ADVERTISEMENT

ലോകം മുഴുവന്‍ ചുറ്റിക്കറങ്ങണം. ജീവിതം തന്നെ ഒരു സാഹസിക വിനോദമാക്കി മാറ്റണം. സമപ്രായക്കാരായ ഒട്ടുമിക്ക സഞ്ചാരികളെയും പോലെ ഇംഗ്ലണ്ടില്‍ നിന്നുള്ള ആലീസ് സ്പെന്‍സര്‍ എന്ന ഇരുപത്താറുകാരിയുടെയും സ്വപ്നം അതായിരുന്നു. എന്നാല്‍ ഒരിക്കലും വിചാരിക്കാത്ത രീതിയിലുള്ള പരിണാമമാണ് ലോക്ഡൗണ്‍ കാലം കഴിഞ്ഞപ്പോഴേക്കും ആലീസിന്‍റെ ജീവിതത്തില്‍ ഉണ്ടായത്. അയ്യായിരം മൈല്‍ അകലെ മറ്റൊരു ഭൂഖണ്ഡത്തിലെ ഒരു മനോഹര ദ്വീപില്‍ ബുക്ക് വിൽപന നടത്തുകയാണ് ഈ യുവതിയിപ്പോള്‍!

മാലദ്വീപിലെ അതിസുന്ദരമായ മേധുഫാരു ദ്വീപിലാണ് ആലീസിന്‍റെ ഈ ആവേശകരമായ പുതിയ ജോലി. ലണ്ടനില്‍ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസില്‍ പ്രസ് ഓഫീസര്‍ ആയി ജോലി ചെയ്ത്, ഒരു വീട്ടില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു ആലീസ്. അപ്പോഴാണ്‌ പുസ്തകവില്‍പ്പനക്കായി ആളെ വേണമെന്ന് മാലദ്വീപിലെ സോനേവ ജാനി ലക്ഷ്വറി റിസോര്‍ട്ടിന്‍റെ പരസ്യം ശ്രദ്ധയില്‍പ്പെടുന്നത്. ആകെ അറുനൂറോളം അപേക്ഷകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട രണ്ടുപേരില്‍ ഒരാള്‍ ആലീസായിരുന്നു. 'ബെയര്‍ഫൂട്ട് ബുക്ക് സെല്ലര്‍' എന്നാണ് ഈ പോസ്റ്റിന്‍റെ പേര്.

അങ്ങനെ കഴിഞ്ഞ വര്‍ഷം നവംബര്‍ മാസം അവസാനം ആലീസ് മാലദ്വീപിലേക്കു പറന്നു. ഇത്രയും സംഭവബഹുലമായ ഒരു വര്‍ഷത്തിന്നവസാനം, അയ്യായിരം മൈലുകള്‍ക്കകലെ പുസ്തകക്കട നടത്താനായി പറക്കുമെന്ന് താന്‍ സ്വപ്നത്തില്‍പ്പോലും കരുതിയില്ലെന്ന് ആലീസ്. എന്നിരുന്നാലും ഈ വര്‍ഷം പുതിയ കാര്യങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പഞ്ചാരമണലും സ്ഫടികം പോലെ തെളിഞ്ഞ ജലവുമുള്ള ഒരു ദ്വീപിലെ ആഡംബര റിസോര്‍ട്ടിലെ ജോലി എന്നത് സ്വപ്നസമാനമാണെന്നും അത് കടുത്ത ആവേശമാണ് തന്നില്‍ നിറയ്ക്കുന്നതെന്നും ആലീസ് പറയുന്നു.

ബുക്ക് ഷോപ്പ് നോക്കി നടത്തുക മാത്രമല്ല ആലീസിന്‍റെ ജോലി. റിസോര്‍ട്ടിലെ ജീവിതത്തെക്കുറിച്ച് ഓണ്‍ലൈനില്‍ എഴുതുകയും മാര്‍ക്കറ്റിങ് നടത്തുകയും വേണം. കൂടാതെ വിവിധ പരിപാടികളുടെ ആസൂത്രണവും അതിഥികളെ വരവേല്‍ക്കുന്നതുമായി ബന്ധപ്പെട്ടുള്ള ക്രമീകരണങ്ങളുമെല്ലാം ആലീസിന്‍റെ ചുമതലയാണ്. അതിഥികളുമായി ആശയവിനിമയം നടത്തുന്നതും ഇതിന്‍റെ ഭാഗമാണ്. വര്‍ഷങ്ങളായി ഈ മേഖലയിലുള്ള പരിചയവും പുസ്തകങ്ങളോടുള്ള അടങ്ങാത്ത പ്രണയവുമെല്ലാം ആലീസിന് ഈ ജോലി ഏറെ ആസ്വാദ്യകരമായ അനുഭവമാക്കി മാറ്റുന്നു.

ആലീസ് ഒറ്റയ്ക്കല്ല ഈ ജോലികള്‍ ചെയ്യുന്നത്, ഒപ്പം ഐസ്ലിന്‍ എന്ന ഒരാള്‍ കൂടിയുണ്ട്. ഇരുവരും ചേര്‍ന്നാണ് ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്ങു തയാറാക്കലും ഇന്‍സ്റ്റഗ്രാം പോസ്റ്റുകളുമെല്ലാം ചെയ്യുന്നത്.

ഇത്രയും സുന്ദരമായ ഒരു ജോലിക്കിടെ കിട്ടുന്ന ഇടവേളകള്‍ അതിലും സുന്ദരമാണ്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്നോര്‍ക്കലിങ്, നീന്തല്‍ മുതലായ വിവിധ ജലവിനോദങ്ങളില്‍ ഏര്‍പ്പെടുക എന്നതാണ് ആലീസിന്‍റെ പ്രധാന ഹോബി. അതിഥികള്‍ക്കൊപ്പം സമയം ചിലവിടാനും വായിക്കാനുമെല്ലാം സമയം കണ്ടെത്താനും മറക്കാറില്ല.

ലഗൂണിലെ ജലത്തില്‍ കാലുകളില്‍ ഉറപ്പിച്ച് കെട്ടിയുയര്‍ത്തിയ വില്ലകളിലാണ് റിസോര്‍ട്ടിലെത്തുന്ന അതിഥികളെ പാര്‍പ്പിക്കുന്നത്. ചെറിയ വനപ്രദേശത്തിനുള്ളിലാണ് ആലീസിനും മറ്റു സ്റ്റാഫുകള്‍ക്കുമുള്ള താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. 

മേധുഫാരു ദ്വീപില്‍ ഇതുവരെ കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ, ഇവിടെ മാസ്കോ സാമൂഹിക അകലം പാലിക്കലോ ആവശ്യമില്ല. ഇവിടെയെത്തുന്ന ഓരോ അതിഥികള്‍ക്കും പ്രത്യേകം പ്രത്യേകം കര്‍ശനമായ കോവിഡ് പരിശോധന നടത്തുന്നുണ്ട്. എത്തിച്ചേരുമ്പോള്‍ത്തന്നെ ഇവരെ വില്ലകളില്‍ ക്വാറന്റൈനില്‍ പാര്‍പ്പിക്കുന്നു. പിറ്റേ ദിവസം കോവിഡ് പരിശോധനാഫലം വന്നതിനുശേഷമാണ് അവരെ വിവിധ ആക്റ്റിവിറ്റികളില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്നത്. കൂടാതെ ജീവനക്കാര്‍ക്കും കൃത്യമായ ഇടവേളകളില്‍ കോവിഡ് ടെസ്റ്റ്‌ നിര്‍ബന്ധമാണ്‌.   

റിസോർട്ട് ശൃംഖലയായ സോനെവയുടെ സ്ഥാപകനായ സോനു ശിവദാസാനി, ഹോട്ടലുകൾക്കും റിസോർട്ടുകൾക്കുമായി പുസ്തക ശേഖരം ഒരുക്കുന്ന അൾട്ടിമേറ്റ് ലൈബ്രറിയുടെ സ്ഥാപകനായ ഫിലിപ്പ് ബ്ലാക്ക്വെൽ എന്നിവരാണ് 2018 ൽ ബെയർഫൂട്ട് ബുക്ക് സെല്ലർ എന്ന ആശയം കൊണ്ടുവന്നത്.

English Summary: Alice Spencer has started a new job running a bookshop in the Maldives

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com