മകളുടെ വിവാഹമെന്നത് ഓരോ കുടുംബത്തിന്റെയും സ്വപ്ന സാഫല്യത്തിന്റെ നിമിഷം കൂടിയാണ്. അതൊരു പ്രണയ വിവാഹമാണെങ്കിൽ അതിലൊരുപാട് ട്വിസ്റ്റുകളും സസ്പെൻസുകളുമുണ്ടാവുകയും ചെയ്യും. മതത്തിന്റെയും ജാതിയുടെയും പേരുപറഞ്ഞ് കൊമ്പു കോർക്കുന്നവർക്കിടയിൽ വ്യത്യസ്തനാവുകയാണ് ഇവിടെ ഒരു അച്ഛൻ. മകൾക്കിഷ്ടപ്പെട്ട പുരുഷനെത്തന്നെ വിവാഹം ചെയ്യാൻ അവൾക്കു സ്വാതന്ത്ര്യം നൽകുകയും പ്രകൃതിയെ മുറിപ്പെടുത്താതെ ആ വിവാഹച്ചടങ്ങ് ഭംഗിയാക്കുകയും ചെയ്തു അദ്ദേഹം.
ഇത് മക്കളെയും പ്രകൃതിയെയും പ്രാണനോളം സ്നേഹിക്കുന്ന അച്ഛനമ്മമാരുടെ കഥ. കോട്ടയം ജില്ലയിലെ മരിയാതുരുത്തിലെ 'പ്രണയ' എന്ന വീട്ടിലേക്കെത്തുമ്പോൾ ആദ്യം കണ്ണുടക്കുക മാവിൻ കൊമ്പിൽകെട്ടിയ ഊഞ്ഞാലിലേക്കാണ്. പ്രകൃതിയോടിണങ്ങി നിൽക്കുന്ന നിറയെ പച്ചപ്പും പ്രസരിപ്പുമുള്ള ആ വീട്ടിലേക്ക് ചെന്നുകയറുന്ന അതിഥികളെ സ്വാഗതം ചെയ്യാൻ അവിടെ സ്നേഹം നിറഞ്ഞ വീട്ടുകാരുണ്ട്. കോട്ടയത്തെ വ്യവസായി മധു എം വിയും കുടമാളൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപിക ലേഖയുമാണ് ആ വീട്ടിലെ ഗൃഹനാഥനും ഗൃഹനാഥയും.
കോട്ടയത്തെ ആദ്യത്തെ ഹരിത വിവാഹത്തെക്കുറിച്ചും പ്രകൃതി സ്നേഹത്തെക്കുറിച്ചും മനോരമ ഓൺലൈനോട് മനസ്സു തുറക്കുകയാണ് ഇരുവരും. വീട്ടുപേരിലെ പ്രണയം ഈ വീട്ടിലാകെ നിറഞ്ഞു നിൽക്കുകയാണ്. രണ്ടു പെൺകുട്ടികളാണ് ഈ ദമ്പതികൾക്ക്. മൂത്ത മകൾസാന്ദ്രയുടെ വിവാഹമായിരുന്നു മെയ് 21 ന്. ഒരു മിശ്ര വിവാഹം എന്നതല്ല ഈ വിവാഹത്തെ വേറിട്ടതാക്കുന്നത് മറിച്ച് അതൊരു ഹരിതവിവാഹമായിരുന്നു.
'ഭൂമിക്കു വേണ്ടാത്തത് നമുക്കും വേണ്ട'
മകളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ചടങ്ങു നടക്കുമ്പോൾ പ്രകൃതിക്കു ഹാനികരമായ ഒന്നും അതിൽ ഉണ്ടാവാൻ പാടില്ല എന്ന നിർബന്ധം ഞങ്ങൾക്കുണ്ടായിരുന്നു. ഭൂമിക്കു വേണ്ടാത്തത് നമുക്കും വേണ്ട എന്നൊരു ചിന്തയിൽ നിന്നാണ് ഇങ്ങനെയൊരു ആശയം മനസ്സിൽ ഉരുവെടുത്തത്. ആദ്യം തന്നെ ഞങ്ങൾ പടിക്കു പുറത്തു കടത്തിയതു പ്ലാസ്റ്റിക്കിനെയാണ്. പ്രത്യേകിച്ചും പ്ലാസ്റ്റിക് കൂടുകളെ.
പുറത്തൊക്കെ സാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ കടലാസ് സഞ്ചികളോ തുണി സഞ്ചികളോ കൈയിൽ കരുതുമായിരുന്നു. ആദ്യമൊക്കെ ഈ പ്രവണതയെ ചിലരൊക്കെ പരിഹസിച്ചിരുന്നു. എന്നിട്ടും ഞങ്ങൾ പിന്മാറിയില്ല. പിന്നീട് ഞങ്ങളെ പരിഹസിച്ചവർ തന്നെ ഞങ്ങളെ പിന്തുടർന്നുകൊണ്ട് പ്ലാസ്റ്റിക് കൂടുകൾക്കു പകരം കടലാസ് സഞ്ചികളും തുണി സഞ്ചികളുമൊക്കെ ഉപയോഗിക്കാൻ തുടങ്ങി. അൽപ്പം വൈകിയാണെങ്കിലും അവർക്ക് ആ തിരിച്ചറിവു കിട്ടിയതിൽ ഞങ്ങൾക്കു സന്തോഷമുണ്ട്.
ഹരിതവിവാഹം എന്ന ആശയത്തോട് ഭരണാധികാരികളുടെ പ്രതികരണം
വളരെക്കുറച്ചു പേർക്കേ ഹരിതവിവാഹത്തെക്കുറിച്ചുള്ള വിശദാംശങ്ങളറിയുമായിരുന്നുള്ളൂ. അവരെയൊക്കെ ബന്ധപ്പെട്ട് ആവശ്യമായ കാര്യങ്ങൾ മനസ്സിലാക്കിയ ശേഷമാണ് ഹരിത വിവാഹത്തിനുവേണ്ട ഒരുക്കങ്ങൾ നടത്തിയത്. കുറച്ചുകാലം മുമ്പ് ഒരു ഹരിത വിവാഹത്തിൽ പങ്കെടുത്തതിന്റെ അനുഭവപരിചയവുമുണ്ടായിരുന്നു. ആ ധൈര്യത്തിലാണ് കോട്ടയത്തുള്ള എംപവർ ഇവന്റ് മാനേജ്മെന്റ് കമ്പനിയുമായി ബന്ധപ്പെട്ടതും ഹരിത വിവാഹം നടത്താമെന്ന് ഉറപ്പിക്കുന്നതും. നൂറു ശതമാനം വിജയകരമായി ഹരിത വിവാഹം നടത്താമെന്ന ഉറപ്പും അവർ ഞങ്ങൾക്കു തന്നു. എല്ലാവരുടെയും അകമഴിഞ്ഞ സഹകരണങ്ങൾകൊണ്ട് വിവാഹച്ചടങ്ങുകളെല്ലാം മംഗളമായി നടന്നു.
പ്ലാസ്റ്റിക് പൂർണ്ണമായും ഒഴിവാക്കിയാണ് വിവാഹം നടത്തിയത്. വിവാഹത്തിനുപയോഗിച്ച എല്ലാ അസംസ്കൃത വസ്തുക്കളും പ്രകൃതി സൗഹൃദ ഉൽപ്പന്നങ്ങളായിരുന്നു. പ്ലാസ്റ്റിക് ഗ്ലാസുകൾക്കു പകരം സ്റ്റീൽ ഗ്ലാസുകളാണ് ഉപയോഗിച്ചത്.പ്രവേശന കവാടത്തിലും വിവാഹവേദിയിലും പ്ലാസ്റ്റിക് ഷീറ്റുകളും തെർമോകോളുകളും പൂർണമായി ഒഴിവാക്കി പകരം ചണവും ചണനാരുകളും തുണിയിൽ ചെയ്ത മ്യൂറൽ പെയിന്റിങ്ങുകളും പൂക്കളുമായിരുന്നു ഉപയോഗിച്ചത്.
ആളുകളെ സ്വീകരിക്കുന്ന പ്രവേശന കവാടത്തിന്റെ വശങ്ങൾ അലങ്കരിച്ചത് വാഴയിലകളും ബന്ദിപ്പൂക്കളും കൊണ്ടായിരുന്നു. പ്രവേശന കവാടത്തിൽ പ്ലാസ്റ്റിക് ഉപേക്ഷിക്കാൻ പ്രേരണ നൽകുന്ന സന്ദേശവും പ്രദർശിപ്പിച്ചിരുന്നു. വിവാഹത്തിനെത്തിയ അതിഥികളെ സ്വീകരിക്കുന്നതിനായി ഒരുക്കിയ പഞ്ചവാദ്യം സംസ്ഥാന സ്കൂൾ കലോത്സവ വിജയികളായ വിദ്യാർഥികളുടേതായിരുന്നു. വിദ്യാഭ്യാസകാലത്തോടെ അവസാനിച്ചേക്കാമായിരുന്ന അവരുടെ കലാജീവിതത്തിന് പുതുജീവൻ കൊടുത്തുകൊണ്ട് പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശവും ഇതിനുപിന്നിലുണ്ടായിരുന്നു.
പിന്നൽത്തിരുവാതിരയും ശുചിത്വമിഷന്റെ പ്രൊജക്റ്റ് പ്രസന്റേഷനും
ഹിന്ദു സംസ്കാരത്തിന്റെ ഭാഗം തന്നെയാണ് തിരുവാതിര. ഒരു വിവാഹവേദിയിൽ അവതരിപ്പിക്കാൻ ഏറ്റവും അനുയോജ്യമായ ഒരു കലാരൂപം തന്നെയാണ് അത്. കാരണം ജീവിതം എന്നത് ഏറെ പ്രതിസന്ധികൾ നിറഞ്ഞതാണ്. അവയെയൊക്കെ ബുദ്ധിപരമായി നേരിടുന്നവർക്കു മാത്രമേ ജീവിതത്തിൽ അതിജീവിക്കാൻ കഴിയൂ. ആ സന്ദേശമാണ് പിന്നൽത്തിരുവാതിര നൽകുന്നത്. തിരുവാതിര ആരംഭിക്കുമ്പോഴുള്ള പാട്ടിൽ അവർ പിന്നിത്തുടങ്ങും.
പിന്നുമ്പോൾ കുരുക്കുകൾ മുറുകും. പാട്ടുകൾ പാടി തിരുവാതിര അവസാനിക്കുമ്പോൾ ആ പിന്നലുകളിലെ കുരുക്കുകൾ അവർ സ്വയമഴിക്കും. ഇതുതന്നെയാണ് ജീവിതത്തിലും സംഭവിക്കുന്നത്. അജ്ഞതയും എടുത്തുചാട്ടവുമൊക്കെ ചിലപ്പോൾ നമ്മെ കുരുക്കിലകപ്പെടുത്തും. ക്ഷമയും കഠിനപരിശ്രമവുമുണ്ടെങ്കിൽ ആ കുരുക്കുകളെ സ്വയമഴിച്ച് ജീവിതത്തിൽ വിജയിക്കാൻ സാധിക്കും. പിന്നൽത്തിരുവാതിരയ്ക്കു ശേഷം ശുചിത്വമിഷന്റെ പ്രൊജക്റ്റ് പ്രസന്റേഷനുമുണ്ടായിരുന്നു. വീടുകളിലുണ്ടാവുന്ന മാലിന്യങ്ങൾ പ്രകൃതിക്കു ദോഷകരമാവാതെ നിയന്ത്രിക്കുവാനുമുള്ള നിർദേശങ്ങൾ വിഡിയോയുടെ സഹായത്തോടു കൂടി അവർ വിശദീകരിച്ചു.
സ്നേഹം വളരട്ടെ.... വടവൃക്ഷം പോലെ... ( വിവാഹത്തിനെത്തിയ അതിഥികൾക്ക് വൃക്ഷത്തെ നൽകിയതിലൂടെ സമൂഹത്തിന് നൽകിയ സന്ദേശം)
ലെറ്റ്സ് ലൗ ഗ്രോ എന്ന സന്ദേശമാണ് ഈ വൃക്ഷത്തൈ വിതരണത്തിലൂടെ നൽകാൻ ശ്രമിച്ചത്.വിവാഹത്തിനെത്തിയ അതിഥികൾക്ക് ലക്ഷ്മിതരുവിന്റെ തൈകളും പച്ചക്കറി വിത്തുകളുമാണ് നൽകിയത്. അവർ ഈ വൃക്ഷത്തൈകൾ നട്ടുപരിപാലിക്കുമ്പോൾ ഈ വിവാഹം അവരുടെ ഓർമ്മയിൽ എന്നും തെളിഞ്ഞു നിൽക്കും. അങ്ങനെ ബന്ധങ്ങളും സൗഹൃദങ്ങളും കൂടുതൽ കെട്ടുറപ്പുള്ളതാവുകയും ചെയ്യും. മരം വളരന്നു വലുതാവുന്നതിനനുസരിച്ച് ഞങ്ങളുടെ സൗഹൃദംകൂടുതൽ വിശാലമാവുകയും ചെയ്യും.
മാതൃകാപരമായ ഹരിതവിവാഹത്തിലൂടെ സമൂഹത്തിനു നൽകാനുള്ള സന്ദേശം
പ്രകൃതി മാതാവിനെ സംരക്ഷിക്കേണ്ടത് ഓരോ മനുഷ്യന്റെയും കടമയാണ് അതിനു നല്ലൊരു മനസ്സാണ് വേണ്ടത്. മനസ്സിൽ തീവ്രമായി ഒരു കാര്യം ആഗ്രഹിച്ച് അതിനു വേണ്ടി പരിശ്രമിച്ചാൽ തീർച്ചയായും ആ കാര്യം നടക്കും. അതിലൂടെ ഓരോ കുടുംബത്തിലും സമൂഹത്തിലും നല്ല മാറ്റങ്ങളുണ്ടാവുകയും ചെയ്യും. ഈ വിവാഹത്തിൽ പങ്കെടുത്ത അതിഥികളോ അവരുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ആരെങ്കിലും ഈ വിവാഹത്തിൽ പങ്കെടുത്ത ശേഷം പ്രൃകൃതിയെ സ്നേഹിക്കാൻ തുടങ്ങിയെങ്കിൽ അതൊരു നല്ലകാര്യമായി കരുതാനാണ് ഞങ്ങൾക്കിഷ്ടം. ഒരാളുടെ മനസ്സിലെങ്കിലും പോസിറ്റീവായ ഒരു ചിന്ത വളർത്താൻ കഴിഞ്ഞാൽ അതു ഭാഗ്യമാണ്.
അമ്മയാണ് അധ്യാപികയും.... പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ലേഖടീച്ചർക്ക് പറയാനുള്ളത്?
ഭൂമിയോടു മനുഷ്യൻചെയ്യുന്ന ക്രൂരതയ്ക്കുള്ള മറുപടിയായിരുന്നു കഴിഞ്ഞ വേനൽ. പടിഞ്ഞാറൻ പ്രദേശങ്ങളിൽ പോലും കടുത്ത ജലക്ഷാമം അനുഭവപ്പെട്ടു. വർഷങ്ങളായി മനുഷ്യരിൽ നിന്നുള്ള ക്രൂരത ഭൂമിയേറ്റു വാങ്ങുന്നു. കുമിഞ്ഞു കൂടുന്ന മാലിന്യങ്ങളും വനനശീകരണവുമെല്ലാം മനുഷ്യർ ഇന്നനുഭവിക്കുന്ന ദുരിതങ്ങൾക്ക് കാരണമാണ്. ഇതൊരു ഹരിതവിവാഹമല്ലായിരുന്നെങ്കിൽ പത്തുമൂവായിരം പ്ലാസ്റ്റിക് ഗ്ലാസുകളും കുപ്പികളും ആ ഒറ്റദിവസംകൊണ്ട് ഭൂമിയെ കൂടുതൽ മലിനമാക്കിയേനേം. അതൊഴിവാക്കാൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ട്. ഈ വിവാഹത്തിൽ നിന്ന് നല്ല സന്ദേശമുൾക്കൊണ്ട് ഒരാളുടെ മനസ്സിലെങ്കിലും ഒരു ചെറിയ മാറ്റമുണ്ടായാൽ – അതുതന്നെയായിരുന്നു ഞങ്ങളുടെ ലക്ഷ്യം.
ജനറേഷൻ ഗ്യാപ്പോ അതെന്താ സംഗതി?
ന്യൂജനറേഷൻ കുട്ടികൾ പറയുന്നതു പോലെ ജനറേഷൻ ഗ്യാപ്പൊന്നും ഈ വീട്ടിലില്ല. ഇവിടുത്തെ കുട്ടികളുടെ വഴികാട്ടി അവരുടെ അച്ഛനാണ്. ഞങ്ങളുടെ ജീവിതമാണ് ഇവർക്കുള്ള മാതൃക. സ്കൂളിലെ കുട്ടികളും ഒരു അമ്മയോടെന്ന പോലെയുള്ള അടുപ്പം ഞാനുമായി കാത്തുസൂക്ഷിക്കുന്നുണ്ട്. കുഞ്ഞു കുഞ്ഞ് ഉത്തരവാദിത്തങ്ങളവരെ ഏൽപ്പിച്ച് ആത്മവിശ്വാസമുള്ളവരായി വളരാൻ അവർക്കു വേണ്ട അവസരവുമൊരുക്കാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്. വീട്ടിലായാലും സ്കൂളിലായാലും കുഞ്ഞുങ്ങളെ കേൾക്കാൻ അവരെ ശ്രദ്ധിക്കാൻ അൽപം സമയം ചിലവഴിച്ചാൽ അവരുടെ ജീവിതത്തിൽ അത്ഭുതകരമായ പലമാറ്റങ്ങളും ഉണ്ടാവുന്നത് നമുക്കു കാണാൻ കഴിയും. അങ്ങനെയുള്ള പല അത്ഭുതങ്ങൾക്കും എന്റെ അധ്യാപന ജീവിതത്തിൽ ഞാൻ സാക്ഷിയായിട്ടുണ്ട്.
ഈ ഹരിത വിവാഹത്തിന്റെ ക്ഷണക്കത്തു പോലും ഏറെ വ്യത്യസ്തവും സുന്ദരവുമായിരുന്നു. ഭൂതകാലത്തിന്റെ സുന്ദരമായ ഓർമയാണ് പെൺകുഞ്ഞുങ്ങൾ വർത്തമാനകാലത്തിന്റെ സന്തോഷവും ഭാവികാലത്തിലെ വാഗ്ദാനവുമായ അവൾക്ക് എല്ലാ സന്തോഷവും നേരുന്നു എന്നും. അവളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള നിമിഷത്തിൽ എല്ലാവരുടെയും അനുഗ്രഹാശിസ്സുകൾ തേടുന്നു എന്നുമുള്ള വരികൾ മാത്രം മതി പെൺമക്കളെ ഈ അച്ഛനമ്മമാർ എത്രത്തോളം ഹൃദയത്തിൽ ചേർത്തു പിടിച്ചിരിക്കുന്നുവെന്നു മനസ്സിലാക്കാൻ.