പ്രിയപ്പെട്ട ഒരാളെ നഷ്ടമാകുമെന്ന ഭീഷണി അവളെ ഭ്രാന്തിയാക്കിയപ്പോൾ ഒരു സ്ത്രീയും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് അവൾ കുടുംബത്തോടു ചെയ്തത്. ഏതുകാരണം കൊണ്ടാണോ ഭർത്താവു തന്നെ ഉപേക്ഷിച്ചു പോകുമെന്ന് ഭയപ്പെട്ടത് ആ കാരണം തന്നെ അവൾ ഇല്ലാതാക്കി. ഭർത്താവിനോടുള്ള അടങ്ങാത്ത പകയാണോ പ്രണയമാണോ അവളെക്കൊണ്ട് ആ പാതകം ചെയ്യിച്ചത്?
തെലങ്കാനയിലെ നൽഗോണ്ട ജില്ലയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. ഭാര്യ മൂന്നാമതും പെൺകുഞ്ഞിനെ പ്രസവിച്ചപ്പോഴായിരുന്നു ഭർത്താവിന്റെ ഭീഷണി. ഇനിയും പെൺകുഞ്ഞുങ്ങളെ പ്രസവിച്ചാൽ ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയ്ക്കൊപ്പം പോകും എന്നായിരുന്നു അയാളുടെ ഭീഷണി. നാഗമണി എന്ന സ്ത്രീയാണ് ഭർത്താവിനോട് പ്രതികാരം ചെയ്യാൻ ജനിച്ചു ദിവസങ്ങൾ മാത്രം പ്രായമായ പെൺകുഞ്ഞിനെ പാലിൽക്കീടനാശിനി കലർത്തി നൽകി കൊന്നുകളഞ്ഞത്.
ദേവർഗോണ്ട ആശുപത്രിയിൽ നാലുദിവസത്തോളം മരണത്തോടു മല്ലിട്ട കുഞ്ഞ് ഫെബ്രുവരി ഒൻപതിനാണ് മരിച്ചത്. കുഞ്ഞിന്റെ അസ്വാഭാവിക മരണത്തെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് നാഗമണിയാണ് കൊലപാതകിയെന്ന് തെളിഞ്ഞത്. നാഗമണിയെയും ഭർത്താവ് രാമവത് ജയരാമിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുഞ്ഞിന്റെ മരണത്തിൽ സംശയം തോന്നിയ ഡോക്ടർമാർ പൊലീസിൽ പരാതിപ്പെട്ടതോടെയാണ് പെറ്റമ്മ ചെയ്ത ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
മൂത്ത കുട്ടി ഭർത്താവിന്റെ വീട്ടുകാരുടെ സംരക്ഷണയിലാണെന്നും രണ്ടാമത്തെക്കുഞ്ഞ് പ്രസവത്തോടെ മരിച്ചുപോയതുകൊണ്ടാണ് മൂന്നാമതും ഒരു കുഞ്ഞിനായി ആഗ്രഹിച്ചതെന്നും ആ കുഞ്ഞും പെൺകുഞ്ഞായതോടെ ഭർത്താവ് ഉപേക്ഷിച്ചുപോകുമെന്ന പേടി കലശലായെന്നും അതുകൊണ്ടാണ് ആ കുഞ്ഞിനെ കൊന്നുകളഞ്ഞതെന്നുമാണ് അമ്മ പറയുന്ന ന്യായീകരണം.
ജനിച്ചത് പെൺകുഞ്ഞായതിന്റെ പേരിൽ നവജാതശിശുക്കളെ കൊന്നുകളയുന്ന ,സംഭവങ്ങൾ ഇതാദ്യമല്ലെന്നും അടുത്തിടെ ജയ്പൂരിലും സമാനമായ സംഭവം അരങ്ങേറിയിരുന്നുവെന്നും അമ്മ കൊലപ്പെടുത്തിയ കുഞ്ഞിന്റെ ജഡം ഉപയോഗ ശൂന്യമായ എയർകണ്ടീഷനിലാണ് കണ്ടെത്തിയതെന്നും പൊലീസ് പറയുന്നു. രണ്ടാമതും പെൺകുഞ്ഞു ജനിച്ചതിന്റെ നിരാശയിലാണ് ആ അമ്മ കൊടുംക്രൂരത ചെയ്തത്.
ആൺകുഞ്ഞിനു വേണ്ടി ഏറെ പൂജയും വഴിപാടും നടത്തിയിട്ടും പെൺകുഞ്ഞാണുണ്ടായതെന്നും ഭീഷണിപ്പെടുത്തിയതുപോലെ ഭർത്താവ് വിവാഹമോചനം നേടുമെന്നു ഭയന്നാണ് ഇത്തരം ഒരു ക്രൂരകൃത്യം ചെയ്തതെന്നും നാഗമണി പൊലീസിനോട് കുറ്റസമ്മതം നടത്തി. സ്ത്രീയെ സ്നേഹിക്കാനും ബഹുമാനിക്കാനുമറിയാത്ത പുരുഷനുവേണ്ടി ഒരു ചോരക്കുഞ്ഞിനെ ബലികഴിച്ച സ്ത്രീയെ ഒരിക്കലും ന്യായീകരിക്കാനാവില്ലെന്നും. നാഗമണിക്കും ഭർത്താവിനും ഈ പാപത്തിൽ നിന്നും രക്ഷപെടാനാവില്ലെന്നും. ഇരുവരെയും നിയമത്തിനു മുന്നിൽക്കൊണ്ടു വന്ന് തക്കതായ ശിക്ഷ നൽകുമെന്നും അന്വേഷണത്തിന് നേതൃത്വം നൽകിയ പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.