്ങി. ഇതിനിടെ പൊറോട്ട നാടു കീഴടക്കിയതോടെ പൊറോട്ടയിലും പരീക്ഷണങ്ങൾ നടത്തി. ആരോഗ്യപ്രദമായ ഗോതമ്പ് പൊറോട്ട ചെറിയ വലിപ്പത്തിൽ ഇറക്കിയതോടെ സ്കൂളിലെ ടിഫിൻബോക്സിനും കൃത്യമായി. ഇഡ്ഡലിക്കു കൂട്ടായി വട വേണ്ടവർക്കായി വടയുടെ മാവും ഉടൻ വിപണിയിൽ ഇറങ്ങും. തിളയ്ക്കുന്ന എണ്ണയിൽ ടൂത്ത് പേസ്റ്റ് പോലെ അമർത്തിയാൽ മതി. നല്ല ആകൃതിയിലും രുചിയിലും വടയായി.

ഐഡിയുടെ ആളില്ലാ ഷോപ്പുകൾ

മാർക്കറ്റിങ് രംഗത്ത് വിപ്ലവം സൃഷ്ടിക്കുകയാണ് ഐഡി ഫ്രഷിന്റെ ‘ആളില്ലാ ഷോപ്പുകൾ’. ഐഡി ഫ്രഷിന്റെ ഉൽപന്നങ്ങൾ നിറച്ച ഷോപ്പുകൾ എപ്പോഴും തുറന്നിരിക്കും. കാശു വാങ്ങാനോ ബിൽ നൽകാനോ സാധനങ്ങൾ എടുത്തു കൊടുക്കാനോ എന്നു വേണ്ട സെക്യുരിറ്റിയായി പോലും ഈ ഷോപ്പുകളിൽ ജോലിക്കാരില്ല. പരിശോധനാ ക്യാമറകളുമില്ല. കസ്റ്റമേഴ്സിനെ പൂർണമായി വിശ്വസിച്ച് നടക്കുന്ന ഈ ഷോപ്പുകളിൽനിന്ന് ആർക്കും ഐഡി ഫ്രഷ് ഉൽപന്നങ്ങൾ വാങ്ങാം. ഷോപ്പിലുള്ള മണി ബാഗിൽ അതിന്റെ കാശ് ഇട്ടാൽ മതിയാകും.

ബെംഗളൂരു, ചെന്നൈ, മുംബൈ, ഹൈദരാബാദ് എന്നിങ്ങനെ നാല് നഗരങ്ങളിലായി 42 ഷോപ്പുകൾ ഇതിനകം ഐഡി ഫ്രഷ് വിജയകരമായി നടത്തുന്നു. ഇത്തരത്തിൽ 1000 ഷോപ്പുകളാണ് ഇനി ലക്ഷ്യം. ‘‘ഞങ്ങളുടെ കസ്റ്റമേഴ്സിനെ ഞങ്ങൾ വിശ്വസിക്കുന്നു. അതിനാൽ ഇതിന്റെ റിസ്ക് എറ്റെടുക്കാൻ ഞങ്ങൾ തയ്യാറാണ്.’’ - മുസ്തഫ പറയുന്നു.

ഇത് ടീം വര്‍ക്കിന്റെ ഗുണം

ടീം വര്‍ക്കിന്റെ ഗുണമാണ് തന്റെ കമ്പനിയുടെ വളര്‍ച്ചയെന്നു വിനീതനാവുന്നു മുസ്തഫ. ആദ്യം കസിന്‍സ്, പിന്നെ എൻജിനീയറിങ് ക്ലാസ്‌മേറ്റ്‌സ്, പിന്നീട് കുടുംബസുഹൃത്തുക്കള്‍ എന്നിങ്ങനെ നിരവധിപേര്‍ കൂടെനിന്നു സഹായിച്ചു. ഇപ്പോഴും ഇവിടെ ജോലി ചെയ്യുന്ന ഓരോരുത്തരുടേതുമാണ് കമ്പനി. 90% പാക്കറ്റുകളും അതേ ദിവസം തന്നെ വിറ്റുതീരും. വില്‍പനയുടെ പാറ്റേണ്‍ മനസിലാക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷനുമുണ്ട്. ദോശ/ ഇഡ്ഡലി മാവിനു പുറമേ പൊറോട്ട, ചപ്പാത്തി/ ചട്ണി എന്നിവയും ഇപ്പോള്‍ വിൽക്കുന്നുണ്ട്.

ഉണ്ടാക്കുന്നതില്‍ ഏറ്റവും ഇഷ്ടം ഗോതമ്പ് പൊറോട്ട ആണെന്നു പറയുന്നു മുസ്തഫ . ‘ആഴ്ചയില്‍ ഒരിക്കലാണ് ഞങ്ങള്‍ വീട്ടില്‍ ഇഡ്ഡലിയും ദോശയും ഉണ്ടാക്കുന്നത്. മൂന്നു ദിവസം ഗോതമ്പ് പൊറോട്ട ആയിരിക്കും’ മുസ്തഫയുടെ മക്കള്‍ക്കും ഇത് ഏറെ ഇഷ്ടമാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കുകൾ പ്രകാരം കമ്പനിയുടെ ആസ്തി 120 കോടി രൂപയാണ്. 175 കോടി രൂപയാണ് ഈ വർഷം ടേൺ ഓവർ പ്രതീക്ഷിക്കുന്നത്. അതു ലഭിക്കുമെന്ന് മുസ്തഫയ്ക്ക് ഉറപ്പുണ്ട്. 

related stories
Your Rating: