കൂട്ടുകാരനുമൊത്ത് മുത്തശ്ശനെയും മുത്തശ്ശിയെയും കാണാൻ പുറപ്പെട്ടപ്പോൾ സമാന്ത എന്ന യുവതി ഇത്രയൊന്നും പ്രതീക്ഷിച്ചില്ല. ഏഴെട്ടുവർഷമായി നിഴൽ പോലെയുണ്ടായിരുന്ന കൂട്ടുകാരനൊപ്പമുള്ള യാത്രക്കിടയിലാണ് ചില അപ്രതീക്ഷിതമായ സംഭവങ്ങളുണ്ടായത്. സ്കോട്ട് സിറ്റിയിലെ സമാന്തയും ഓസ്റ്റിനും സഞ്ചരിച്ചിരുന്ന കാർ പൊലീസ് ഉദ്യോഗസ്ഥർ തടഞ്ഞതോടെയാണ് അത്യന്ത്യം നാടകീയമായ സംഭവങ്ങളുടെ തുടക്കം.
പൊതുവേ അമിതവേഗത്തിൽ വണ്ടിയോടിക്കുന്ന ഓസ്റ്റിന് ഇതൊരു പുതിയ സംഭവമൊന്നുമല്ലെങ്കിലും പൊലീസിന്റെ ഇടപെടൽ സമാന്തയെ വല്ലാതെ ഭയപ്പെടുത്തി. ഓസ്റ്റിന്റെ ലൈസൻസും വാഹനത്തിന്റെ മറ്റുരേഖകളും പരിശോധിച്ച പൊലീസ് ഓസ്റ്റിനോട് വാഹനത്തിന്റെ പുറത്തിറങ്ങാൻ ആവശ്യപ്പെട്ടതോടുകൂടിയാണ് സംഗതി അത്ര പന്തിയല്ലെന്ന് സമാന്തക്കും മനസ്സിലായത്. അത്രയും നേരം ധൈര്യത്തോടെ ആ സാഹചര്യത്തെ നേരിട്ട ഓസ്റ്റിന്റെ ആത്മധൈര്യവും പതുക്കെ ചോരുവാൻ തുടങ്ങിയത് ശ്രദ്ധിച്ചതോടെ അവളുടെ ഭയം കൂടി.
കാറിനു പുറത്തിറങ്ങിയ ഓസ്റ്റിനോട് കൈകൾ പിറകിൽ കെട്ടിയ ശേഷം തനിക്കു മുന്നിൽ മുട്ടുകുത്താൻ പൊലീസ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. ഓസ്റ്റിനെ പരിശോധിച്ചശേഷം അവർക്കുവേണ്ട തെളിവു കിട്ടിയെന്നും ഇനി ജീവപര്യന്ത്യമാകാമെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതുകേട്ടു തളർന്നുപോയ സമാന്തയോട് നിങ്ങളും കൂടി മുന്നോട്ടു വരണമെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ശേഷം ഓസ്റ്റിന്റെ പക്കൽ നിന്ന് കണ്ടെടുത്ത മോതിരം സമാന്തയെ കാണിക്കുന്നു അവൾ അന്തിച്ചു നിൽക്കുമ്പോൾ ഓസ്റ്റിൻ ആമോതിരം അവളെ അണിയിക്കുന്നു പൊട്ടിച്ചിരിയോടെ ആ ദൃശ്യങ്ങൾ പൊലീസ് ഉദ്യോഗസ്ഥർ പകർത്തുന്നു.
അപ്പോൾ മാത്രമാണ് പ്രണയം പറയാൻ ഓസ്റ്റിൻ സൃഷ്ടിച്ച ഒരു നാടകമായിരുന്നു അതെന്ന് സാന്തയ്ക്ക് മനസ്സിലായത്. ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.