Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈറലാണ് സന്ധ്യടീച്ചറുടെ ദിനചര്യ ; സമയമില്ലെന്നു പരാതിപറയുന്നവർ അറിയണം ഈ ജീവിതം

sandhya-with-family സന്ധ്യടീച്ചർ കുടുംബത്തോടൊപ്പം.

സമയമില്ല എന്ന് പരാതി പറയുന്നവരുടെ മുന്നിലേയ്ക്ക് അതിശയിപ്പിയ്ക്കുന്ന ദിനചര്യയുമായെത്തിയാണ് സന്ധ്യ എന്‍ ബി എന്ന വീട്ടമ്മ ശ്രദ്ധേയയായത്. ഇരുപത്തിനാലുമണിക്കൂറില്‍, ഉറങ്ങുന്ന സമയമൊഴികെ ഓരോ സെക്കന്റും സജീവമാകുന്ന ടീച്ചര്‍ക്ക് ഒപ്പം സമയം കിതച്ചെത്തുകയാണ്  എന്ന് വേണം പറയാന്‍.

തൃശ്ശൂരെ നാട്ടുചന്ത എന്ന ജൈവകാര്‍ഷിക വിപണി, നടത്തറ കര്‍ഷക കൂട്ടായ്മ , കുടുംബശ്രീ, സ്വന്തം വീട്ടിലേയ്ക്ക് വേണ്ടുന്ന എല്ലാ സാധനങ്ങളുടേയും കൃഷിയും ഉല്‍പ്പാദനവും ആടുകള്‍, കോഴികള്‍, പശു തുടങ്ങിയ സഹജീവികള്‍, യാത്രകള്‍, സൗഹൃദം, എഴുത്ത്, വായന എന്നിങ്ങനെ ടീച്ചറുടെ സമയംവിഭജിച്ചെടുക്കുന്ന പരിപാടികള്‍ നിരവധി.നവോദയ സ്കൂളില്‍  അധ്യാപികയായിരുന്ന സന്ധ്യ ടീച്ചറുടെ വിശേഷങ്ങളിലൂടെ..

സോഷ്യല്‍ മീഡിയയില്‍ വൈറലായ ദിനചര്യ

ഞാന്‍ വര്‍ക്ക്ഹോളിക് ആയ ഒരുആളാണ്‌. ഇങ്ങനെയൊക്കെകാര്യങ്ങൾ  ചെയ്യുന്നത് എന്‍റെ പാഷനാണ്. ഒരു സെക്കന്റ് പോലും വെറുതെ കളയാന്‍ തോന്നാറില്ല. വേറൊരാള്‍ക്ക് അങ്ങനെയാകാന്‍  പറ്റുമോ എന്ന് എനിയ്ക്ക് അറിയില്ല. അതുകൊണ്ടു തന്നെ എന്നെ മാതൃകയാക്കണം എന്നൊന്നും പറഞ്ഞുകളയരുത്!

എങ്ങനെയാണ് നാട്ടുചന്ത ഉണ്ടാകുന്നത്?

.കൃഷിയ്ക്ക് വേണ്ടി ഒരുപാട് സൈറ്റുകള്‍ ഉണ്ട്. പക്ഷെ വിളവുകള്‍  കര്‍ഷകര്‍ക്ക് മാര്‍ക്കറ്റ് ചെയ്യാന്‍ അവസരമില്ല. കാര്‍ഷികവിപണി ഓണ്‍ലൈന്‍ ഓര്‍ഗാനിക് അഗ്രിക്കൾച്ചറൽ മാര്‍ക്കറ്റ് എന്നപേരില്‍ ഒരു ഫെയ്സ്ബുക്ക് കൂട്ടായ്മയുണ്ടാവുന്നത് അങ്ങിനെയാണ്. ഓണ്‍ലൈനില്‍ നിന്ന് ഓണ്‍ലാന്റിലേയ്ക്കുള്ള  മാറ്റമായിരുന്നു നാട്ടുച്ചന്തയുടെ തുടക്കം. ഫേസ്ബുക്കില്‍ ഇല്ലാത്ത കര്‍ഷകര്‍ക്ക് പോലും ഇതുവഴി ഒരു വിപണി ലഭിയ്ക്കും. നാട്ടിലെ കര്‍ഷകര്‍ക്ക്  തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മാന്യമായ വിലയും നഗരവാസികള്‍ക്ക് നല്ല  പച്ചക്കറിയും ലഭ്യമാവുന്ന  ഒരു സംവിധാനമായിരുന്നു ഉദ്ദേശിച്ചത്. 

ആ ഫെയ്സ്ബുക്ക് ഗ്രൂപ്പിന്‍റെ അഡ്മിന്‍സ് ഉള്‍പ്പെടെ ഞങ്ങള്‍അഞ്ചു പേരാണ് നാട്ടുച്ചന്തയുടെ സംഘാടകര്‍. .പിന്നീട്  തൃശൂര്‍ ജൈവകർഷക കൂട്ടായ്മ രൂപീകരിച്ചു. അതിന്റെ കീഴിലാക്കി പ്രവര്‍ത്തനങ്ങള്‍. മാര്‍ക്കറ്റിംഗ് ഒക്കെ ഗ്രൂപ്പ് വഴി തന്നെ തുടര്‍ന്ന് പോരുന്നു. തൃശ്ശൂര്‍ സി എം എസ് സ്കൂളിലായിരുന്നു ആദ്യത്തെ ചന്ത. മാസത്തില്‍ ഒന്നായിരുന്നു ആദ്യം. പിന്നെ രണ്ടാഴ്ചയില്‍ ഒരിക്കലായി. കഴിഞ്ഞ ഒരുവര്‍ഷമായിട്ട് എല്ലാ ഞായറാഴ്ച്ചകളിലും തൃശൂര്‍ ബാനര്‍ജി ക്ലബ്ബില്‍ നാട്ടുചന്ത കൂടുന്നുണ്ട്.

ഏതൊക്കെ കര്‍ഷകര്‍ക്കാണ് പങ്കെടുക്കാവുന്നത്?

ജൈവകൃഷിയാണ് ചെയ്യുന്നത് എന്ന് കൂട്ടായ്മയ്ക്ക് ബോധ്യമുണ്ടാവണം. ഞങ്ങള്‍ പരിശോധിച്ച് പൂര്‍ണ്ണമായും ജൈവരീതിയില്‍ കൃഷി നടത്തുന്നവരുടെ ഉല്‍പ്പന്നങ്ങള്‍ മാത്രമേ ഇവിടെ വില്‍ക്കാന്‍ അനുവദിയ്ക്കുകയുള്ളൂ. പങ്കെടുക്കാനായി പ്രത്യേകം ഫീസ്‌ ഒന്നും തരേണ്ടതില്ല. ഞങ്ങള്‍ക്ക് പ്രോഫിറ്റ് ഇല്ല ഇതുവഴി.അങ്ങനെ ഉദ്ദേശിച്ചിട്ടുമില്ല. കര്‍ഷകര്‍ നേരിട്ട് വില്‍ക്കണം. ഞങ്ങള്‍  അതിനു വേണ്ടിയുള്ള സൗകര്യം ചെയ്യുന്നു എന്നേയുള്ളൂ. നാട്ടുച്ചന്തയ്ക്ക്  ഇപ്പോള്‍ സ്ഥിരം കസ്റ്റമേഴ്സ് ഉണ്ട്. തുടക്കത്തില്‍ നാലോ അഞ്ചോ കര്‍ഷകരേ ഉണ്ടായിരുന്നുള്ളൂ. ഇപ്പൊ പതിനഞ്ചു ഇരുപത് പേരുണ്ട്. കര്‍ഷകര്‍ തന്നെയാണ്‌ വില നിശ്ചയിക്കുന്നത്. ചില പ്രത്യേക സാഹചര്യങ്ങളില്‍ നമ്മള്‍ വിലയില്‍ ഇടപെടേണ്ടി വന്നാല്‍ മാത്രമേ അങ്ങനെ ചെയ്യാറുള്ളൂ.

ഉല്‍പ്പന്നങ്ങള്‍

ജൈവരീതിയില്‍ കൃഷി ചെയ്ത പഴങ്ങള്‍, പച്ചക്കറികള്‍, അരി  എന്നിവയാണ് പ്രധാനം. പിന്നെ ജൈവകൃഷിയ്ക്ക് ആവശ്യമുള്ള സാധനങ്ങള്‍.അതായത് വിത്ത്, തൈകള്‍, വളം എന്നിവ..മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും വില്‍പ്പനയ്ക്ക് ഉണ്ടാവാറുണ്ട്. വെന്തവെളിച്ചെണ്ണ, ചമ്മന്തിപ്പൊടി, സാമ്പാര്‍പൊടി  ഒക്കെ  ഞാന്‍ വീട്ടില്‍ ഉണ്ടാക്കുന്നുണ്ട്. ഈ കറി പൗഡറുകള്‍ക്ക് ഒന്നും നമ്മള്‍  കുത്തക കമ്പനികളെ ആശ്രയിക്കേണ്ട ആവശ്യമില്ല.

sandhya2 സന്ധ്യടീച്ചർ.

മുളക്പൊടിയില്‍ ഒക്കെ ഇഷ്ടികപ്പൊടി ചേര്‍ക്കുന്നു എന്ന് നമ്മള്‍ പരാതി  പറയും.നമുക്ക് തന്നെ വീട്ടില്‍ പൊടിച്ച്  എടുക്കാവുന്നതെയുള്ളൂ ഇതൊക്കെ. പാഴായിപ്പോകുന്ന സാധനങ്ങളില്‍ നിന്ന് പലതും ഉണ്ടാക്കാം. പറമ്പില്‍ വീണു ചീഞ്ഞുപോകുന്ന ജാതിയ്ക്കയുടെ തൊണ്ട് കൊണ്ട് ജൂസ്, അച്ചാര്‍, വൈന്‍, ജാം ഒക്കെ  ഉണ്ടാക്കാം. ഞങ്ങളുടെ വീടിന് മതിലില്ല. ചെമ്പരത്തിയുടെ വേലിയാണ്. ചെമ്പരത്തിപ്പൂവ്  കൊണ്ട് സ്ക്വാഷ് ഉണ്ടാക്കാം,ചാമ്പയ്ക്ക, ലൂബിയ്ക്ക ഇങ്ങനെ പറമ്പില്‍ എന്താണോ ഉള്ളത് അതനുസരിച്ച് നമുക്ക് ഉപകാരമുള്ള സാധനങ്ങള്‍ ഉണ്ടാക്കി സൂക്ഷിക്കാമല്ലോ.

ബിസിനസ് നേട്ടമോ ലാഭമോ ഒന്നും നോക്കണ്ട. മായമില്ലാത്ത സാധനങ്ങള്‍ കുടുംബത്തിന് നല്‍കാം. പച്ചക്കറി,പഴങ്ങള്‍ ഒന്നും പുറത്തു നിന്നു വാങ്ങാറില്ല. മുളക്,മല്ലി,മഞ്ഞള്‍പൊടികള്‍ ,സാമ്പാര്‍ പൊടി,മസാലപ്പൊടി എല്ലാം വീട്ടില്‍ ഉണ്ടാക്കും. പഴയ വിദ്യാര്‍ഥികള്‍ ഫെയ്സ്ബുക് സുഹൃത്തുക്കള്‍ തുടങ്ങിയവര്‍ക്കൊക്കെ അയച്ചുകൊടുക്കും.നാട്ടിലെ സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എല്ലാം വീട്ടിൽ വന്നു വാങ്ങും. നാട്ടുചന്ത വഴിയും എന്റെ ഉല്‍പ്പന്നങ്ങള്‍ വിൽക്കുന്നുണ്ട്.

സ്ത്രീശാക്തീകരണം, കുടുംബം

ഞാന്‍ ഒരു ഫെമിനിസ്റ്റ് ആണെന്നാണ്എന്റെ പക്ഷം. പക്ഷെ എന്‍റെ ഫെമിനിസം കുടുംബം നന്നായി നോക്കുക എന്നതാണ്.അതാണല്ലോ അടിത്തറ. ഏതൊരു കാര്യവും ഒരുപക്ഷെ  പുരുഷനേക്കാള്‍ നന്നായി ചെയ്യാന്‍  കഴിയുന്നത് സ്ത്രീകള്‍ക്കാണ്. കായികമായ ചില പരിമിതികള്‍ ഒഴികെ ബാക്കിയെല്ലാം അവര്‍ തന്നെയാണ് മിടുക്കികള്‍. പുരുഷനെ കുടുംബം ഏല്‍പ്പിച്ചാല്‍ ശരിയാവില്ല എന്നു നമുക്കു തന്നെ അറിയാം. അവിടെ എല്ലാം ഒറ്റക്കേറ്റെടുക്കേണ്ട ആവശ്യമില്ലതാനും. വീട്ടിലുള്ള പുരുഷന്മാരെയും പങ്കാളികളാക്കാം. എന്‍റെ രണ്ടു ആണ്‍മക്കളെയും ഞാന്‍  എല്ലാ ജോലികളും ചെയ്യിക്കാറുണ്ട്.

പല സ്ത്രീകള്‍ക്കും അവരുടെ അവസ്ഥയെന്താണ്, കഴിവ് എന്താണ്, സ്ഥാനമെന്താണ് എന്നൊന്നും ബോധ്യമില്ല. കഴിഞ്ഞ ദിവസം  ഞങ്ങളുടെ പഞ്ചായത്തില്‍  കുടുംബശ്രീ മീറ്റിംഗ് ഉണ്ടായിരുന്നു. ഞങ്ങളുടെ ഗ്രൂപ്പിലെ ഏഴാം ക്ലാസും ഒന്‍പതാംക്ലാസ്സും മാത്രം വിദ്യാഭ്യാസമുള്ള രണ്ടുപേരെ മീറ്റിങ്ങിനു വിട്ടു. അവര്‍ക്ക് നല്ല പേടിയുണ്ടായിരുന്നു. അവരോട് അവിടെ പറയുന്നത് കേള്‍ക്കൂ എഴുതിയെടുത്താല്‍ മതി എന്നൊക്കെ പറഞ്ഞ് വിട്ടതാണ്. അടുത്ത മീറ്റിംഗ് കൂടെ കഴിയുമ്പോഴേയ്ക്കും അവര്‍ ഓക്കേ ആകും. കഴിവുള്ളവരാണ് സ്ത്രീകള്‍ എല്ലാവരും. ആത്മവിശ്വാസം ഉണ്ടാക്കിയെടുത്താല്‍ ആരുടേയും കാലിന്റെ കീഴില്‍  നില്‍ക്കേണ്ട അവസ്ഥയുണ്ടാവില്ല.

എനിക്കു തോന്നുന്നത് ആത്മവിശ്വാസമുള്ള സ്ത്രീകളെ പുരുഷന്മാര്‍ക്ക്  ഭയമാണെന്നാണ്. അഭിപ്രായമുള്ള, നിലപാടുകളുള്ള  സ്ത്രീകളെ മെക്കിട്ടു കേറാനോ അടക്കി ഭരിക്കാനോ ആരും വരില്ല. എന്‍റെ ഇക്വേഷന്‍ സ്നേഹം ഈക്വല്‍സ് സ്വാതന്ത്ര്യം എന്നാണ്.സ്നേഹമുള്ളിടത്ത് സ്വാതന്ത്ര്യം ഉണ്ടാവും.

ടീച്ചറുടെ ജൈവകൃഷിരാഷ്ട്രീയം എന്താണ്?

‘ഭക്ഷ്യ സ്വരാജ്’ ആണ് നടപ്പിലാവേണ്ടത് .അവനവന് വേണ്ടത് അവനവന്‍ തന്നെ ഉല്‍പ്പാദിപ്പിക്കുക. രണ്ടര സെന്റ്‌ സ്ഥലമുള്ള ഒരാള്‍ക്കും അത്യാവശ്യം തൈകളൊക്കെ നട്ടു വളര്‍ത്താം .അത്രയും ആയില്ലേ? വലിയ  മെനക്കേടോ കഷ്ടപ്പാടോ ഇല്ല. കുടുംബത്തില്‍ എല്ലാവരെയും പങ്കെടുപ്പിച്ച് കൊണ്ടു ചെയ്‌താല്‍ ഒട്ടും ബുദ്ധിമുട്ടില്ല. പണ്ട് എല്ലാ  വീടുകളിലും തൊഴുത്ത് ഉണ്ടായിരുന്നു. പശു ഉണ്ടായിരുന്നു. കോഴികള്‍ ഇല്ലാത്ത വീടുണ്ടായിരുന്നില്ല.

പിന്നെ എന്നാണ് ഇതൊക്കെ ഇല്ലാതായത്?. ഞാന്‍ ജോലിയില്‍ നിന്ന് വിട്ടു വന്നിട്ട് ആദ്യം ചെയ്തത് കുറച്ച് കോഴികളെ വാങ്ങുകയായിരുന്നു. കാലങ്ങളായി മുട്ട മാര്‍ക്കറ്റില്‍ നിന്ന് വാങ്ങാറില്ല. ഒരു പശുവിനെ വളര്‍ത്തുന്നതിനു വല്ല ചിലവുമുണ്ടോ? പറമ്പിലുള്ളത് മതിയല്ലോ അതിന്? പറമ്പില്‍ ഇടാന്‍ ആട്ടിന്‍കാട്ടത്തിനു വേണ്ടിയാണ് ആടിനെ വാങ്ങിച്ചത്. അത് ഇപ്പോള്‍ ഏറ്റവും നല്ല ബിസിനസ്സായി. പതിനഞ്ച് ആടുകളുണ്ട്. പാല്‍,മീന്‍,മുട്ട,പച്ചക്കറി,പഴങ്ങള്‍ എല്ലാം നമുക്ക് സ്വന്തമായി ഉണ്ടാക്കാം.

പുറമേ ജോലിയ്ക്ക് പോകാത്ത വീട്ടമ്മമാര്‍ എന്തിനാണ് പുട്ട് പൊടിയൊക്കെ പായ്ക്കറ്റ് വാങ്ങുന്നത്? നമുക്ക് പൊടിച്ചെടുത്തു കൂടെ? ഞാന്‍ ഒരു സാധനവും പാഴാക്കാറില്ല. ചക്കക്കുരു പൊടിച്ചു വെച്ചു ഇപ്പോള്‍. ചക്കയുടെ എല്ലാ സാധനങ്ങളും ആവശ്യം കഴിഞ്ഞാല്‍ സ്റ്റോര്‍ ചെയ്യാവുന്ന രൂപത്തിലാക്കാം. സീരിയലും കണ്ട്, ഉറങ്ങി സമയം കളയുന്ന സ്ത്രീകളോട് എനിക്കു പറയാനുള്ളത് എന്തെങ്കിലും  കുടുംബത്തിന് ഉപകാരം ഉള്ള കാര്യങ്ങള്‍ ചെയ്ത് കൂടെ എന്നാണ്. ജോലിയ്ക്കു പോകുന്നവര്‍ക്ക് പോലും അവധിയുള്ള  ഒരു ദിവസം ഇത്തരം ചില കാര്യങ്ങള്‍ ചെയ്യാവുന്നതാണ്. മുളക് പൊടിച്ചെടുക്കാം. പുട്ടുപൊടി തയ്യാറാക്കാം.എന്തിനാണ് വെറുതെ  കുത്തക കമ്പനികളെ സഹായിക്കുന്നത്.

മാറുന്ന മലയാളി സംസ്ക്കാരം?

നമ്മള്‍ മലയാളികള്‍ സ്വപ്നലോകത്ത്  ജീവിക്കുന്നവരാണ്. വലിയ വീടു വയ്ക്കുക എന്നതാണ് സ്വപ്നം. വീടൊക്കെ ഒരു സ്റ്റാറ്റസ് സിമ്പല്‍ ആണ്. എനിയ്ക്കു പണ്ടേ വലിയ വീട് ഇഷ്ടമല്ല. ഞങ്ങള്‍ പഴയ മോഡല്‍ ഒരു ചെറിയ വീടാണുണ്ടാക്കിയത്. തറയോടു പാകി. ചുമര് മണ്ണുകൊണ്ടാണ് പ്ലാസ്റ്റര്‍ ചെയ്തിട്ടുള്ളത്. പെയിന്റിങ്ങിന് പൈസകളയേണ്ട വെറുതെ. പത്തുവര്‍ഷമായിട്ട് ഇതേവരെ ഒരു കുഴപ്പവും വന്നിട്ടില്ല. ഞങ്ങള്‍ അഞ്ചു സഹോദരങ്ങള്‍ അടുത്തടുത്തായി അഞ്ചു വീടുകളില്‍ താമസിക്കുന്നു. വിവാഹം കഴിഞ്ഞാല്‍ ഉടനെ ഭര്‍ത്താവും ഭാര്യയും മാത്രമായി മാറിതാമസിക്കുന്നതാണല്ലോ ഇപ്പോഴത്തെ രീതി.

മഴക്കാലത്ത് മുറ്റമൊക്കെ ചളിയാണ്‌. ഇന്‍റര്‍ലോക്കിട്ട് വികൃതമാക്കുന്നതിനേക്കാള്‍ സുന്ദരം ഇതുതന്നെ. ഒരിക്കലും ഇന്‍വേര്‍ട്ടര്‍ വാങ്ങില്ലെന്നു തീരുമാനിച്ചിട്ടുണ്ട്. കറണ്ട് പോകുമ്പോള്‍ എങ്കിലും ഒരു മെഴുകുതിരിയൊക്കെ കത്തിച്ച് വച്ചു വീട്ടിലെ ആളുകള്‍ തമ്മില്‍ വര്‍ത്താനം പറഞ്ഞിരിയ്ക്കാമല്ലോ. വീട്ടില്‍ നായയുണ്ട്. ഞങ്ങളുടെ വീടിന് മതിലില്ല എങ്കിലും അവന്‍ അതിരു വിട്ടു പോവില്ല. എന്തിനാണ് മതിലുകള്‍? മതില്‍ ഇല്ലെങ്കിലും ജീവിയ്ക്കാം. പഴയ മാതൃകയിലുള്ള വീടിന്  നടുമുറ്റം വച്ചപ്പോള്‍ സെയ്ഫ് അല്ല എന്ന് എല്ലാവരും പറഞ്ഞു. ബണ്ടി ചോറിനെപ്പോലെയുള്ള കള്ളന്മാര്‍ ഒക്കെ വന്നാ ഏതു വീടിനാ ഉറപ്പുള്ളത്?

അധ്യാപിക എന്ന ജോലി വേണ്ടെന്നു വയ്ക്കാനുള്ള കാരണം?

കുറെ  കാലമായുള്ള  ആലോചനയായിരുന്നു. കാല്‍ നുറ്റാണ്ട്  നവോദയ സ്കൂളിലെ അധ്യാപികയായിരുന്നു. മണ്ണില്‍ ഇഴചെര്‍ന്നുള്ള  ജീവിതത്തോട് ഒരു ആര്‍ത്തിയുണ്ട് പണ്ടു മുതലേ നവോദയയിലെ ക്വാർട്ടേഴ്സ്  ജീവിതത്തിൽ വിറകടുപ്പും മൺചട്ടികളും, വളര്‍ത്തു മൃഗങ്ങളും ഒന്നും സാധ്യമാവുമായിരുന്നില്ല. മതില്‍ കെട്ടിന്നകത്തെ ജീവിതം മടുത്തു തുടങ്ങിയിരുന്നു. മണിയടിയൊച്ചകള്‍ക്ക് അനുസരിച്ചുള്ള ജീവിതമായിരുന്നു.

market

കുറച്ച് സ്വാതന്ത്ര്യ ബോധം ഉള്ളിലുള്ളവര്‍ക്ക് ബുദ്ധിമുട്ടാണ്. കംഫര്‍ട്ട് സോണില്‍ നില്‍ക്കുന്നവര്‍ക്ക് ബെസ്റ്റ് പ്ലെയ്സാ. ഇതല്ലാതെ എന്തോ ചെയ്യാനുണ്ട് എന്ന തോന്നല്‍ കൂടി വന്നപ്പോള്‍ നിര്‍ത്തി. സോഷ്യല്‍ ലൈഫ് ഇല്ല....കുട്ടികളെപ്പോലെ തന്നെ. കുറേക്കാലം പിടിച്ചു നിന്നു.മക്കള്‍ അവിടെ പഠിയ്ക്കുന്നു. സാമ്പത്തികമായി അത്ര സ്റ്റേബിളായ അവസ്ഥ ആയിരുന്നില്ല.എങ്കിലും  ഇളയ മോന്‍ പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞപ്പോള്‍ ഞാന്‍ റിസൈന്‍ ചെയ്തു. ഇത്രയും വര്‍ഷം കുടുംബജീവിതം ഉണ്ടായിരുന്നില്ല. രാജി വച്ചത് കൊണ്ട് കുറച്ചു കാലമെങ്കിലും നാലാളും കൂടെ ഒരുമിച്ച് ജീവിച്ചു.

എഴുത്ത്, സൗഹൃദം, യാത്രകള്‍

എഴുത്തും വായനയും കുറഞ്ഞു. നവോദയയില്‍ ആയിരുന്ന സമയത്ത് വായിച്ചിരുന്നു. ഇപ്പോള്‍  കൃഷിയാകുമ്പോള്‍ നമ്മള്‍ കൂടെ നില്‍ക്കണം. മിക്കപ്പോഴും പറമ്പില്‍ ആയിരിയ്ക്കും. പിന്നെ കൂട്ടായ്മകള്‍. അക്കാദമിയിലെ പരിപാടികളില്‍ പങ്കെടുക്കും. വായന കുറഞ്ഞു.അതോടെ എഴുത്ത് പ്രശ്നമായി. ഒരു കവിതാ ബ്ലോഗ്‌ ഉണ്ടായിരുന്നു. ചില മാസികകളില്‍ എഴുതിയിരുന്നു. ഇപ്പോള്‍ ഫെയ്സ്ബുക്ക് ആണ് എഴുത്തിനുള്ള വേദി.

സ്ത്രീസൗഹൃദക്കൂട്ടായ്മകളും യാത്രകളും ഒക്കെ ഇപ്പോള്‍ കോമണാകുന്നുണ്ട്. യാത്രകള്‍ വളരെ പോസിറ്റീവായ അനുഭവങ്ങളാണ്..ദൈനംദിന നൈരന്തര്യങ്ങളുടെ ഉള്ളില്‍ നിന്ന് ഒരു ഇറങ്ങിപ്പോക്ക് ആവശ്യമാണ്‌. യാത്ര ഹരമാണ്..പക്ഷെഎന്നെ കൂട്ടുകാര്‍ കളിയാക്കും. ഞാന്‍ എവിട്യേലും പോയാലും കോഴിക്കൂട് അടച്ചോ എന്നൊക്കെ ആധി പിടിയ്ക്കും. .അതും കൂടെ മറന്നിട്ട് പോണം എന്നുണ്ട്. സാധിച്ചാല്‍ നല്ലതാണ്.പക്ഷെ കഴിയാറില്ല.. ഞാന്‍ പോകുമ്പോ എന്‍റെ ആടും കോഴിയും പശുവും ഒക്കെ കൂടെപോരും..യാത്ര കഴിയുമ്പോള്‍ ഒന്ന് ഫ്രഷ്‌ ആകും. പിന്നെ ഒരു കൊല്ലത്തേയ്ക്കുള്ള  എനര്‍ജ്ജിയാവും.കുറെ ദിവസായി നല്ല പണിയാരുന്നു. രണ്ടു ദിവസം എങ്ങോട്ടെങ്കിലും ഒന്ന് ഇറങ്ങി നടക്കണമെന്ന് ഞങ്ങള്‍ സുഹൃത്തുക്കള്‍ പറഞ്ഞ് തുടങ്ങിയിട്ടുണ്ട്.

സ്വാതന്ത്ര്യത്തിന്‍റെ സന്തോഷം

സ്വന്തമായി മുപ്പതിനായിരം രൂപ ശമ്പളം വാങ്ങുന്ന സഹപ്രവര്‍ത്തകര്‍  ഇരുനൂറു രൂപ വേണമെങ്കില്‍പ്പോലും  ‘ചേട്ടനോട് ചോദിക്കണം’ എന്ന് പറയുന്നത്  കേട്ടിട്ടുണ്ട്. അത്രയ്ക്കു പോലും സാമ്പത്തിക സ്വാതന്ത്ര്യം ഇല്ലാത്തവരാണധികവും. അതു നമ്മള്‍ സ്വയം നേടിയെടുക്കെണ്ടതാണ്. മൂന്നുവര്‍ഷമായി ഞാന്‍ സ്കൂളില്‍ നിന്ന് രാജി വച്ച് ഈ കൃഷി ജീവിതത്തിലേക്കെ  ത്തിയിട്ട്..ഒരുദിവസംപോലും വേണ്ടായിരുന്നു എന്നു തോന്നിയിട്ടില്ല. മനസ്സു പറഞ്ഞ  വഴിയിലൂടെ നടക്കുന്നതിന്റെ  സന്തോഷം. വല്ലാത്തൊരു ആവേശമാണിപ്പോള്‍.