രണ്ടു പെൺകുട്ടികളെ 14 പുരുഷന്മാർ ചേർന്ന് ഉപദ്രവിക്കുക. ശേഷം അവരെ പൊക്കിയെടുത്തുകൊണ്ട് സ്ഥലം വിടാൻ ശ്രമിക്കുക. കാടത്തം നിറഞ്ഞ ഈ സംഭവങ്ങൾ അരങ്ങേറിയത് ഉത്തർ പ്രദേശിലെ രാംപൂർ ജില്ലയിലാണ്.
റ്റാൻഡാ പൊലീസ് സ്റ്റേഷനു സമീപത്തുവെച്ചാണ് 14 പുരുഷന്മാർ ചേർന്ന് പെൺകുട്ടികളെ ഉപദ്രവിച്ചതും ദൃശ്യങ്ങൾ പകർത്തിയതും. സംഭവം നടന്നത് എന്നാണെന്നതിനെക്കുറിച്ചുള്ള കൃത്യമായ സൂചനകൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നും എന്നാൽ ദൃശ്യങ്ങൾ പ്രചരിക്കപ്പെട്ടത് അടുത്ത ദിവസങ്ങളിലാണെന്നുമാണ് പൊലീസ് പറയുന്നത്.
സംഭവത്തിലെ പ്രധാന പ്രതിയെ അപ്പോൾത്തന്നെ കസ്റ്റഡിയിലെടുത്തെന്നും മറ്റു പ്രതികൾക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും പൊലീസ് പറയുന്നു. ഒരു ഇടവഴിയിൽവെച്ചാണ് പെൺകുട്ടികൾ ആക്രമിക്കപ്പെട്ടതെന്നും ബൈക്കിലെത്തിയ പുരുഷന്മാർ അവരെ കടന്നു പിടിക്കുകയും വസ്ത്രങ്ങൾ വലിച്ചു കീറാൻ ശ്രമിക്കുകയും അതിലൊരു പെൺകുട്ടിയെ തൂക്കിയെടുത്ത് കടന്നു കളയാൻ ശ്രമിച്ചതിന്റെയും ദൃശ്യങ്ങൾ വിഡിയോയിൽ വ്യക്തമായിപ്പതിഞ്ഞിട്ടുണ്ടെന്നും പ്രതികളെ കുടുക്കാൻ ഇതു മതിയായ തെളിവാണെന്നും പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.
ഉപദ്രവിക്കരുതേയെന്ന് കരഞ്ഞപേക്ഷിച്ചിട്ടും അവരതു കേട്ടില്ല. ഞങ്ങളുടെ കരച്ചിൽ കേട്ടിട്ടു പോലും ആരും സഹായിക്കാനുമെത്തിയില്ല. സ്ത്രീകളെ പരസ്യമായി അപമാനിച്ച ആ കുറ്റവാളികൾ ശിക്ഷിക്കപ്പെടണം അതു മാത്രമാണ് ഞങ്ങളുടെ ആഗ്രഹം.