ഈയടുത്ത മൂന്നു ദിവസങ്ങൾ ... മൂന്നു കുട്ടികൾ... അവർ മനസ്സിൽ നിന്ന് മായാൻ ദിവസങ്ങൾ വേണ്ടി വന്നേക്കാം. ആ ദിവസങ്ങൾക്കു ശേഷം അടുത്ത ഇരകളുടെ മുഖം നോക്കി കാത്തിരിപ്പ് തുടർന്നേക്കാം, പക്ഷെ ഈ മൂന്നു കുട്ടികൾ ഇട്ടിട്ടു പോയ ഇരുണ്ട കാലത്തേക്കുള്ള , മാനുഷികതയില്ലായ്മയിലേക്കുള്ള അടയാളപ്പെടുത്തലുകൾ മാത്രമേ ഇനിയും വരാനുള്ളൂ.
ഷെറിൻ മാത്യൂസും ഗൗരിയും പേരറിയാത്ത എരിഞ്ഞു നിന്ന ആ പെൺകുട്ടിയും ഓരോ മനസ്സിനെയും പൊള്ളിച്ചു പൊള്ളിച്ചിരിക്കുന്നു. ഓർമ്മകൾ മാത്രമായി തീർന്നവരാണ് മൂവരും, മറ്റുള്ള മനുഷ്യരുടെ ക്രൂരതകളുടെ ഇരകളുമാണ് അവർ. ഒരിക്കലും അസുഖങ്ങൾ കൊണ്ടോ ശരീര സംബന്ധിയായ പ്രശ്നങ്ങൾ കൊണ്ടോ അപകടം മൂലമോ കൊല്ലപ്പെട്ടവരല്ല മൂന്നു പെൺകുട്ടികളും. മനുഷ്യരുടെ അനാസ്ഥയ്‌ക്ക് നേരെ, നീതി നിഷേധത്തിനു നേരെയുള്ള ബലിയാടുകളായിരുന്നു അവർ.
ഗൗരി വളരെ വ്യത്യസ്തമായ ഒരു പക പോക്കലിന്റെ ഇരയാണ്. പത്താം ക്ലാസുകാരിയായ ഒരു പെൺകുട്ടിയെ എന്താണ് അവളുടെ അധ്യാപകർ പറഞ്ഞു പഠിപ്പിച്ചത് എന്നോർത്ത് അതിശയിക്കുകയേ തരമുള്ളൂ. ഒന്നാം ക്ലാസ്സു മുതൽ തന്നെ നിങ്ങൾ ആൺകുട്ടികൾ, ഞങ്ങൾ പെൺകുട്ടികൾ എന്ന വേർതിരിവോടെ രണ്ടു ഭാഗങ്ങളാക്കി തിരിച്ചാണ് ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും സീറ്റുകൾ.
യു പി സ്‌കൂളിലൊക്കെ അൽപ്പം വഷളന്മാരായ അധ്യാപകരിൽ നിന്നും ആൺകുട്ടികളുമായി ചേർത്ത് കേട്ട കഥകൾക്ക് കുറവുകളൊന്നുമില്ല. നാണത്തിൽ പൊതിഞ്ഞ തേൻ കട്ടകളായി മാറിയിരിക്കുന്ന പെൺകുട്ടികൾക്ക് ആൺകുട്ടികൾ ഒന്ന് തൊട്ടാൽ പോലും ഭീതിയും നാണവും വെറുപ്പും ഉണ്ടാകുന്നതിന്റെ അടിസ്ഥാന കാരണം വീടും സമൂഹവും അധ്യാപകരും ചേർന്ന് അവരുടെ മുകളിൽ കെട്ടി വച്ച് കൊടുക്കുന്ന സദാചാര ബോധത്തിന്റെ കപട ധാരണയാണ്.
മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിയോട് അടുത്തിരിക്കുന്ന ആൺകുട്ടിയെ ഒന്ന് ചേർത്ത് പിടിച്ചോളൂ എന്ന് പറഞ്ഞാൽ, അയ്യേ! എന്ന പ്രതികരണം ഉറപ്പായും കേൾക്കാം. അത് തിരിച്ചും അങ്ങനെ തന്നെ. ആണും പെണ്ണും ശരീരങ്ങൾ മാത്രമാണെന്ന് ഇത്ര കുഞ്ഞിലേ തന്നെ നമ്മളവരെ പഠിപ്പിക്കുന്നു. ഇരുവരും വ്യക്തികൾ മാത്രമാണെന്നും സൂക്ഷിക്കേണ്ടത് മാത്രമേ സൂക്ഷിക്കേണ്ടതുള്ളൂ എന്നും ഒരു വാക്കു പോലും ആരുമവർക്ക് പറഞ്ഞു കൊടുക്കുന്നില്ല. ഈ സദാചാര ചിന്തയിൽ നിന്നുമാണ് ഗൗരിയുടെ ആത്മഹത്യ ഉണ്ടാകുന്നത്.
എട്ടാം ക്ലാസ്സിൽ പഠിക്കുന്ന ഒരു പെൺകുട്ടിയെ ക്ലാസ്സിലെ അച്ചടക്കത്തിന് ശിക്ഷിക്കേണ്ടത് എങ്ങനെയായിരുന്നു? ആ കുട്ടിയെ മറു വശത്തിരിക്കുന്ന ആൺകുട്ടികളുടെ ഒപ്പം അധ്യാപകർ കൊണ്ടിരുത്തുമ്പോൾ എന്താണ് ആ അധ്യാപകൻ നൽകാൻ ഉദ്ദേശിക്കുന്ന പാഠം? ഒരിക്കലും ഇടപഴകി ഇരിക്കേണ്ടവരല്ല ആൺകുട്ടികൾ എന്നോ? ആൺകുട്ടികൾക്കൊപ്പം പെൺകുട്ടികൾ ഇരിക്കേണ്ടത് അവർക്ക് ഒരു ശിക്ഷ ആയിട്ട് എന്നോ? ഇവിടെ പ്രതികരിക്കേണ്ടത് ആൺകുട്ടികൾ തന്നെയായിരുന്നു.
തങ്ങളുടെ ഒപ്പമിരിക്കുന്ന പെൺകുട്ടിയെ തങ്ങളിൽ ഒരാളെന്ന പോലെ അത്രയും സൗഹൃദത്തോടെ കണ്ടു ഒപ്പമിരുത്തുക എന്നതിനൊപ്പം അതൊരു ശിക്ഷയാക്കി വച്ച അധ്യാപകനെ വിമർശിക്കുകയും ചെയ്യുക എന്നത് ആൺകുട്ടികളുടെ അവകാശവുമാണ്. തങ്ങളോടൊപ്പം ഇരുന്നാൽ എന്താണ് അവൾക്ക് നഷ്ടപ്പെടുക എന്ന ചോദ്യം ഉറപ്പായും അവർ ചോദിച്ചിരിക്കണം! പക്ഷെ അവിടെ നിന്ന് ലഭിച്ച പരിഹാസങ്ങൾ ഒരു എട്ടാം ക്ലാസുകാരിയെ മുറിവേൽപ്പിച്ചെങ്കിൽ അതിനു ഉത്തരവാദി കപട സദാചാര ചിന്ത പേറുന്ന ഒരു സമൂഹം തന്നെയാണ്. ആൺമേൽക്കോയ്മയെ ഊട്ടിയുറപ്പിക്കുന്ന ഒരു സാമൂഹിക നീതികേടുമാണ് ഇവിടെ ഈ വിഷയം മുന്നോട്ടു വയ്ക്കുന്നത്.
അനുജത്തിയെ ആൺകുട്ടികളുടെ ഒപ്പമിരുത്തി ശിക്ഷിച്ച അധ്യാപകരെ ചോദ്യം ചെയ്യാനുള്ള ബാധ്യത പത്താം ക്ലാസ്സുകാരി എന്ന നിലയിൽ ഗൗരിയ്ക്കുണ്ടായിരുന്നു. അവൾ അതുമാത്രമേ ചെയ്തുള്ളൂ, പക്ഷെ മുൻപ് സദാചാര ചിന്താഗതികൾ പേറുന്ന സമൂഹത്തിൽ നിന്നും അവളും മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ല, കുറ്റപ്പെടുത്തലുകളല്ലാതെ. അപമാനിക്കപ്പെടുക എന്നാൽ മരണത്തിനു തുല്യമായി കാണുന്ന കുഞ്ഞുങ്ങൾ അക്ഷരാർത്ഥത്തിൽ ഭീതിപ്പെടുത്തുന്നുണ്ട്. പ്രതികരണ ശേഷി ഉള്ള കുട്ടിയായിരുന്നു ഗൗരി, പക്ഷെ അധ്യാപകരുടെ നിലപാടുകൾ, അനിയത്തിയുടെ ദൈന്യത, അവൾ വെറുമൊരു പെൺകുട്ടി മാത്രമായി പോയിരിക്കണം. അതുകൊണ്ടാവണം മറ്റൊരു വഴിയുമില്ലാതെ മരണത്തിലേയ്ക്ക് അവൾ സ്വയം നടന്നു പോയിട്ടുണ്ടാവുക.
ഗൗരിയുടെ വിഷയത്തിൽ രണ്ടു ചോദ്യങ്ങളാണ് ഉന്നയിക്കേണ്ടി വരിക. അവൾ അല്ലെങ്കിൽ അവളുടെ അനുജത്തി നേരിട്ട ലിംഗപരമായ നീതികേടിന്റെ ചോദ്യങ്ങൾ, മറ്റൊന്ന് കരളുറപ്പില്ലാത്ത കുഞ്ഞുങ്ങൾ. ചോദ്യം ചെയ്യാൻ ധൈര്യം കാട്ടിയ പെൺട്ടിയെന്ന നിലയിൽ ഗൗരി അഭിനന്ദനം അർഹിക്കുമ്പോഴും എന്ത് കാരണങ്ങൾ കൊണ്ടും അവൾ മരണത്തിലേയ്ക്ക് സ്വയം നടന്നു എന്നത് ഞെട്ടിക്കുന്നു.
പിടിച്ചു നിൽക്കുക എന്ന പാഠം പോലും പറഞ്ഞു കൊടുക്കാൻ അധ്യാപകർക്കോ കുടുംബത്തിനോ സുഹൃത്തുക്കൾക്കോ ആയില്ല എന്നത് നീതീകരിക്കത്തക്കതല്ല. ഒറ്റപ്പെടുത്തുക, പരിഹസിക്കുക, സദാചാരം പേറിയ ദുഷിച്ച മനസ്സുമായി അകറ്റി നിർത്തുക... ഇതൊക്കെ ഉണ്ടാകുമ്പോൾ പിടിച്ചു നിൽക്കാൻ ഉണ്ടാകേണ്ട ആർജ്ജവം പോലും എവിടെ നിന്നും ലഭിക്കാതെ ആവണം ഗൗരി അവസാന വഴി തിരഞ്ഞെടുത്തിട്ടുണ്ടാവുക!
അത്ര എളുപ്പമല്ല ഇന്നത്തെ കാലത്ത് അധ്യാപനം. തീർച്ചയായും ലക്ഷങ്ങൾ കൊടുത്തു സ്വകാര്യ സ്‌കൂളുകളുടെ ഭാഗമാകുമ്പോൾ മുന്നോട്ടുള്ള ജീവിതവും പ്രശ്നങ്ങളുമെല്ലാം അവരുടെ ഭാഗമാണ്. അത്രയൊന്നും ദഹിക്കാത്ത സിലബസും കുട്ടികളുടെ അച്ചടക്കമില്ലായ്മയും ശിക്ഷിക്കാനുള്ള നിയമപരമായ വൈഷമ്യങ്ങളും പല അധ്യാപകരെയും ഭ്രാന്തമായ മനോ നിലകളിൽ ഇന്നും എത്തിക്കുന്നുണ്ട്. പക്ഷെ ഒന്നോർക്കണം സമൂഹത്തിൽ അന്നും ഇന്നും എന്നും റോൾ മോഡലുകൾ ആക്കപ്പെടുന്നത് അധ്യാപകർ തന്നെയാണ്.
അതുകൊണ്ടു തന്നെ കുഞ്ഞുങ്ങളോട് അവർ കാണിക്കുന്ന ഓരോ പ്രവൃത്തിയും അത്രമേൽ നന്മയുള്ളതാകണം, പറയുന്ന ഓരോ വാക്കും അവരെ പ്രചോദിപ്പിക്കാൻ ഉള്ളതാകണം. അതായത് വെറുമൊരു ജോലിയല്ല അധ്യാപനം എന്നർത്ഥം. നാളത്തെ ഒരു പൗരബോധത്തെ ഇന്നേ ഏതു വഴി നയിക്കണം എന്ന് തീരുമാനിക്കാൻ അധികാരം ഉള്ളവരാണ് അവർ. പണം നൽകി അധ്യാപനം എന്ന ജോലി സ്വന്തമാകകുമ്പോൾ മാനുഷികത എന്ന നന്മ ഇല്ലാതായി പോകുന്നു എന്നതിന്റെ ഉദാഹരണങ്ങൾ ഗൗരിയിൽ നിൽക്കുന്നതല്ല.
പക്ഷെ ഗൗരി ഒരു പാഠമാകണം. കുറഞ്ഞത് സദാചാര ചിന്ത ദുരന്തമായി കൊണ്ട് നടക്കുന്ന ഒരു വരും തലമുറയെ നമുക്ക് ആവശ്യമില്ല. ആണും പെണ്ണും പരസ്പര ശാരീരിക മാറ്റങ്ങൾ ഉള്ള രണ്ടു വ്യക്തികൾ മാത്രമാണെന്നും ഇരുവരും ഒന്നിച്ചു നിൽക്കുമ്പോഴേ പ്രപഞ്ചത്തെ മുന്നോട്ടു പോകുന്നുള്ളൂവെന്നും , ആരും ആരിലും താഴെയല്ലെന്നും കുഞ്ഞു ക്ലാസ്സുകൾ മുതലേ അവർക്ക് ബോധ്യമുണ്ടാകണം.
ടോട്ടോച്ചാനെ ഓർമ്മ വരുന്നുണ്ട്... ആൺകുട്ടികളും പെൺകുട്ടികളും ഒരേ രീതിയിൽ കളിച്ചും പരസ്പരം തൊട്ടും അറിഞ്ഞും വളർന്നു വരുന്നതിന്റെ ആനന്ദങ്ങളിലേയ്ക്ക് ടോട്ടോച്ചാൻ വായനയിൽ എത്തിക്കുമ്പോൾ എല്ലാ സ്‌കൂളുകളിലും അധ്യാപകർക്കും കുട്ടികൾക്കും ടോട്ടച്ചാണ് എന്ന കഥപാത്രത്തെയും ആ നോവലിനെയും നിർബന്ധമാക്കണം. അതിനെ ചർച്ചയ്ക്കും വിധേയമാക്കണം. ഇനിയുള്ള തലമുറയിലാണ് അരാജകത്വത്തിന്റെ നിത്യമായ ഉത്തരങ്ങളുള്ളത്... സദാചാര മുഖം വച്ച് വേർതിരിച്ചിരുത്തി അവരിൽ നിന്നും ആ ഉത്തരങ്ങൾ അധ്യാപകർ ദയവു ചെയ്തു മായ്ച്ചു കളയരുത്.