ജീവിതത്തെ നോക്കി അതിമധുരമായി പുഞ്ചിരിക്കുന്ന ചിലരെ കണ്ടിട്ടില്ലേ? ജീവിതയാത്രയിൽ സങ്കടങ്ങളുടെയും വേദനകളുടെയും പെരുമഴക്കാലം പെയ്തിറങ്ങിയിട്ടും അതിനെ നോക്കി അത്രയൊന്നും നൊന്തിരിക്കാതെ പോസിറ്റീവായി വിധിയെ നേരിട്ടവർ... മറ്റേതൊരു അസുഖവും വരുന്നത് പോലെയല്ല അർബുദം ശരീരത്തെ ആക്രമിക്കുന്നത്. ശാരീരികമായി എന്നതിനേക്കാൾ മാനസികമായി മനുഷ്യനെ തകർത്തു കളയുന്ന ഭീകര മുഖമാണ്, പലപ്പോഴും അർബുദത്തിനുള്ളത്.
സ്ത്രീത്വത്തെ തന്നെ കവർന്നെടുക്കുന്ന അർബുദത്തെ മറ്റെന്തിനേക്കാളും സ്ത്രീകൾ ചിലപ്പോൾ ഭയപ്പെടുന്നുണ്ടാവാം. കാരണം സ്തനാർബുദം , ഗർഭാശയത്തെ ബാധിക്കുന്ന അർബുദം എന്നിവയൊക്കെ ബാധിക്കുക അവളുടെ മാതൃത്വത്തെ തന്നെയാണ്. മാറിലെ അർബുദ മുഴകൾ ഇല്ലാതാക്കിയ അവയവ ഭംഗിയ്ക്കുമപ്പുറം ശസ്ത്രക്രിയയുടെ മായാത്ത പാടുകൾ കാഴ്ചകളെ മരവിപ്പിച്ചു കളയുന്ന എത്രയോ സ്ത്രീകളുണ്ട്. ഇവിടെയിതാ കുറെ സ്ത്രീകൾ, മാറിടത്തിന്റെ ഭംഗികളിലേയ്ക്ക് തിരികെയെത്തുന്നു. മാറിടം വീണ്ടും വച്ച് പിടിപ്പിച്ചല്ല, നഷ്ടപ്പെട്ടു പോയ മാറിടത്തിലെ ശസ്ത്രക്രിയാവടുക്കളെ മറച്ചു കൊണ്ട് വരച്ചെടുക്കുന്ന മനോഹരങ്ങളായ ടാറ്റൂകൾ കൊണ്ട് ...
പിങ്ക് എന്ന സംഘടനയാണ് സ്തനാർബുദം ബാധിച്ച സ്ത്രീകൾക്കായി ഇത്തരമൊരു തിരഞ്ഞെടുപ്പിനുള്ള സാധ്യതകൾ തുറന്നു നൽകിയത്. സാധാരണ സ്തനാർബുദം ബാധിച്ച സ്ത്രീകൾക്ക് ശസ്തക്രിയക്കു ശേഷം മാറിടം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. നഷ്ടപ്പെട്ടു പോയ മാറിടത്തെയോർത്ത് ആത്മവിശ്വാസം ചോർന്ന് നിരാശബാധിച്ച് വീടിനുള്ളിൽ ചുരുങ്ങുന്ന എത്രയോ സ്ത്രീകളുണ്ട്.
ഇതുവരെ അവർക്കു മുന്നിൽ രണ്ടു വഴികളേ ഉണ്ടായിരുന്നുള്ളൂ. ഒന്ന്, ശസ്ത്രക്രിയയുടെ ഭീകരമായ വടുക്കളും, മാറിടത്തിൻെറ അസാന്നിധ്യം സൃഷ്ടിച്ച ശൂന്യതയും പേറി ഉൾവലിയുക അല്ലെങ്കിൽ കുറേപണം ചിലവാക്കി പുതിയ മാറിടം വച്ചുപിടിപ്പിയ്ക്കുക. എന്നാൽ സാമ്പത്തിക ഭദ്രതയില്ലാത്തവരും ശസ്ത്രക്രിയയെ ഭയമുള്ളവരും പൊതുവെ ആദ്യത്തെ മാർഗ്ഗം സ്വീകരിക്കും. ഒരിക്കലും മൂന്നാമത്തെ സാധ്യതയിലേക്ക് ഇവരിലേക്ക് എത്തുന്നതേയില്ല. ഈ സാധ്യതകളിലേയ്ക്കാണ് "പിങ്ക്" ഈ സ്ത്രീകളെ നയിക്കുന്നത്.
ശസ്ത്രക്രിയയുടെ പാടുകൾ അവഗണിക്കൂ... എന്നതാണ് പിങ്കിന്റെ വിജയവാക്യം. അർബുദം ശൂന്യമാക്കിയ മാറിലേക്കും അതുമൂലം തകർന്ന പെൺമനസിലേക്കുമാണ് പിങ്ക് പ്രവർത്തകർ വർണ്ണങ്ങളുമായി എത്തുന്നത്. വ്യത്യസ്തമായ ആകർഷകമായ നിരവധി ഡിസൈനുകളിൽ ടാറ്റൂ ശരീരത്തിൽ വരച്ചു ചേർക്കുന്നതോടെ അഭംഗിയുള്ള ആകൃതിയില്ലാത്ത മാറിടങ്ങൾ പുതിയ ഭാവങ്ങൾ കൈവരിക്കുന്നു. ചാരത്തിൽ നിന്നുയർന്നു പറക്കുന്ന ഫീനിക്സ് പക്ഷിയും നൃത്തമാടുന്ന മയിലുകളുമൊക്കെ പെൺമാറിടങ്ങളെ ഭംഗിയുള്ളതാക്കി മാറ്റുമ്പോൾ സ്വയം നഷ്ടപ്പെട്ടു പോയ ആത്മവിശ്വാസത്തിലേയ്ക്ക് അവർ തിരികെയെത്തുന്നു.
"എന്റെ ശരീരത്തിലെ ടാറ്റു എന്നെ ഓർമ്മിപ്പിക്കുന്നത് എന്റെ ശരീരത്തിന്റെ അധിപ ഞാൻ ആണെന്നാണ്. എല്ലാ ദിവസവും ഞാനിത് നോക്കാറുണ്ട്. മാറിടത്തിൽ വരച്ചു ചേർത്ത പൂക്കൾ കാണുമ്പോൾ ഞാനോർക്കുക ഇരുട്ടിനപ്പുറമുള്ള മനോഹാരിതകളെക്കുറിച്ചാണ്. അവിടെ പാറി നടക്കുന്ന ചിത്രശലഭങ്ങൾ ഞാനും എന്റെ മകളുമാണ്. മാറിടം നിറഞ്ഞു നിൽക്കുന്ന നിറങ്ങളുടെയർത്ഥം അർബുദം എന്റെ ആനന്ദങ്ങളെയും സന്തോഷങ്ങളെയും പൂർണമായും കെടുത്തിയിട്ടില്ലാ എന്നു തന്നെയാണ്.." അർബുദത്തിൻെറ ആദ്യനാളുകളിൽ തളർന്നു പോയെങ്കിലും മനസ്സിലും ശരീരത്തിലും ആത്മവിശ്വാസത്തിന്റെ പൂത്തിരി കത്തിച്ച് മോണിക്ക തേയിസ് എന്ന വിദേശ സുന്ദരി പറയുന്നു.
"ഞാനൊരു സ്വതന്ത്ര സഞ്ചാരിയാണ്. ക്യാൻസർ എന്നിലെ എന്നെ തന്നെയാണ് തിരികെ നൽകിയത്. എന്റെ മാറിലെ മരത്തിന്റെ ടാറ്റൂ എന്റെ സ്വകാര്യ അഹങ്കാരത്തെ എനിക്ക് മടക്കി നൽകിയിരിക്കുന്നു. ഞാനൊരു ധീരയായ പോരാളിയാണ്. എന്റെ ഭംഗി മടക്കി നൽകിയതിന് പിങ്കിനോട് എത്ര നന്ദി പറഞ്ഞാലാണ്, മതിയാവുക!!!" അർബുദം ബാധിച്ച് മുറിച്ചു കളഞ്ഞ മാറിടത്തിന്റെ ഭംഗിയില്ലായ്മയിലേക്കു നോക്കി സങ്കടപ്പെടാൻ ഈവ് ഡൊണാൾഡ്‌സൺ എന്ന വനിതയ്ക്ക് ഇപ്പോൾ തെല്ലും സമയമില്ല.
അർബുദം നഷ്ടപ്പെടുത്തിയ അവയവ ഭംഗിയെയോർത്ത് സങ്കടപ്പെടുന്ന എത്രയോ സ്ത്രീകൾ ഇന്നും നമുക്കിടയിൽ ജീവിക്കുന്നുണ്ട്. മറ്റൊരു സാധ്യതകളുമില്ലാതെ ശരീരം മുഴുവൻ വസ്ത്രങ്ങൾ കൊണ്ട് മറച്ചും നഷ്ടപ്പെട്ടു പോയത് ആരും അറിയാതെയിരിക്കാൻ പലപ്പോഴും ചടങ്ങുകൾ പോലും ഒഴിവാക്കി ഉൾവലിയുന്നവർ. പിങ്ക് എന്ന സംഘടനയുടെ നിലപാട് അത്ര ചെറുതല്ല. വെറും ഒരു ടാറ്റൂവിനപ്പുറം വ്യാപിക്കപ്പെടുന്ന സ്നേഹത്തിന്റെ അടാളമാണ് പ്രവർത്തകർക്ക് ഈ വരകൾ.
അർബുദത്തെ അതിജീവിക്കുന്നവരെ സ്നേഹത്തിന്റെയും പ്രത്യാശയുടെയും വിരലുകളാൽ തൊടുമ്പോൾ പോലും ആ പ്രകാശം അവരിലേക്ക് വ്യാപിപ്പിക്കപ്പെടുന്നു. ഇപ്പോൾ അമേരിക്കൻ നഗരങ്ങളെ ആശ്രയിച്ചാണ് പിങ്കിന്റെ പ്രവർത്തനങ്ങൾ. അനാകർഷകമായ മുറിപ്പാടുകൾ ആർക്കും കാട്ടിക്കൊടുക്കണമെന്നില്ല, പക്ഷെ സ്വയം കണ്ണാടിയിൽ കാണുമ്പോൾ അർബുദം അവശേഷിപ്പിച്ച പാടുകൾക്കു പകരം നിറങ്ങളൊരുക്കുന്ന വിസ്മയം നൽകുന്ന ആത്മവിശ്വാസം ചെറുതാവില്ല എന്ന് മാത്രം ഓർമ്മപ്പെടുത്തുന്നു.