2014 മാർച്ച് 8, ഒരു ശനിയാഴ്ച പുലർച്ചെയാണ് ആ ഞെട്ടിക്കുന്ന വാർത്ത കേൾക്കുന്നത്. മലേഷ്യന്‍ വിമാനം എംഎച്ച് 370 റാഞ്ചിയിരിക്കുന്നു. അതായിരുന്നു ആദ്യ റിപ്പോർട്ട്. അതെ, മലേഷ്യൻ വിമാനം കാണാതായിട്ട് ഇന്നേക്ക് മൂന്നു വർഷം തികഞ്ഞിരിക്കുന്നു. 239 യാത്രികരുമായി എംഎച്ച് 370 അപ്രത്യക്ഷമായിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും വ്യക്തമായ ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല. ആഴക്കടലിലെ ചെറുചലനങ്ങൾ മുതല്‍ ബഹിരാകാശത്തെ ചെറുഗോളങ്ങള്‍ വരെ കണ്ടെത്തുന്ന ശക്തികൾ എന്തുക്കൊണ്ടാണ് ഇത്രയും വലിയ വിമാനം കണ്ടുപിടിക്കാത്തതെന്നത് നിഗൂഢതയായി തുടരുകയാണ്. വർഷം മൂന്നു കഴിഞ്ഞിട്ടും അമേരിക്ക ഇക്കാര്യത്തിൽ വലിയ താൽപര്യമൊന്നും കാണിക്കാത്തത് എന്തുക്കൊണ്ടായിരുന്നു? ചർച്ചകൾ ഇപ്പോഴും സോഷ്യൽമീഡിയകളിൽ സജീവമാണ്.
ക്വാലാലംപൂരില്‍ നിന്ന് 2014 മാര്‍ച്ച് എട്ടിന് പുലർച്ചെയാണ് വിമാനം പറന്നുയര്‍ന്നത്. എന്നാൽ ടേക്ക് ഓഫ് ചെയ്ത് ഒരു മണിക്കൂറിനകം വിമാനം അപ്രത്യക്ഷമായി, എന്നെന്നേക്കുമായി. പിന്നെ ആ വിമാനത്തിന് എന്തു സംഭവിച്ചെന്ന് ആര്‍ക്കും അറിയില്ല. ലോകം മുഴുവന്‍ കരയിലും കടലിലും വിമാനത്തിനായി മൂന്നു വര്‍ഷത്തോളം തിരച്ചിൽ നടത്തി. എന്നാൽ സാങ്കേതിക സംവിധാനത്തിനോ, ശാസ്ത്രലോകത്തിനോ വിമാനത്തിനു എന്തു സംഭവിച്ചെന്നു വ്യക്തമായ ഒരു ഉത്തരം നല്‍കാനായിട്ടില്ലെന്നത് അദ്ഭുതകരമാണ്.
കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഈ വിമാനത്തെ കുറിച്ചു വന്ന വാർത്തകൾക്കും റിപ്പോർട്ടുകൾക്കും കുറവില്ല. വിമാനത്തെ കുറിച്ച് എവിടെയെങ്കിലും ഒരു റിപ്പോർട്ടെങ്കിലും വരാത്ത ദിവസങ്ങളില്ല. നിരവധി ചർച്ചകളും പ്രബന്ധങ്ങളും കോൺസ്പിറസി തിയറികളും മലേഷ്യൻ വിമാനത്തെ കുറിച്ച് പുറത്തിറങ്ങി. വിമാനയത്രാ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ നിഗൂഢതയായി തുടരുന്ന ദുരന്തമാണിതെന്ന് പറയാം.
തെളിവുകളൊന്നും ലഭിക്കാതെ വന്നതോടെ ഈ വർഷം ആദ്യത്തിലാണ് തിരച്ചിൽ അവസാനിപ്പിക്കാൻ തീരുമാനിച്ചത്. എന്നാൽ ഈ തീരുമാനത്തിനെതിരെ ദുരന്തത്തിൽ പെട്ടവരുടെ ബന്ധുക്കളും മറ്റു ചില സന്നദ്ധ സംഘടനകളും രംഗത്തെത്തിയിരുന്നു. എന്നാൽ വീണ്ടും തിരച്ചിൽ തുടരാനായി പണം സ്വരൂപിക്കാനുള്ള പദ്ധതികളുമായി മുന്നോട്ടു പോകുകയാണ് യാത്രക്കാരുടെ ബന്ധുക്കൾ. കഴിഞ്ഞ മൂന്നു വർഷത്തിനിടെ വിവിധ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ താഴെ.
മലേഷ്യന്‍ വിമാനം, ആ കടുംകൈ പൈലറ്റ് ചെയ്യുമോ?
ഊഹാപോഹങ്ങള്‍ നിരവധിയുണ്ടെങ്കിലും രണ്ടു സാധ്യതകളാണ് പ്രധാനമായും സംഭവിച്ചിരിക്കാന്‍ ഇടയുള്ളതായി വിദഗ്ധര്‍ പറയുന്നത്. ഒന്നുകില്‍ ഇതിന്റെ ക്യാപ്റ്റന്‍ തന്നെ വിമാനം ഹൈജാക്ക് ചെയ്ത് 239 യാത്രക്കാരുടെ ജീവന്‍ അപഹരിച്ച് ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ അടിത്തട്ടില്‍ ഇടിച്ചു വീണിരിക്കാം. അല്ലെങ്കില്‍ വിമാനത്തിന്റെ യന്ത്രത്തകരാറു മൂലം അപകടം പിണഞ്ഞിരിക്കാം.
രണ്ടാമത്തെ സാധ്യതയ്ക്കാണ് മുന്‍തൂക്കം കൂടുതല്‍. അങ്ങനെയെങ്കില്‍ ഇതിന്റെ പൈലറ്റുമാര്‍ അസാമാന്യ മനോധൈര്യം കാണിച്ചിരിക്കണം. ജനസാന്ദ്രതയുള്ള കരപ്രദേശത്ത് വിമാനം വന്നുവീഴാതെ കടലില്‍ ചെന്നിറക്കി കരയിലുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ച വീരന്മാരായി അവരെ ചിത്രീകരിക്കേണ്ടി വരും. തിരിച്ചു പറന്നത് വിമാനം രക്ഷപ്പെടുത്താനുള്ള അവസാന നീക്കമായിരുന്നോ എന്നും ഊഹിക്കാവുന്നതാണ്.
ഈയൊരു സംഭവത്തോടെ മലേഷ്യയില്‍ പൈലറ്റുമാരോടുള്ള സമീപനം കുറച്ചുകൂടി സംശയപ്രദമായി എന്നും വേണമെങ്കില്‍ പറയാം. കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ പൈലറ്റ് 53കാരനായ സഹാരി ഷായെ പഴിചാരുന്നവര്‍ കുറവല്ല. സഞ്ചരിച്ചു കൊണ്ടിരിക്കുന്ന വിമാനം നശിപ്പിച്ച് കൂടെയുള്ള യാത്രക്കാരുടെ ജീവന്‍ കൂടി അപഹരിച്ചു കൊണ്ട് അദ്ദേഹം ആത്മഹത്യ ചെയ്തു എന്നുവരെ വാദങ്ങളുണ്ട്.
2015 മാര്‍ച്ചില്‍ ജർമൻവിംഗ്‌സ് 9525 വിമാനം അപകടത്തില്‍ പെട്ടിരുന്നു. ഫ്രഞ്ച് ആല്‍പ്‌സില്‍ ചെന്നിടിച്ചാണ് അത് നിന്നത്. ഇതിനുള്ളില്‍ ഫസ്റ്റ് ഓഫീസര്‍ ആയിരുന്ന ആണ്ട്രിയാസ് ല്യുബിറ്റ്‌സ് ക്യാപ്റ്റനെ കോക്പിറ്റില്‍ അടച്ചിടുകയും വിമാനത്തിന്റെ ഉയരക്രമീകരണ സംവിധാനങ്ങള്‍ മാറ്റുകയും ചെയ്തതാണ് അപകടത്തിനു കാരണമായത് എന്ന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് മാനസികമായ കുഴപ്പങ്ങള്‍ ഉണ്ടായിരുന്നതായും അതിനായി ചികിത്സകള്‍ നടത്തി വന്നിരുന്നതായും തെളിഞ്ഞിരുന്നു. എന്നാല്‍ ഇത്തരമൊരു കണ്ടെത്തല്‍ MH370 യുടെ തിരോധാന അന്വേഷണങ്ങളില്‍ കണ്ടെത്താനായിട്ടില്ല.
1981 മുതല്‍ മലേഷ്യന്‍ എയര്‍ലൈന്‍സിലെ പൈലറ്റായിരുന്നു ക്യാപ്റനായിരുന്ന സഹാരി ഷാ. 15 വര്‍ഷത്തോളം 777ന്റെ ക്യാപ്റ്റന്‍. ഷായെപ്പോലെ അനിതരസാധാരണമായ അനുഭവജ്ഞാനമുള്ളവര്‍ പൈലറ്റ് സമൂഹത്തില്‍ തന്നെ കുറവാണ്. ഈ വിമാനത്തില്‍ ഉണ്ടായിരുന്ന ഫസ്റ്റ് ഓഫീസര്‍ 27 കാരനായ ഫാരിഖ് അബ് ഹാമിദ് ആയിരുന്നു. മറ്റൊരു വിമാനത്തിലെ പൈലറ്റുമായി ഇയാളുടെ വിവാഹം ഉറപ്പിച്ചിരുന്ന സമയത്താണ് കാണാതാകുന്നത്. രണ്ടുപേരുടെയും വ്യക്തിജീവിതത്തില്‍ തകരാറുകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാണ്.
വിമാനാവശിഷ്ടങ്ങൾ കണ്ടെത്തി
കാണാതായ വിമാനത്തിന്റെതെന്ന് കരുതുന്ന നിരവധി ഭാഗങ്ങൾ കണ്ടെത്തിയിരുന്നു. അടുത്തിടെ ലഭിച്ച രണ്ടു വിമാനാവശിഷ്ടങ്ങൾ ഓസ്ട്രേലിയയിൽ വിദഗ്ധ പരിശോധന നടത്തിയിരുന്നു. ഇന്ത്യൻ സമുദ്രത്തിലെ ഒരു ദ്വീപിൽനിന്നും ആഫ്രിക്കാൻ രാജ്യമായ മൊസാമ്പിക്കിലെ കടൽത്തീരത്തുനിന്നുമാണ് വിമാനാവശിഷ്ടങ്ങൾ ലഭിച്ചത്. 2014 ൽ ജൂലൈയിൽ കണ്ടെത്തിയ ഫ്ലാപെറോൺ എന്ന വിമാനഭാഗം കാണാതായ ബോയിങ് 777 വിമാനത്തിന്റേതു തന്നെയാണെന്ന് അധികൃതർ സ്ഥിരീകരിച്ചിരുന്നു. അമേരിക്കൻ സാഹസിക സഞ്ചാരി ആഫ്രിക്കയിലെ ഒരു കടൽത്തീരത്തുനിന്നു കണ്ടെത്തിയതു വിമാനത്തിന്റെ വാലറ്റമെന്നു കരുതുന്ന ഭാഗമാണ്.
ദുരന്തം വന്ന വഴി
∙ എപ്പോൾ: വിമാനത്തിൽനിന്നുള്ള സിഗ്നൽ അവസാനമായി റഡാറിൽ പതിഞ്ഞത്: 2014 മാർച്ച് എട്ട് ശനി, മലേഷ്യൻ സമയം പുലർച്ചെ 2.40ന്
∙ എവിടെ: ദക്ഷിണ ചൈനാക്കടലിനു മുകളിൽ, വിയറ്റ്‌നാം വ്യോമമേഖലയുടെ അതിർത്തിക്കടുത്ത്; ഭൂമിയിൽനിന്ന് 35,000 അടി (10.67 കിലോമീറ്റർ) ഉയരത്തിൽ; വേഗം മണിക്കൂറിൽ 872 കിലോമീറ്റർ.
∙ എങ്ങനെ: നാലു സാധ്യതകൾ
1 ഭീകരാക്രമണം:
∙ മോഷ്‌ടിച്ച പാസ്‌പോർട്ടുമായി രണ്ടു പേർ വിമാനത്തിലുണ്ടായിരുന്നു. ഇറാനിൽ നിന്നു യഥാർഥ പാസ്‌പോർട്ടുമായി ഖത്തർ വഴി മലേഷ്യയിലെത്തിയ രണ്ടുപേരാണ് അവിടെനിന്നു മോഷ്‌ടിച്ച പാസ്‌പോർട്ടുമായി വിമാനത്തിൽ കയറിയത്. ഇവർ ബോംബ് സ്‌ഫോടനം നടത്തിയിരിക്കാം. ഇതേസമയം, മോഷ്‌ടിച്ച പാസ്‌പോർട്ടിൽ മറ്റു രാജ്യങ്ങളിലേക്കു കുടിയേറുന്ന സംഭവങ്ങൾ ഈ മേഖലയിൽ ധാരാളമുണ്ട്. ഭീകരാക്രമണ സൂചന ഇതുവരെ ഇല്ലെന്നാണ് ഇന്റർപോൾ മേധാവി അന്നു പറഞ്ഞത്.
∙ പൊട്ടിത്തെറി സംഭവിച്ചെങ്കിൽ ഉപഗ്രഹങ്ങൾ കാണാതെ പോകുമോ? അങ്ങനെ സംഭവിക്കാമെന്നു വിദഗ്‌ധർ. ഉപഗ്രഹങ്ങൾ ഭൂമിക്കു മുകളിൽ 300 കിലോമീറ്റർ മുതൽ 1500 കിലോമീറ്റർ വരെ ഉയരത്തിലാണ്. 10 കിലോമീറ്റർ ഉയരത്തിലൂടെ പറന്ന വിമാനവും അതു പൊട്ടിത്തെറിച്ചാൽ ഉണ്ടാകുന്ന തീഗോളവും ഉപഗ്രഹത്തിന്റെ ദൃഷ്‌ടിയിൽ പെടുമെന്ന് ഉറപ്പില്ല; യാദൃഛികമായി അങ്ങനെ സംഭവിച്ചേക്കാമെന്നു മാത്രം.
2 റാഞ്ചൽ:
∙ അപ്രത്യക്ഷമാകുന്നതിനു മുൻപ് വിമാനത്തിന്റെ ദിശ മാറിയെന്നു സൂചനയുണ്ട്. പുലർച്ചെ 2.40ന് ആണ് വിമാനത്തിൽനിന്ന് വ്യോമയാന റഡാറിൽ അവസാന സിഗ്നൽ ലഭിച്ചത്. പിന്നീട് ഒരു മണിക്കൂർ വിമാനം പറന്നുവെന്നാണ് മലേഷ്യൻ നാവികസേന പുറത്തുവിട്ട വിവരം. യാത്രാവിമാനം പറക്കേണ്ടിയിരുന്ന ഉയരത്തിൽനിന്ന് ഒരു കിലോമീറ്റർ താഴെയായിരുന്നു ഇത്. അതിനാൽ, വ്യോമയാന റഡാറിൽ പതിഞ്ഞില്ല. വിമാനം റാഞ്ചുകയും മറ്റേതെങ്കിലും സ്‌ഥലത്തേക്കു തിരിച്ചുവിടുകയും ചെയ്‌തതാകാം എന്നതിന്റെ സൂചനയാണിത്. എന്നാൽ, വിമാനം റാഞ്ചപ്പെട്ടു എന്ന സന്ദേശം പൈലറ്റ് നൽകിയിട്ടില്ല.
3 കടലിൽ വീണു മുങ്ങി
∙ സാങ്കേതിക തകരാറ് സംഭവിച്ചതിനാൽ വിമാനം സമുദ്രോപരിതലത്തിൽ ഇറക്കാൻ ശ്രമിച്ചിരിക്കാം. (ഇങ്ങനെ ദുരന്തം വഴിമാറിയ ഒട്ടേറെ സംഭവങ്ങളുണ്ട് - യുഎസിൽ ഹഡ്‌സൺ നദിയിൽ ഇറങ്ങിയത് ഇത്തരം വിമാനമാണ്). എന്നാൽ, പൈലറ്റിന്റെ കണക്കുകൂട്ടലിനു വിപരീതമായി വിമാനം മൂക്കുകുത്തി വെള്ളത്തിൽ വീഴുകയും സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് മുങ്ങിപ്പോവുകയും ചെയ്‌തിരിക്കാം. വിമാനത്തിന്റെ ഒരു അവശിഷ്‌ടം പോലും ലഭിക്കാത്തത് ഈ സാധ്യതയിലേക്കു വിരൽ ചൂണ്ടുന്നു. വിമാനവും യാത്രക്കാരും അതേപടി സമുദ്രത്തിന്റെ അടിത്തട്ടിൽ...! 27,000 ചതുരശ്ര കിലോമീറ്റർ വരുന്ന സമുദ്രമേഖലയിൽ വരെ തിരച്ചിൽ നടത്തിയിരുന്നു.
4 പൈലറ്റ്/സാങ്കേതിക പിഴവ്
∙ വിമാനത്തിനു ഗുരുതരമായ സാങ്കേതിക പിഴവ് സംഭവിച്ചു; അല്ലെങ്കിൽ പൈലറ്റിനു തെറ്റുപറ്റി. ഇതു രണ്ടും സംഭവിക്കാം. അപകടത്തിൽപെട്ട വിമാനത്തിന്റെ ഒരു ചിറകിന് ചെറിയ തകരാറ് ഉണ്ടാവുകയും പരിഹരിക്കുകയും ചെയ്‌തിരുന്നു. വിമാനത്തിനു സാങ്കേതിക തകരാർ സംഭവിച്ചാലും അപകടം പിണഞ്ഞാലും അപായസന്ദേശം ലഭിക്കേണ്ടതാണ്. അത്തരം ഒരു സന്ദേശം പോലും ലഭിക്കാത്തതും ദുരൂഹത കൂട്ടുന്നു.
ലോകത്തെ ഏറ്റവും സുരക്ഷിതമായ വിമാനങ്ങളിൽ ഒന്നാണ്, അപകടത്തിൽ പെട്ട ബോയിങ് 777-200. രണ്ട് എൻജിനുകളും നിലച്ചുപോയാലും ആകാശത്തിലൂടെ 100 കിലോമീറ്റർ വരെ പറന്നൊഴുകാനും വെള്ളത്തിൽ ഇറങ്ങാനും സാധിക്കും. അപകടരഹിതമായ ചരിത്രമുള്ള, മികച്ച വ്യോമയാന കമ്പനികളിലൊന്നാണ് മലേഷ്യൻ എയർലൈൻസ്. പൈലറ്റ് ആകട്ടെ, 33 വർഷത്തെ പരിചയവും 18,000 മണിക്കൂറിലേറെ വിമാനം പറത്തിയ അനുഭവവും ഉള്ളയാൾ.
മലേഷ്യൻ വിമാനം ഡീഗോ ഗാർഷ്യ ദ്വീപിൽ ?
കാണാതായ വിമാനം അമേരിക്കയ്ക്ക് കീഴിലുള്ള ഡീഗോ ഗാർഷ്യ ദ്വീപിൽ ഇറക്കിയിട്ടുണ്ടാകാമെന്നും ചർച്ച വന്നിരുന്നു. അവർക്ക് വേണ്ടപ്പെട്ടത് സ്വന്തമാക്കിയ ശേഷം വിമാനം നശിപ്പിച്ചിരിക്കാമെന്നും ചിലർ വാദിക്കുന്നു. ഒന്നിനും തെളിവില്ലെങ്കിലും ഇത്തരം ചർച്ചകൾക്ക് ഒരു കുറവുമില്ല. ഇത്തരം വൻ വിമാനങ്ങൾ നിയന്ത്രിക്കാനുള്ള റിമോട്ട് സംവിധാനങ്ങൾ അമേരിക്കയുടെ കൈയിലുണ്ടാന്നാണ് പറയപ്പെടുന്നത്.
അപകടം സംഭവിച്ചാൽ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടുന്ന എട്ടോളം ആശയവിനിമയ സംവിധാനങ്ങൾ ഉണ്ടായിട്ട് അപകടത്തെക്കുറിച്ചുള്ള നേരിയ സൂചനപോലും നല്‍കിയില്ല. എന്നുമാത്രമല്ല, അവ തീര്‍ത്തും നിര്‍ജ്ജീവമായിരുന്നു എന്നതാണ് ശരി. പൈലറ്റിനു കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാനുള്ള സ്ഥിരം സംവിധാനങ്ങള്‍ക്കപ്പുറം, ട്രാന്‍സ്‌പോണ്ടര്‍, ഡാറ്റാ റിപ്പോര്‍ട്ടിങ് സിസ്റ്റം, സെക്കന്ററി റഡാര്‍ (എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സിസ്റ്റം), റേഡിയോ–ഉപഗ്രഹ സിഗ്‌നലുകള്‍ അയയ്ക്കാനുള്ള ഉപകരണങ്ങള്‍, അവസാന രക്ഷയായ 'ഡിജിറ്റല്‍ ഹലോ' (പിംഗ്) കൈമാറാനുള്ള ചെറിയ ഉപകരണം. എല്ലാം ദുരൂഹമായി നിര്‍ജ്ജീവമായത് എങ്ങനെയെന്നതിനെക്കുറിച്ച് വ്യക്തത നൽകാൻ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല.
സാധാരണയായി വിമാനം കടലില്‍ വീണാല്‍ അവശിഷ്ട്ടങ്ങള്‍ ഏതെങ്കിലും തീരങ്ങളില്‍ വന്നടിയുന്നത് പതിവാണ്. എന്നാൽ ബ്ലാക്ക് ബോക്സിലെ റേഡിയേഷൻ പോലും കിട്ടുന്നില്ല എന്നതാണ് ഈ രണ്ടുവർഷത്തെ വാർത്തകളിൽ നിന്ന് വ്യക്തമാകുന്നത്. മറ്റു രാജ്യങ്ങളുടെ റഡാറുകളിൽ പോലും ഒന്നും പതിഞ്ഞിട്ടില്ല. പതിഞ്ഞുവെന്ന് പറഞ്ഞവർ പിന്നീട് മാറ്റിപറയുകയും ചെയ്തു. ബീജിങ്ങിനെ ലക്ഷ്യമാക്കി പറന്ന വിമാനം പിന്നീട് തിരിച്ചു പറന്നത്, അസാധാരണമാം വിധം താഴ്ന്നു പറന്നത് എന്തിന്?
അതേസമയം, അമേരിക്കയുടെ രഹസ്യ പദ്ധതിയായിരുന്നു മലേഷ്യൻ വിമാനം റാഞ്ചലിനു പിന്നിലെന്ന് വിശ്വസിക്കുന്നവരും കുറവല്ല. അതീവരഹസ്യങ്ങൾ അടങ്ങിയ രേഖകൾ ഈ വിമാനത്തിൽ ചൈനയിലേക്ക് കടത്തുന്നത് അമേരിക്ക കണ്ടെത്തിയെന്നും ഉടനെ വിമാനം റാഞ്ചി ഡീഗോ ഗാർഷ്യ ദ്വീപിൽ ഇറക്കിയെന്നുമാണ് ഗൂഢാലോചന സിദ്ധാന്തക്കാർ പറയുന്നത്. ഈ രേഖകൾ കൈവശപ്പെടുത്താൻ അമേരിക്കയ്ക്കു വേണ്ടി സിഐഎ ആവാം വിമാനം റാഞ്ചിയത്.
പ്രതിരോധരംഗത്തെ പ്രധാന ഉപകരണങ്ങള്‍ നിര്‍മിക്കുന്ന യുഎസ് കമ്പനിയായ ഫ്രീ സ്‌കെയിലിന്റെ 20 വിദഗ്ധ എഞ്ചിനീയര്‍മാര്‍ വിമാനത്തിലുണ്ടായിരുന്നുവെന്നു എന്നത് രേഖകളിലുണ്ടായിരുന്നു. ഇവർ ചൈനയിലെത്തുന്നത് തടയാൻ വേണ്ടിയാണ് ആകാശമധ്യേ വിമാനം റാഞ്ചിയതെന്നാണ് ഇവർ വാദിക്കുന്നത്.
അഫ്ഗാൻ യുദ്ധത്തിനിടെ അമേരിക്കൻ സേനയിൽ നിന്നു താലിബാന്‍ തട്ടിയെടുത്ത വിവരങ്ങൾ ചൈനക്കു കൈമാറാൻ പദ്ധതി ഉണ്ടായിരുന്നു. കാണാതായ മലേഷ്യൻ വിമാനത്തിൽ ഈ വിലപ്പെട്ട രേഖകൾ ഉണ്ടായിരുന്നു. ചൈന ഈ രേഖകൾ സ്വന്തമാക്കിയാൽ അമേരിക്കയുടെ എല്ലാം തകരുമെന്ന ഭീതിയിൽ വിമാനം തട്ടിയെടുത്ത് ഒറ്റപ്പെട്ട ഡീഗോ ഗാർഷ്യ ദ്വീപിൽ ഇറക്കിയെന്നും ചിലർ വാദിക്കുന്നു. എന്നാൽ ഇക്കാര്യം അമേരിക്ക തന്നെ നിഷേധിച്ചിട്ടുണ്ട്. ഈ ദ്വീപിൽ എന്തു സംഭവിച്ചാലും ലോകത്ത് ഒരാളും അറിയില്ല. ഇവിടെ എന്തൊക്കെയാണ് നടക്കുന്നതെന്ന് അമേരിക്കയിലെ രഹസ്യകേന്ദ്രങ്ങൾക്കു മാത്രമേ അറിയൂ.
മലേഷ്യൻ വിമാനം: ആ ടവൽ താഴേക്കിട്ടത് ആരായിരിക്കും?
കാണാതായ മലേഷ്യൻ വിമാനം തിരച്ചിൽ നടത്തുന്നതിനിടെ ഓസ്‌ട്രേലിയൻ ബീച്ചിൽ കാറ്റുകൊള്ളാനിറങ്ങിയ ദമ്പതികൾക്കു കിട്ടിയ ടവൽ കഴിഞ്ഞ വർഷം വലിയ ചർച്ചയായിരുന്നു. ആ ടവൽ പൊതി ദുരൂഹതകളുടെ ചുരുളഴിക്കുമെന്നു വിശ്വസിക്കുന്നവർ ഇപ്പോഴുമുണ്ട്. എന്നാൽ വലിയൊരു ദുരന്തം നടക്കുമ്പോൾ ഒരു ടവൽ താഴേക്കിടാൻ സാധ്യത കുറവാണെന്നാണ് എംഎച്ച് 370 ഫെയ്സ്ബുക്ക് പേജിലെ പോസ്റ്റിൽ പറയുന്നത്.
എങ്കിലും, മൂന്നു വർഷം മുൻപു കാണാതായ മലേഷ്യൻ വിമാനത്തിനു വേണ്ടി കാത്തിരിപ്പ് നീളുമ്പോൾ നിസ്സാരമെന്നു തോന്നുന്ന ഒരു ടവൽ പായ്‌ക്കറ്റും അമൂല്യമാണ്. മലേഷ്യൻ എയർലൈൻസ് എന്നെഴുതിയ ടവൽ പൊതി കൂടുതൽ പരിശോധനകൾക്കായി കാൻബെറയിലേക്ക് അയച്ചിരുന്നു.
ഒരു പോറലുമേൽക്കാതെ സമുദ്രത്തിലൂടെ കാതങ്ങൾ താണ്ടാൻ ഇത്തരമൊരു തൂവാലപ്പൊതിക്കാകുമെന്നു വിദഗ്‌ധർ പറയുന്നു. മലേഷ്യൻ എയർലൈൻസ് എന്നെഴുതിയിട്ടുണ്ടെന്നതൊഴിച്ചാൽ പ്രത്യേകിച്ചു മറ്റൊരു അടയാളവുമില്ലാത്ത ഈ പൊതി കാണാതായ മലേഷ്യൻ വിമാനത്തിൽനിന്നുള്ളതാണോയെന്നു സ്‌ഥിരീകരിക്കുക അത്ര എളുപ്പമല്ലെന്നതാണ് വസ്തുത.
ആ വിമാനത്തിന് എന്തുസംഭവിച്ചു?
മലേഷ്യൻ തലസ്‌ഥാനമായ ക്വാലലംപൂരിൽനിന്നു ചൈനീസ് തലസ്‌ഥാനമായ ബെയ്‌ജിങ്ങിലേക്കു 239 പേരുമായി പറന്ന വിമാനം എവിടെ പോയി? സകല സന്നാഹങ്ങളുമായി അന്വേഷണത്തിലാണ് ലോകം. ബഹിരാകാശത്തും ചൊവ്വയിലും സൂക്ഷ്‌മാന്വേഷണങ്ങൾ നടത്താനുള്ള സാങ്കേതികവിദ്യ ആധുനികശാസ്‌ത്രം സ്വന്തമാക്കിയിട്ടുണ്ട്. പക്ഷേ, ഈ ഭൂമിയിൽ തന്നെ ‘മറഞ്ഞ’ ഒരു വിമാനം കണ്ടെത്താൻ കഴിയുന്നില്ലേ? ഈ ചോദ്യത്തിന് ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാൻഡ് സർവകലാശാല എയറോസ്‌പേസ് എൻജിനീയറിങ് പ്രഫസർ മൈക്കൽ സ്‌മാർട് നൽകുന്ന ഉത്തരം ലളിതമാണ്: ‘ഈ ലോകം അത്രമേൽ വലുതാണ്; കടൽ, വലിയൊരു കടങ്കഥയും’.
വൻ പണം ചിലവിട്ട് തിരച്ചില്‍
വിമാനം കണ്ടെത്താനുള്ള തിരച്ചിലിന് ലോക രാജ്യങ്ങള്‍ മുഴുവന്‍ സഹായം നല്‍കിയിരുന്നു. മലേഷ്യ, ഓസ്‌ട്രേലിയ, ചൈന, ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളെല്ലാം ഇതില്‍ പങ്കാളികളായി. തിരച്ചിലിന് വേണ്ടി ചെലവഴിച്ചത് ഏകദേശം 160 മില്യണ്‍ ഡോളറാണ്. 46,000 ചതുരശ്ര മൈല്‍ പ്രദേശത്താണ് വിമാനത്തിന് വേണ്ടി ആഴക്കടല്‍ തിരച്ചില്‍ നടത്തിയത്.