സ്‌കൂൾ തുറന്ന ആദ്യ ദിവസം തന്നെ മഴ പെയ്യുന്നതു കാണുമ്പോൾ തോന്നും ഈ മഴയും സ്‌കൂളും തമ്മിൽ എന്തെങ്കിലും വിദൂര ബന്ധം നമ്മളൊന്നും അറിയാതെ എന്നോ മുതലേ ഉണ്ടായിരുന്നോ എന്ന്! അല്ലെങ്കിൽ പിന്നെ ഇത്ര കൃത്യമായി എല്ലാ സ്‌കൂൾ തുറപ്പ് ദിവസങ്ങളിലും ഈ മഴ എങ്ങനെ പെയ്യാൻ തുടങ്ങും? സ്‌കൂൾ തുറക്കുന്ന ദിവസം എത്രയായാലും എടുക്കാൻ മറക്കുന്ന ഒന്നുണ്ട് കുട.
പുതിയ കുട മിക്കപ്പോഴും ഉണ്ടാകില്ല, പഴയ കുടയുടെ കമ്പി എവിടെയോ ഇത്തിരി ഒടിഞ്ഞിട്ടുണ്ട്, പതുക്കെ മതിയല്ലോ, മഴയെത്തിയില്ലല്ലോ എന്ന തോന്നലിൽ നന്നാക്കാൻ മടിച്ച് തിരക്കുമായി പാഞ്ഞു നടക്കുന്ന അച്ഛന്റെ മുന്നിൽ ചെല്ലാഞ്ഞത് ചീത്ത വിളിയാകുന്നത് ആദ്യ ദിവസം മഴ നനഞ്ഞെന്നു കേൾക്കുമ്പോഴാണ്. വീടിനടുത്തുള്ള ഒരു കൂട്ടുകാരി ഉണ്ടായിരുന്നത് കൊണ്ട് മാത്രം നനയാതെ പോയ ആ ആദ്യ ദിവസത്തെ മഴയിലും നനഞ്ഞൊട്ടിയ പാവാടയുടെ തുമ്പ് കാലിലെ രോമങ്ങളിൽ തട്ടി ഉരഞ്ഞ് ചൊറിച്ചിലുണ്ടാക്കുന്നുണ്ട്.
നനഞ്ഞുണങ്ങിയ കട്ടിയുള്ള ഉടുപ്പിന്റെ കനച്ച മണം ഉയരുന്ന സ്‌കൂൾ മുറികളിലിരുന്നു അവധിക്കാലത്തിന്റെ വിശേഷങ്ങളിലുമധികം പങ്കു വച്ചതു മഴ തന്ന ശീലക്കേടുകൾ തന്നെയായിരുന്നു. എങ്കിലും ഓരോ കുറ്റങ്ങളുടെയും അവസാനം ക്ലാസ്സ് മുറിയുടെ പുറത്ത് പെയ്യുന്ന മഴയെ ജനലിലൂടെ നോക്കി കണ്ണുകൾ വികസിപ്പിച്ച് പ്രണയത്തോടെ നോക്കും.
പിന്നീടങ്ങോട്ട് പേമാരിയാണ്. ഇടവപ്പാതിയുടെ പേക്കൂത്തുകൾ. രണ്ടു മണി കഴിയുമ്പോഴേ കറുത്ത് വരുന്ന ആകാശക്കുടയ്ക്കു കീഴിൽ നേരത്തെ മുഴങ്ങുന്ന സ്‌കൂൾ മണികൾ. ഇരമ്പിയാർത്തതെന്ന പോലെ പലപ്രായത്തിലുള്ള ആണും പെണ്ണുമടങ്ങിയ സ്‌കൂൾ കുട്ടികൾ. ബസു കയറി വീടെത്തുന്നതിനു മുൻപ് ഉറപ്പാണ് മഴ പെയ്തു തുടങ്ങിയിരിക്കും.
നന്നാക്കി കിട്ടിയ കുട കയ്യിലുണ്ടെങ്കിലും നൂക്കാൻ സമയമെടുക്കുന്നതിനാൽ നനഞ്ഞു തുടങ്ങുന്ന വെള്ളയുടുപ്പിനോട് താദാത്മ്യപ്പെട്ടു ഹൃദയം മഴപ്പാട്ടുകൾ പാടുന്നുണ്ടാവും. വീടിനു മുന്നിലെ നീണ്ടു കുറുകിയ തോടിന്റെ ഉള്ളിലൂടെ വരമ്പില്ലാതെ ഒഴുകുന്ന കുഞ്ഞരുവിയിൽ കാലു നനച്ച് തന്നെ വേണം വീടെത്താൻ. സൈക്കിൾ മാത്രം കടന്നു പോകുന്ന കുഞ്ഞു നാട്ടുവഴികൾ ഇന്ന് കാറു പായുന്ന കോൺക്രീറ്റ് റോഡുകളാകുമ്പോൾ നഷ്ടപ്പെട്ട സ്‌കൂൾ കാലത്തിനൊപ്പം ഓർമ്മയായ തോടിന്റെ നെടുവീർപ്പുകൾ നെഞ്ചിനെ കുത്തുന്നു.
ഇടവപ്പാതി കഴിഞ്ഞ ഇടവേളയിൽ വീണ്ടും പുസ്തകങ്ങളുടെയും പുതിയ ബുക്കിന്റെയും നീല ബോൾ പേനയുടെയും ഗന്ധങ്ങളിലേയ്ക്ക് പോകാൻ തുടങ്ങുകയും അതിലേയ്ക്കാഴുകയും ചെയ്യുമ്പോഴാണ് തിരുവാതിര ഞാറ്റുവേലയെന്ന പേരിൽ വീണ്ടും മഴയുടെ വരവ്. ഞാറ്റുവേലയൊക്കെ ഞങ്ങൾ വടക്കൻ ജില്ലക്കാർക്കാണെന്നു അവർ പറയും. ശരിയാണ്, അങ്ങ് തെക്കോട്ട് ഞാറ്റുവേല എന്ന പേരൊന്നും ഈ മഴയ്ക്കാരും പറഞ്ഞു കേട്ടതായി അറിവില്ല,
പക്ഷെ ഇടവപ്പാതിയെ പോലെ അല്ല രാവിലെ തുടങ്ങുന്ന മഴയിൽ സ്‌കൂൾ ജീവിതം പോലും ബുദ്ധിമുട്ടായി മാറി ത്തുടങ്ങും. ഉണങ്ങാത്ത വസ്ത്രങ്ങളുടെ ഗന്ധം, അതിങ്ങനെ ദേഹത്തൊട്ടി കിടക്കുന്നതിന്റെ അസ്വസ്ഥതകൾ, ഇടയ്ക്കിടയ്ക്ക് ചില വീടുകൾ മഴയെടുത്തു പോയെന്ന ആവലാതികൾ, ഉരുൾ പൊട്ടലുകൾ... ഇടവപ്പാതിയോടുള്ള പ്രണയം ചില നേരങ്ങളിൽ മനസ്സിൽ നിന്നൊഴിഞ്ഞു പോകാൻ തുടങ്ങും.
ഞാറ്റുവേലയുടെ കനത്ത മഴ തുടങ്ങിക്കഴിഞ്ഞാൽ പിന്നെ മറ്റൊരു തലത്തിൽ ദുഖവും സന്തോഷം ഇടകലർന്നു വരും . വീടുകളിൽ മഴയും പുഴയും ഒന്നിച്ച് കയറിക്കൂടി താമസമാരംഭിക്കുമ്പോൾ കിട്ടിയതെടുത്ത് കുഞ്ഞുങ്ങളെയും മൃഗങ്ങളെയും കയ്യിലെടുത്ത് തല ചായ്ക്കാൻ അഭയം തേടുന്ന മനുഷ്യരെ അപ്പോൾ മാത്രമാണ് അറിയുന്നത്. വീടിന്റെ തിണ്ണ കുറേക്കൂടി പൊക്കി കെട്ടിക്കൂടായിരുന്നോ എന്ന സ്വാഭാവിക ചോദ്യങ്ങൾക്കൊന്നും ഉത്തരം നൽകാതെ സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപുകളിൽ ഇവരിൽ പലരും ഉത്തരമില്ലാത്ത ചോദ്യങ്ങൾ പോലെ അടുക്കളയിൽ എരിയുന്ന തീ നോക്കി വെറുതെയിരിക്കും. എന്തൊക്കെ മഴയെടുത്തു എന്ന ആലോചനയിൽ എല്ലാവർക്കും വേണ്ടിയുള്ള അരിക്കലം വെന്തു ഉരുകുന്നതോ ചോറ് കഞ്ഞിയാകുന്നതോ കൂടി അവർ അറിയാറുമില്ല.
ചിലരുടെ ദുഃഖത്തിൽ മറ്റു ചിലർ സന്തോഷിക്കാനുള്ള വക കണ്ടെത്തുന്നു. മഴക്കാലമായാൽ ദുരിതാശ്വാസ ക്യാംപുകൾ കൊണ്ട് സ്‌കൂൾ മുറികൾ നിറയുമ്പോൾ സന്തോഷം കുട്ടികൾക്കാണ്. നീണ്ട ദിവസങ്ങളിലെ അവധികൾക്കായി മനസ്സ് നേരത്തെ തന്നെ പദ്ധതിയിട്ടിരുന്നതിനാൽ അവധിക്കാലത്തിന്റെ നീളം കൂടുന്നതോർത്ത് മനസ്സിൽ മഴ പെയ്യും. മഴയിൽ നനയ്ക്കുകയും വീടിനു മുറ്റത്തെ അരുവിയിൽ കളി വഞ്ചിയുണ്ടാക്കുകയും പാടവരമ്പത്ത് മീനുകൾക്ക് കാവലിരിക്കുകയും ചെയ്യും.
നനഞ്ഞു പറന്നെത്തുന്ന കുഞ്ഞു തുമ്പികളെ കയ്യിലൊതുക്കാൻ മോഹിക്കും. വിത്തിടാൻ കാത്തിരിക്കുന്ന പാഠങ്ങളുടെ പച്ച ഞരമ്പുകളിലേയ്ക്ക് കാലും മെയ്യുമൊക്കെ ചേറൊട്ടിച്ച് നടന്നും ഓടിയും നീങ്ങും. ക്യാമ്പായി മാറിയ സ്‌കൂൾ കെട്ടിടത്തിൽ ആരൊക്കെ എങ്ങനെ താമസിക്കുന്നു എന്നത് പലർക്കും ഒരു പ്രശ്‌നമേയല്ല. പക്ഷെ ഇതൊക്കെ കേട്ടുകേൾവികൾ മാത്രമാണ്. നീണ്ട അവധിയ്ക്കപ്പുറം സ്‌കൂൾ മുറിയിലേക്കെത്തുമ്പോഴുള്ള മഴയ്‌ക്കൊരു ചീഞ്ഞ ഗന്ധമായിരിക്കും. പഴകിയ ഭക്ഷണങ്ങളുടെ, മുഷിഞ്ഞ വസ്ത്രങ്ങളുടെ,നിലയില്ലാത്ത മനുഷ്യരുടെ ഒക്കെ ഗന്ധം അപ്പോൾ മഴയുമായി കലർന്നിട്ടാവാം അങ്ങനെയൊരു മുഷിവു മണം.
ഇന്ന് സ്‌കൂളുകൾ ക്യാംപുകളാകുന്ന കാഴ്ചകൾ എന്തുകൊണ്ടോ കുറവാണ്. ഞാറ്റുവേലയിൽ സ്വാഭാവികമായ അവധികൾ മഴയെ അതിജീവിക്കാനാകാതെ ആയതിനാൽ മാത്രം ലഭിക്കുന്നതുമാണ്. എങ്കിലും മഴയും സ്‌കൂൾ അവധികളും വീണ്ടും ഒന്നിച്ചെത്തുമ്പോൾ പഴയകാലങ്ങൾ ഓർമ്മിച്ചെടുക്കുന്നു. ഓഫീസിലെ തിരക്കേറിയ ജോലിഭാരങ്ങൾക്കിടയിൽ നിന്നും വീണ്ടുമൊരു സ്‌കൂൾ കുട്ടിയിലേക്കുള്ള ദൂരം എന്തുമാത്രമുണ്ടാകുമെന്നു അളന്നെടുക്കാൻ ശ്രമിച്ചു പരാജയപ്പെടുന്നു ! മഴയെത്തുമ്പോൾ നനഞ്ഞൊട്ടിയ സാരിത്തുമ്പിന്റെ വക്കുരഞ്ഞു കാലു നീറി നൊന്തിരിക്കുമ്പോൾ മുന്നിൽ വന്നു കുന്നു കൂടി കിടക്കുന്ന അക്ഷരങ്ങളോടും അസൈന്മെന്റുകളോടും വരെ ദേഷ്യം വരുന്നു. മഴയോടിപ്പോൾ എന്തുകൊണ്ടാണ് പ്രണയമില്ലാത്തത് എന്നോർത്ത് സ്വയം കലഹിക്കുന്നു.
പാതി നനഞ്ഞും നനയാതെയും വൈകുന്നേരം വീടെത്തുമ്പോൾ മഴയത്ത് ഏറെ വിശപ്പുണ്ടായിരുന്ന ഒരു പെൺകുട്ടി ഏതോ ഒരു കാലത്തിൽ ജീവിച്ചിരുന്നല്ലോ എന്നോർമ്മയുണ്ട്! എപ്പോഴും എപ്പോഴും അവൾക്ക് കൊറിയ്ക്കാൻ ചൂടുള്ള വറുത്ത കടലയോ മധുരമുള്ള നാരങ്ങാമിട്ടായിയോ ഒക്കെ എടുത്തു വയ്ക്കുന്ന ആ പഴയ അമ്മയുടെ നിഴലെങ്കിലും ആയി തീരാൻ പറ്റുന്നില്ലല്ലോ എന്ന കുറ്റബോധത്തിൽ സ്‌കൂൾ വാനിൽ വന്നിറങ്ങി ജോലിക്കാരിയെടുത്തുകൊടുത്ത തണുത്ത പാലിന്റെ സ്വാദിൽ മയങ്ങി കിടക്കുന്ന കുഞ്ഞുങ്ങളോട് ദേഷ്യവും കാണിക്കുന്നുണ്ട്! സർക്കാർ പ്രഖ്യാപിച്ച മഴയവധി ദിവസങ്ങളിൽ വീണ്ടും അവർ വീട്ടിൽ ഒറ്റപ്പെടുമ്പോൾ മഴയത്തിറങ്ങല്ലേ എന്ന് അവരോടു ഒച്ചയെടുക്കുന്നുണ്ട്! വളരുമ്പോൾ മഴയും സ്‌കൂളും നഷ്ടപ്പെടുന്നത് ഇങ്ങനെയൊക്കെയാകും അല്ലേ!!!