അർബുദത്തിന്റെ വേരുകൾ ശരീരം കാർന്നു തിന്നുന്ന വേദന അവളെ തളർത്തുന്നില്ല. അതിലുമെത്രയോ ആഴത്തിൽ അവളുടെ ഹൃദയം മുറിപ്പെട്ടിരിക്കുന്നു. ഭീഷണിപ്പെടുത്തി തന്റെ നഗ്നചിത്രങ്ങൾ അധ്യാപകർ പകർത്തിയതിനേക്കാൾ അതുപയോഗിച്ച് ബ്ലാക്ക്മെയിൽ ചെയ്ത് അവളുടെ ശരീരം 18 മാസത്തോളം ദുരുപയോഗം ചെയ്തിനേക്കാൾ ക്രൂരതയൊന്നും അർബുദത്തിന് തന്റെ ശരീരത്തോടു ചെയ്യാൻ കഴിയില്ലെന്നവൾക്കുറപ്പായിരുന്നു.
രാജസ്ഥാനിലെ ബിക്കനിയറിയർ സ്വദേശിയായ പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
18 മാസമായി സ്കൂളിലെ എട്ടു അധ്യാപകർചേർന്നാണ് പെൺകുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തത്. 2015 ഏപ്രിൽ 12 ന് സ്കൂൾ വിട്ടശേഷം അധ്യാപകർ പെൺകുട്ടിയെ വിളിപ്പിക്കുകയും നഗ്നചിത്രങ്ങൾ പകർത്തുകയുമായിരുന്നു. വിവരം പുറത്തറിഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.
ഗർഭനിരോധന ഗുളികകൾ നിർബന്ധിച്ചു കഴിപ്പിച്ചിരുന്നതായും പെൺകുട്ടി പറയുന്നു. പെൺകുട്ടിയുടെ ആരോഗ്യനില വഷളായതിനെത്തുടർന്ന് മൂന്നുമാസം മുമ്പ് ആശുപത്രിയിൽ പ്രവേശിച്ചപ്പോഴാണ് മകൾ പീഡിപ്പിക്കപ്പെട്ട വിവരം മാതാപിതാക്കൾ അറിയുന്നത്.
ഉടൻ തന്നെ അധ്യാപകർക്കെതിരെ പരാതി നൽകുകയും ചെയ്തു. കുറ്റവാളികൾ പിടിയിലായിട്ടുണ്ടെന്നും കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തതിനുള്ള ശിക്ഷ അവർക്കു നൽകുമെന്നും പൊലീസ് കുടുംബത്തിന് ഉറപ്പുനൽകിയിട്ടുണ്ട്. ആശുപത്രിയിലെ ത്തിയ കുട്ടിയെ പരിശോധിച്ച ഡോക്ടർമാർ അവൾക്കു രക്താർബുദമാണെന്നു സ്ഥിരീകരിക്കുക കൂടി ചെയ്തതോടെ ആ കുടുംബമാകെ തകർന്നുപോയി.