പൊങ്കലിന് ബീച്ചിലും പാര്‍ക്കിലും പ്രവേശനമില്ല; നിയന്ത്രണങ്ങളുമായി തമിഴ്നാട്
Mail This Article
കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി പൊങ്കല്‍ ആഘോഷ സമയത്ത് സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശന നിയന്ത്രണം ഏര്‍പ്പെടുത്തി തമിഴ്നാട്. പൊങ്കല്‍ അവധി ദിനങ്ങളായ ജനുവരി 15, 16, 17 ദിനങ്ങളില്‍, അണ്ണാ സുവോളജിക്കല്‍ പാര്‍ക്ക്, മറിന ബീച്ച് തുടങ്ങിയ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ ചൊവ്വാഴ്ച നല്‍കിയ അറിയിപ്പില്‍ പറയുന്നു.
എല്ലാ വര്‍ഷവും പൊങ്കലിന് വിദേശികള്‍ അടക്കമുള്ള ആയിരക്കണക്കിന് സഞ്ചാരികളാണ് തമിഴ്നാട്ടിലേക്ക് ഒഴുകിയെത്താറുള്ളത്. കൊറോണ വൈറസ് സാഹചര്യത്തില്‍, ഇക്കുറി വിദേശികള്‍ ഇല്ലെങ്കിലും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഞ്ചാരികള്‍ എത്തിച്ചേരും എന്നതിനാല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. ജനുവരി 16 ന് ബീച്ചുകൾ സന്ദർശിക്കാൻ അനുവാദമില്ലെന്ന് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ ജനുവരി 15, 17 തീയതികളിലേക്കു കൂടി നീട്ടിയിരിക്കുന്നത്.
"പൊങ്കൽ അവധി സമയത്ത്, നിരവധി ആളുകൾ എത്തുന്ന വാണ്ടല്ലൂര്‍ അണ്ണാ സുവോളജിക്കൽ പാർക്ക്, മാമല്ലപുരത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ, ഗിണ്ടിയിലെ ദേശീയ ഉദ്യാനം, മറീന ബീച്ച് എന്നിവിടങ്ങളിൽ കോവിഡ്-19 പടരാൻ സാധ്യത ഏറെയാണ്. അതിനാൽ പ്രതിരോധ നടപടിയായി ഈ സ്ഥലങ്ങളില്‍ ജനുവരി 15 മുതല്‍ 17 വരെയുള്ള സമയത്ത് പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല" സര്‍ക്കാര്‍ അറിയിപ്പില്‍ പറയുന്നു.
കൊറോണ വൈറസ് മൂലം സമ്പൂര്‍ണ്ണ ലോക്ഡൗൺ ഏർപ്പെടുത്തി, എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഡിസംബർ 14- നായിരുന്നു തമിഴ്നാട്ടില്‍ ബീച്ചുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും വീണ്ടും തുറന്നത്.
English Summary: Pongal: Tourist destinations in Chennai to remain closed