മൂന്നു വർഷം മുന്‍പ് കാണാതായ മലേഷ്യൻ വിമാനത്തെ കുറിച്ച് പുതിയൊരു കോൺസ്‌പിറസി തിയറി കൂടി പ്രചരിക്കുന്നു. 239 പേരുമായി കാണാതായ എംഎച്ച്370 വിമാനത്തിന്റെ തിരോധാനത്തിന്റെ പിന്നിൽ പ്രവർത്തിച്ചത് ഉത്തര കൊറിയ ആണെന്നാണ് ചിലർ വാദിക്കുന്നത്. വർഷങ്ങൾക്ക് മുൻപും ഇപ്പോൾ നടക്കുന്നതുമായ ചില സംഭവങ്ങളെ കൂട്ടിച്ചേർത്താണ് ഈ ആരോപണം സോഷ്യൽമീഡിയ വഴി പ്രചരിക്കുന്നത്.
2014 മാര്‍ച്ച് എട്ടിന് ക്വാലാലംപൂരില്‍ നിന്നും ബീജിംഗിലേയ്ക്ക് പോവുകയായിരുന്ന മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം MH370 ദുരൂഹതകള്‍ അവശേഷിപ്പിച്ച് മറഞ്ഞു പോയെങ്കിലും കോൺസ്പിറസി തിയറികൾക്ക് ഒരു കുറവുമില്ല എന്നതാണ് പുതിയ സംഭവം. ഈ വിമാനം റാഞ്ചാന്‍ കിം ജോങ് ഉന്നിന്റെ രഹസ്യ ഉത്തരവ് ഉണ്ടായിരുന്നിരിക്കാമെന്ന രീതിയിലുള്ള പ്രചാരണങ്ങളാണ് നടക്കുന്നത്.
അടുത്തിടെ ക്വാലാലംപൂര്‍ എയര്‍പോര്‍ട്ടില്‍ വച്ച് ഉന്നിന്റെ സഹോദരന്‍ കിം ജോങ് നാമിനെ വധിച്ച സംഭവും ഇതുമായി ബന്ധപ്പെടുത്തുന്നുണ്ട്. കാണാതായ MH370 ഫ്‌ലൈറ്റില്‍ ഹൈജാക്ക് ചെയ്യപ്പെട്ട ശേഷം ഉത്തരകൊറിയ വരെ എത്തിക്കാനുള്ള ഇന്ധനം ഉണ്ടായിരുന്നതായി 'റെഡിറ്റ്' പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
ചരിത്രത്തില്‍ മുന്‍പും ഇത്തരത്തിലുള്ള വിമാന റാഞ്ചലുകള്‍ ഉത്തര കൊറിയ നടത്തിയിട്ടുണ്ട്. 1969 ല്‍ ദക്ഷിണ കൊറിയന്‍ വിമാനമായിരുന്ന YS11 റാഞ്ചിയത് ഉത്തര കൊറിയയായിരുന്നു. ബോയിങ് പോലുള്ള വൻ വിമാനങ്ങളുടെ ടെക്നോളജി പഠിക്കാനായി മലേഷ്യൻ വിമാനം റാഞ്ചിയിരിക്കാമെന്നും ചിലർ വാദിക്കുന്നു. വലിയ വിമാനം റാഞ്ചാനായി ഉന്നിന് പദ്ധതിയുണ്ടായിരുന്നു എന്ന് പേരു വെളിപ്പെടുത്താത്ത ഏവിയേഷന്‍ വക്താവ് പറഞ്ഞതായും റിപ്പോർട്ടുകൾ വന്നിരുന്നു. അങ്ങനെയാണ് ഈ ബോയിങ് 777 വിമാനത്തിന്റെ മേല്‍ ഉന്നിന്റെ കണ്ണു പതിയുന്നത്. മനുഷ്യക്കടത്തും കിഡ്‌നാപ്പിങ്ങും എക്കാലത്തും ഉത്തര കൊറിയയുടെ ഇഷ്ടവിനോദങ്ങളാണെന്നും പുതിയ കോൺസ്‌പിറസി തിയറിയിൽ പറയുന്നുണ്ട്.
കാണാതാവുന്നതിനു തൊട്ടുമുന്‍പ് MH370 ചെറുതായി ഉത്തര കൊറിയയുടെ ഭാഗത്തേയ്ക്ക് തിരിഞ്ഞതായും ഈ ആരോപണത്തിനു തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാൽ ഇത്തരമൊരു ആരോപണത്തിനു വ്യക്തമായ തെളിവുകളൊന്നും ഇതുവരെ അന്വേഷണ ഏജൻസികളൊന്നും പുറത്തുവിട്ടിട്ടില്ല.