ആരാധ്യ നല്ല കുട്ടിയാണ് അവളുടെ അമ്മയുടെ എല്ലാ നല്ല ഗുണങ്ങളും കണ്ടു ശീലിച്ചു വളർന്നതുകൊണ്ട് അവൾ തീരെ അനുസരണക്കേടു കാണിക്കാറുമില്ല. മുതിർന്നവരോട് ബഹുമാനത്തോടെ പെരുമാറുന്ന, വെറുതെ കരഞ്ഞു ബഹളം വയ്ക്കാനിഷ്ടപ്പെടാത്ത ആരാധ്യയെക്കുറിച്ചു പറയാൻ നൂറുനാവാണ് അവളുടെ കാര്യങ്ങൾ നോക്കുന്ന ആയയ്ക്ക്. പക്ഷേ കുറച്ചുനാൾ മുൻപുവരെ അവർ പരമ സങ്കടത്തിലായിരുന്നു.
കാരണം കുഞ്ഞ് ആരാധ്യ ഉറങ്ങാറില്ലത്രേ. പാടുപെട്ട് ഉറക്കിയാൽത്തന്നെ പൂച്ചയുറക്കം വിട്ടുണർന്നെണീക്കുന്ന ആരാധ്യ വീട്ടിൽ ആരെയും ഉറങ്ങാൻ സമ്മതിക്കുകയുമില്ല. പുലർച്ചെ മൂന്നുമണിക്കെഴുന്നേറ്റ് കുടുംബത്തിലുള്ളവരെ വിളിച്ചുണർത്തി തന്റെയൊപ്പം കളിക്കാൻ ക്ഷണിക്കുകയായിരുന്നു കക്ഷിയുടെ ഹോബി. ആരാധ്യയുടെ മേൽ ആരോപിക്കാവുന്ന ഏകദുശീലം എന്ന സങ്കടം പറച്ചിലോടെയാണ് ആയമ്മ ഇതു പറയുന്നത്.
എന്നാൽ ആരാധ്യയുടെ കുട്ടിക്കുറുമ്പിനെ ഒതുക്കാൻ ഐശ്വര്യതന്നെ പോംവഴി കണ്ടുപിടിച്ചതുകൊണ്ട് വീട്ടിലുള്ളവർക്ക് സുഖമായി കിടന്നുറങ്ങാൻ പറ്റുന്നുണ്ട്. ആരാധ്യക്കായി ഐശ്വര്യ ഒരു സ്ലീപ്ഷെഡ്യൂൾ തയാറാക്കി. അതനുസരിച്ച് ഉറങ്ങാനും ഉണരാനും ശീലിച്ചപ്പോൾ ആരാധ്യ പണ്ടെത്താക്കാൾ മിടുക്കിയായെന്നാണ് ആയയുടെ സാക്ഷ്യം. ആരാധ്യ സ്കൂളിൽ പോകാൻ തുടങ്ങുന്നതിനു മുൻപുള്ള കാര്യമാണിതെന്നും ഇപ്പോൾ അവൾ കൃത്യമായി ഉറങ്ങുകയും ഉണരുകയും ചെയ്യുന്നുണ്ടെന്നും അവർ പറയുന്നു.
പാട്ടുകേൾക്കാൻ അവൾക്ക് വളരെയിഷ്ടമാണെന്നും രാത്രി വൈകുവോളമിരുന്നു പാട്ടുകേൾക്കുന്ന അവൾ എപ്പോഴും സന്തോഷവതിയായിരിക്കാൻ ആഗ്രഹിക്കുന്നുവെന്നും തന്റെ സന്തോഷം മറ്റുള്ളവർക്കും പകർന്നു നൽകാനാണ് രാത്രിയിലും അവൾ എല്ലാവരെയും വിളിച്ചുണർത്താൻ ആഗ്രഹിച്ചിരുന്നതെന്നും അവർ പറയുന്നു.എന്തായാലും സ്കൂളിൽ പോകാൻ തുടങ്ങിയതോടെ ഉറക്കക്കുറവ് എന്ന ദുശീലം അവളിൽ നിന്ന് അകന്നു പോയതിന്റെ സന്തോഷത്തിലാണ് ആയയിപ്പോൾ.