സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി ആദ്യം മുതൽ തന്നെ വാദിച്ചു അധികാരത്തിലേറിയ ഒരു ഭരണകൂടം ജയിച്ചു ഒരു വർഷമെത്തുന്നതിനും മുൻപ് തന്നെ ഈ നാട്ടിൽ വീണ സ്ത്രീകളുടെ കണ്ണുനീർ മുഴുവൻശേഖരിച്ചാൽ മന്ത്രി സഭയെയും ഇളക്കി മറിച്ചു നാടൊരു കടലാകുവാൻ അധിക സമയം വേണ്ടി വരുമായിരുന്നില്ല. ഒരു സ്ത്രീ നേരിടേണ്ടി വരുന്ന അതിക്രമം അവൾ മരണപ്പെടുമ്പോൾ മാത്രമാണ് വിഷയമാകുന്നത്. അല്ലെങ്കിൽ അവൾ ശരീരം കൊണ്ട് ആക്രമിക്കപ്പെടുമ്പോൾ. സൗമ്യയും ശാരിയും ജിഷയുമൊക്കെ ഇരകളാക്കപ്പെട്ടതും അതുകൊണ്ടാണ്. പക്ഷെ ഇക്കഴിഞ്ഞ ഒരു വർഷം വാർത്തകളിൽ ഇടം പിടിച്ച സ്ത്രീകളും അവരുടെ കണ്ണുനീരും ശരീരം എന്ന വിഷയം മാത്രം മുൻ നിർത്തിയുള്ളതായിരുന്നില്ല. ജിഷ്ണുവിന്റേയും മിഷേലിന്റെയും അമ്മമാരിൽ നിന്നും പെമ്പിളൈ ഒരുമയിൽ വരെ അതെത്തി നിൽക്കുമ്പോൾ ഈ സ്ത്രീകൾ അപമാനിക്കപ്പെട്ടതും ഇരകളാക്കപ്പെട്ടതും വാക്കുകൾ കൊണ്ടും രാഷ്ട്രീയ നിലപാടുകൾ കൊണ്ടുമാണെന്നു കാണാം.
മൂന്നാർ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ടു കേരള മന്ത്രി സഭയിലെ ഒരു മന്ത്രിയുടെ വാക്കുകൾ പുറത്തു വരുമ്പോൾ അത് ഏറ്റവുമധികം പരിഹാസത്തോടെയാണ് സമൂഹ മാധ്യമങ്ങൾ ഉൾപ്പെടെ ഏറ്റെടുക്കുന്നത്. എതിർത്തു നിൽക്കുന്നവരെയൊക്കെ കണ്ണുമടച്ചു നാട്ടു ഭാഷ കൊണ്ട് അഭിഷേകം നടത്തുന്ന എം എം മണി ഏറ്റവുമൊടുവിൽ വിവാദമേറ്റെടുത്തതു സമര സംഘടനയായ പെമ്പിളൈ ഒരുമയ്‌ക്കെതിരെ അപഹസിച്ച് സംസാരിച്ചതിനാണ്. മൂന്നാറിലെ സ്ത്രീ തൊഴിലാളികളുടെ കൂട്ടായ്മയായ പെമ്പിളൈ ഒരുമ അവരുടെ ശക്തി തെളിയിച്ചതുമാണ്. പക്ഷെ ട്രേഡ് യൂണിയൻ എന്നാൽ എന്താണെന്നും തൊഴിലാളികൾ , അവരിൽ തന്നെ സ്ത്രീകളുടെ ജോലി എത്രത്തോളം ബുദ്ധിമുട്ടേറിയതാണെന്നും നേരിട്ടറിയുന്ന, അതിൽ നിന്നും രാഷ്ട്രീയ നേതാവായി വളർന്നു വന്ന ഒരു മന്ത്രി അത്തരം തൊഴിലാളി സംഘടനയെ തന്നെ അപമാനിക്കുക വഴി ട്രേഡ് യൂണിയൻ നേതാവെന്ന പദത്തിന് പോലും അർഹതയില്ലാത്ത ആളായി മാറി കഴിഞ്ഞിരിക്കുന്നു.
മൂന്നാർ സമരത്തിന്റെ സമയങ്ങളിൽ കാടിനുള്ളിൽ പെമ്പിളൈ ഒരുമയിലെ സമരക്കാരായ സ്ത്രീകൾക്ക് ഉദ്യോഗസ്ഥരുമായി "മറ്റെന്തക്കെയോ" പരിപാടികൾ ആയിരുന്നുവെന്നു മന്ത്രി പറഞ്ഞത് ഒരിക്കലും ന്യായീകരിക്കത്തക്കതല്ല. തൊഴിലാളി പ്രസ്ഥാനങ്ങളുടെ നട്ടെല്ല് എപ്പോഴും ഏറ്റവും അടിത്തട്ടിലുള്ള തൊഴിലാളികൾ തന്നെയാണ്. അവർ ഒന്നിച്ചു നിൽക്കുന്നിടത്തോളം കാലം സമര മാർഗ്ഗങ്ങൾ രൂക്ഷമായ പ്രതികരണ ശേഷിയുള്ളതാകും എന്നത് കൊണ്ട് തന്നെ പെമ്പിളൈ ഒരുമയ്‌ക്കെതിരെ സമര സമയത്ത് ഏറ്റവമധികം ആരോപണം ഉന്നയിച്ചതും ഒരുപക്ഷെ ട്രേഡ് യൂണിയൻ നേതാക്കൾ തന്നെയാകും. അതിനും പുറമെയാണ് അവരിൽ നിന്നും ഉയർന്നു മന്ത്രി പദവി നേടിയ ഒരു വ്യക്തി സമരത്തെ പോലും ശരീരത്തിന്റെ മാർഗ്ഗമായി കണ്ടു അസഭ്യമായ വാക്കുകൾ അവർക്കെതിരെ ഉന്നയിച്ചത്. പെമ്പിളൈ ഒരുമയുടെ നേതാവ് ഗോമതിയുടെ വാക്കുകളിലുണ്ട് അവരുടെ സങ്കടത്തിന്റെ അലകൾ!
ഒരിക്കലും നാട്ടിലെ പൗരന്മാർക്ക് മാതൃകയാക്കേണ്ട ഉന്നത സ്ഥാനത്തിരിക്കുന്നവരിൽ നിന്നും കേൾക്കാൻ പാടില്ലാത്ത വാക്കുകളാണ് മന്ത്രി സഭയിലിരിക്കുന്ന ഒരു മന്ത്രിയിൽ നിന്നും പുറത്ത് വരുന്നത്. എത്രത്തോളം നാട്ടിൻപുറത്തുകാരന്റെ നിഷ്കളങ്കതയിൽ കൊണ്ട് ചാരിയാലും ഒരിക്കലും സ്ത്രീകൾക്കെതിരെ ഒരു മാതൃകാ പുരുഷനും ഇത്തരം ആരോപണങ്ങൾ ഉന്നയിക്കാൻ പാടില്ല. ഒരുപക്ഷെ സോഷ്യൽ മീഡിയയിൽ ഈ ദിവസങ്ങളിൽ ഏറ്റവുമധികം ആരോപണങ്ങൾ ലഭിച്ച വ്യക്തിയും എം എം മണി തന്നെയാകും. സബ് കളക്ടർ ശ്രീറാമിനെതിരെയുള്ള വാക്കുകൾ ആരു മറന്നാൽ പോലും ഗോമതിയുടെ പൊള്ളുന്ന വാക്കുകളിൽ നിന്നും എം എം മണിയ്ക്ക് രക്ഷപെടാനാകില്ല. അതിനു മുൻപ് കോളേജ് വിദ്യാര്‍ഥിയായ ജിഷ്ണു പ്രണോയ് മരിച്ച സംഭവത്തിൽ ജിഷ്ണുവിന്റെ അമ്മയെ കുറിച്ച് എം എം മണി നടത്തിയ സമാനമായ ആരോപണം ഏറെ വിവാദമാക്കിയിരുന്നു. സ്ത്രീ എന്ന പേരിനു അടച്ചിട്ട മുറിയും "മറ്റേ പരിപാടിയും" എന്ന് മാത്രമാണ് അർത്ഥമെന്നു ആരാണ് മന്ത്രിയ്ക്ക് പറഞ്ഞു കൊടുത്തതെന്നാണ് ചോദ്യം.
ആയിരം വട്ടം മാപ്പു ചോദിച്ചാൽ പോലും ഒരു സ്‌ത്രീയ്‌ക്കെതിരെ നടത്തിയ ആരോപണങ്ങൾക്ക് പരിഹാരമാകുന്നില്ല. എം എം മണിയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ഇരമ്പുകയാണ് . പ്രശസ്തരും അപ്രശസ്തരുമായി ഏറെ വനിതകൾ ഇക്കാര്യത്തിൽ അഭിപ്രായങ്ങൾ പറയുകയും ചെയ്തു. പെമ്പിളൈ ഒരുമയുടെ നേതൃത്വത്തിൽ മൂന്നാറിൽ ഇനി വൻ പ്രക്ഷോഭത്തിന്റെ നാളുകളാവും വരാൻ പോകുന്നതെന്നുറപ്പിയ്ക്കാം. മുഖ്യമന്ത്രി എതിർത്തതു കൊണ്ടു മാത്രം സ്ത്രീകളോട് മന്ത്രി ഖേദം പ്രകടിപ്പിച്ചതു കൊണ്ടും ഒരിക്കലും തീരുന്ന പ്രശ്നമല്ലിത്. കാരണം ഇതാദ്യമായല്ല എന്നതുകൊണ്ടാണ്. ജിഷ്ണുവിന്റെ അമ്മയും പെമ്പിളൈ ഒരുമയും ഒക്കെ നേരിട്ട ഇത്തരം അശ്ലീലകരമായ ആരോപണങ്ങൾ ഇനിയും നേരിടാൻ സാധ്യതകളുമുണ്ട്. ഭൂമി കയ്യേറിയതോ ഭൂമിയ്ക്ക് പട്ടയം ഇല്ലാത്തതോ കുരിശോ ഒക്കെ വിഷയമാകുമ്പോഴും വായിൽ തോന്നുന്നതൊക്കെ സ്ഥാനം നോക്കാതെ ഉറക്കെ വിളിച്ചു പറയുമ്പോൾ അതു കേൾക്കുന്നത് വലിയൊരു ജന വിഭാഗമാണെന്നും മന്ത്രി ഓർക്കാതെ പോകരുത്. കേൾക്കുന്നവരിൽ വലിയൊരു വിഭാഗത്തിനും ബുദ്ധിയുമുണ്ട് എന്നും മറക്കരുത്!