ആഹ്ലാദം നുരഞ്ഞ ഒരു ഒത്തുകൂടൽ. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉച്ചഭക്ഷണവും. പക്ഷേ കൂട്ടായ്മ അവസാനിച്ചപ്പോഴേക്കും പങ്കെടുത്ത ഒരു സ്ത്രീ തന്റെ ഭർത്താവുമായി വേർപിരിഞ്ഞിരുന്നു. പരസ്പരം വഴക്കിട്ടോ കലഹിച്ചോ ആയിരുന്നില്ല ആ വേർപിരിയൽ. പകരം ഒരു സുഹൃത്തിനോടു ഭർത്താവു പറഞ്ഞ ഒരു വാചകം. ജീവിതത്തിലൊരി ക്കലുമുണ്ടായിട്ടില്ലാത്ത രീതിയിൽ ഹൃദയം മുറിവേറ്റപ്പോൾ എടുത്ത കടുത്ത തീരുമാനം.
ഭർത്താവു സുഹൃത്തിനോടു പറഞ്ഞത് ഇത്രമാത്രം; വരുന്ന തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന് വോട്ട് ചെയ്യാൻ ഞാൻ ആലോചിക്കുന്നു. 22 വർഷം ഒരുമിച്ചു ജീവിച്ച ഭർത്താവിന്റെ തീരുമാനം അംഗീകരിക്കാൻ പോയിട്ട് ഉൾക്കൊള്ളാൻ പോലുമായില്ല ഗെയ്ൽ മക് കോർമികിന്. വിരുന്നു വന്നത് ഭാര്യാ–ഭർത്താക്കൻമാർ ഒരുമിച്ചായിരുന്നെങ്കിൽ തിരിച്ചുപോകുമ്പോൾ അവർ തനിച്ച്. മനസ്സിൽ ട്രംപിനു വോട്ടു ചെയ്യാൻ തീരുമാനിച്ച ഭർത്താവിനോടുള്ള വിയോജിപ്പും.
ഞാൻ പൂർണമായും അസ്വസ്ഥയായി. മനസികമായി തകർന്നു.സ്വയം വിഡ്ഡിയാക്കപ്പെട്ടപ്പോലെ. വഞ്ചിക്കപ്പെട്ടതായിപ്പോലും തോന്നിയെന്നു പറയുന്നു എഴുപത്തിമൂന്നുകാരിയായ ഗെയ്‌ൽ. ജീവിതത്തിലൊരിക്കലും ഇങ്ങനെയൊരു കടുത്ത തീരുമാനം എടുക്കേണ്ടിവരുമെന്നും അവർ ചിന്തിച്ചിരുന്നില്ല. യൗവ്വനത്തിലല്ല. ഒരു കൂട്ടു വേണ്ട വാർധക്യത്തിൽ. രണ്ടു പതിറ്റാണ്ടായി കൂടെയുള്ള കൂട്ടുകാരനെ ഉപേക്ഷിക്കുകയല്ലാതെ വേറൊരു മാർഗവുമുണ്ടായിരുന്നില്ല ഗെയ്‍ലിന്.
ഇതു ഗെയ്‌ലിന്റെ മാത്രം അനുഭവമല്ല. ചരിത്രത്തിൽ ഇതാദ്യമായി ഒരു പൊതുതിരഞ്ഞെടുപ്പ് അമേരിക്കയിൽ ബന്ധങ്ങളെ തകർത്തെറിയുന്നു.സൗഹൃദങ്ങളെ നാമാവശേഷമാക്കുന്നു. തൊട്ടടുത്ത ദിവസം വരെ സ്നേഹത്തോടെ സംസാരിച്ചിരുന്നവർ കണ്ടാൽ പരസ്പരം സംസാരിക്കാത്ത അപരിചിതർ ആവുന്നു. ട്രംപ് അധികാരമേറ്റതുമുതൽ ലോകമെങ്ങും അരങ്ങേറുന്ന പ്രക്ഷോഭത്തിന്റെയും എതിർപ്പിന്റെയും രൂക്ഷമായ മറ്റൊരു മുഖം ഇന്ന് അമേരിക്കയിൽ കാണുന്നു. ഏറ്റവുമവസാനം നടന്ന അഭിപ്രായവോട്ടെടുപ്പുകളും ഒരു രാജ്യത്തെ ജനതയെ തിരഞ്ഞെടുപ്പും ട്രംപിന്റെ വിജയവും ഭിന്നിപ്പിച്ചതായും മുറിവേൽപിച്ചതായും വെളിവാക്കുന്നു.
റിപ്പബ്ലിക്കൻ–ഡെമോക്രാറ്റ് കക്ഷികൾ തമ്മിൽ എന്നുമുണ്ടായിരുന്നു വിയോജിപ്പും വ്യത്യാസവും.പക്ഷേ സൗഹൃദവും അന്തസ്സും കാത്തുസൂക്ഷിച്ചുകൊണ്ടുള്ള എതിർപ്പു മാത്രം. കണ്ടാൽ കടിച്ചുകീറുന്ന വർഗശത്രുക്കളായി അവർ ഒരിക്കലും മാറിയിരുന്നില്ല.പക്ഷേ ട്രംപ് വിജയിച്ച തിരഞ്ഞെടുപ്പ് രണ്ടുകക്ഷികളെയും ഇനിയൊരിക്കലും യോജിക്കാനാവാത്തവിധത്തിൽ വിരുദ്ധധ്രുവങ്ങളിലേക്ക് അകറ്റിയിരിക്കുന്നു.ഒപ്പം സാധാരണക്കാരെയും.
ഒരു വീട്ടിൽതന്നെ രാഷ്ട്രീയമായ അകൽച്ച മൂലം പരസ്പരം സംസാരിക്കാത്തവർ.നേർക്കുനേർ നോക്കാത്തവർ.ട്രംപിന്റെ വിജയം സൃഷ്ടിച്ചിരിക്കുന്നത് പരസ്പര വിദ്വേഷവും വെറുപ്പും ശത്രുതയും. അധികാരമേറ്റപ്പോൾത്തന്നെ ഇതു തുടങ്ങിയെങ്കിലും അഭയാർഥികൾക്കും കുടിയേറ്റക്കാർക്കുമെതിരെ കർശന നിയമങ്ങൾകൂടി നടപ്പിലാക്കിയതോടെ ജനങ്ങൾക്കിടയിലെ അകൽച്ചയും വേർപാടും കൂടിക്കൊണ്ടിരിക്കുന്നു.
റോയിട്ടേഴ്സ്–ഇപ്സോസ് സംയുക്ത അഭിപ്രായവോട്ടെടുപ്പിൽ തെളിയുന്ന ഏറ്റവും പ്രധാന വസ്തുത തകർന്ന കുടുംബ ബന്ധങ്ങളുടെയും സൗഹൃദങ്ങളുടെയും വർധിക്കുന്ന കണക്കുകൾ.6426 പേരുടെ അഭിപ്രായം സ്വരുപിച്ച വോട്ടെടുപ്പിൽ രാഷ്ട്രീയത്തിന്റെ പേരിൽ കുടുംബാഗങ്ങളുമായും സുഹൃത്തുക്കളുമായും വഴക്കിട്ടവരുടെ എണ്ണം ആറുശതമാനത്തോളം കൂടിയെന്നു വ്യക്തമാക്കുന്നു.33 ശതമാനം പേരായിരുന്നു നേരത്തെ രാഷ്ട്രീയ ചർച്ചകളിൽ പങ്കെടുത്തു വഴക്കിട്ടിരുന്നതെങ്കിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു ശേഷംഅഭിപ്രായവ്യത്യസ ങ്ങളുടെ പേരിൽ ഭിന്നിക്കുന്നവരുടെ സംഖ്യ 39 ശതമാനമായി മാറിയിരിക്കുന്നു.
ഒഹിയോയിൽനിന്നുള്ള ട്രക്ക് ഡ്രൈവർ റോബ് ബ്രൂണെല്ലോ സങ്കടത്തോടെ പറയുന്നത് ട്രംപിനു വോട്ടു ചെയ്യാൻ തീരുമാനിച്ചതിന്റെ പേരിൽ സുഹൃത്തുക്കൾ തന്നെ ഒറ്റപ്പെടുത്തിയ തിനെക്കുറിച്ചാണ്.ഹിലരിയെ ട്രംപിനു തോൽപിക്കാനാവുമെന്ന് ആരും വിചാരിച്ചിരുന്നില്ല. ഒടുവിൽ ട്രംപ് വിജയിച്ചപ്പോൾ ആ സത്യം ഉൾക്കൊള്ളാൻ പലർക്കും ആകുന്നില്ല.
ഡിസംബർ 27നും ജനുവരി 18 നും ഇടയിൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പിന്റെ ഫലത്തെക്കുറിച്ച് വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
രാഷ്ട്രീയമായ ശത്രുതയും അഭിപ്രായ ഭിന്നതയും കൂടിയെങ്കിലും തങ്ങളുടെ ബന്ധങ്ങൾ തകർന്നിട്ടില്ലെന്ന് അവകാശപ്പെടുന്നവരും അമേരിക്കയിലുണ്ട്. 40 ശതമാനത്തോളം പേർ ഈ അഭിപ്രായം പങ്കുവയ്ക്കുന്നു.പുതിയ സുഹൃത്തുക്കളെ ലഭിച്ച കഥകളും ചിലർക്കു പറയാനുണ്ട്. 21 ശതമാനത്തോളം പേർ തിരഞ്ഞെടുപ്പിനെത്തുടർന്നു പുതിയ ബന്ധങ്ങളും സൗഹൃദങ്ങളും സൃഷ്ടിച്ചവരാണ്.
ഇലിനോയിസിൽനിന്നുള്ള സാൻഡി കോർബിന് തിരഞ്ഞെടുപ്പിനുശേഷം സുഹൃത്തുക്കളുടെ എണ്ണം കൂടി. ഹിലരിയോടുള്ള പിന്തുണയുടെ പങ്കുവയ്ക്കുന്ന പലസുഹൃത്തുക്കളെയും അവർ സന്ദർശിച്ചു. മിക്കദിവസവും ഇപ്പോൾ അവർ സംസാരിക്കുന്നു.ആശങ്കകൾ പങ്കുവയ്ക്കുന്നു. തിരഞ്ഞെടുപ്പ് സൃഷ്ടിച്ച ആശാവഹമായ മാറ്റം തന്നെയാണിത്. അഭിപ്രായ വോട്ടെടുപ്പിൽ തെളിഞ്ഞ മറ്റൊരു വസ്തുത ട്രംപിനെച്ചൊല്ലി കലഹിക്കുന്നവരുടെ എണ്ണം കൂടിയെന്നതാണ്.തെരുവിൽ രണ്ടുപേർ കണ്ടുമുട്ടുമ്പോൾ ചർച്ച ട്രംപിന്റെ നയങ്ങളെക്കുറിച്ചാകുന്നു.പിന്നെ പൊരിഞ്ഞ അടിതന്നെ പ്രതീക്ഷിക്കാം.
57 വയസ്സുള്ള സു ഹിലരിയുടെ കടുത്ത ആരാധികയാണ്. രണ്ടു മക്കളും ട്രംപിന്റെ ആരാധകരും. തന്റെ മക്കളോടിപ്പോൾ താൻ സംസാരിക്കാറെയില്ലെന്നു പറയുന്നു സു. ട്രംപിനെ പിന്തുണയ്ക്കുന്ന അമ്പതോളം പോരെ ഫെയ്സ് ബുക്കിൽ സുഹൃത്തുക്കളുടെ നിരയിൽനിന്നു നീക്കിയിട്ടുമുണ്ട് സു. പ്രഡിസന്റ് തിരഞ്ഞെടുപ്പ് എന്റെ വ്യക്തിജീവിതം മാറ്റിമറിച്ചിരിക്കുന്നു:ദുഃഖത്തോടെ സു പറയുന്നു.
ഫെയ്സ് ബുക്ക് ഉൾപ്പെടെയുള്ള നവ സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ ട്രംപിന്റെ പേരിൽ കലഹം അരങ്ങുകൊഴുപ്പിക്കുന്നു. സുഹൃത്തുക്കളും ബന്ധുക്കളും ട്രംപിന്റെ പേരിൽ പരസ്പരം വെറുപ്പിക്കുന്ന സന്ദേശങ്ങൾ അയക്കുന്നു. സൗഹൃദം വെട്ടിമുറിക്കുന്നു.
കള്ളിന്റെ ലഹരി നുരഞ്ഞിരിന്ന നാളുകളിൽ നാട്ടിലെ ഷാപ്പുകളിൽ ‘ഇവിടെ രാഷ്ട്രീയം പറയാൻ പാടില്ല’ എന്ന് വലുതായി എഴുതിവച്ചിരുന്നു. അമേരിക്കയിൽ പൊതുസ്ഥലങ്ങളിലും വീടുകളിലും മറ്റും ഇപ്പോൾ ഇങ്ങനെയൊരു ബോർഡ് വയ്ക്കേണ്ടിവന്നിരിക്കുന്നു:വഴക്കുകളും സംഘർഷങ്ങളും ഒഴിവാക്കി സമാധാനം പുലരാൻ.