Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീടിന്റെ മേൽക്കൂരയിൽ 10 ദിവസം പ്രായമുള്ള കുട്ടിയുടെ അഴുകിയ മൃതദേഹം ; അന്വേഷണത്തിൽ ചുരുളഴിഞ്ഞത് ഒരു പീഡനകഥ

baby പ്രതീകാത്മക ചിത്രം.

പ്രായപൂർത്തിയാകാത്ത കുട്ടികളോടുള്ള പീഡനവും ശിശുമരണവും വീണ്ടും. ചെന്നൈ നഗരത്തിൽനിന്നുമാണു പുതിയ വാർത്ത. ചെന്നൈ തൊണ്ടിയാർപെട് പ്രദേശത്ത് വീടിന്റെ മേൽക്കൂരയിൽ 10 ദിവസം പ്രായമുള്ള കുട്ടിയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച രാത്രി രൂക്ഷഗന്ധത്തിന്റെ ഉറവിടം തേടിച്ചെന്ന അയൽവാസികളാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസിന്റെ അന്വേഷണത്തിൽ ചുരുളഴിഞ്ഞത് ഒരു പീഡനകഥ.

പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടി പ്രസവിച്ച കുട്ടിയുടെ മതദേഹമാണ് ഉപേക്ഷിക്കപ്പെട്ടതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു..23 വയസ്സുള്ള അയൽക്കാരനായ ട്രക്ക് ഡ്രൈവറാണ് പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയതെന്നും പൊലീസ് പറയുന്നു. ഒരു വീടിന്റെ ആസ്ബറ്റോസ് മേൽക്കൂരയിലാണു മൃതദേഹം ഉപേക്ഷിക്കപ്പെട്ടനിലയിൽ അയൽവാസികൾ കണ്ടെത്തിയത്. പോസ്റ്റ് മോർട്ടത്തിനുവേണ്ടി മൃതശരീരം സ്റ്റാൻലി മെഡിക്കൽ കോളജിലേക്കു മാറ്റിയിരിക്കുകയാണ് ഇപ്പോൾ.

അന്വേഷണത്തിനൊടുവിൽ പൊലീസ് കുട്ടിയുടെ അമ്മയായ പതിനൊന്നാം ക്ലാസുകാരിയെ കണ്ടെത്തി. സംഭവത്തെക്കുറിച്ച് തങ്ങൾക്കൊന്നുമറിയില്ലെന്നാണു പെൺകുട്ടിയുടെ കുടുംബം പൊലീസിനോടു പറഞ്ഞത്. അടുത്തുതന്നെയുള്ള ഒരു സർക്കാർ സ്കൂളിൽ 11–ാം ക്ലാസിലാണു പെൺകുട്ടി പഠിക്കുന്നത്.കുട്ടി ഗർഭിണിയാണെന്ന് വീട്ടുകാർ അറിഞ്ഞിരുന്നില്ലത്രേ. വയറുവേദനയെത്തുടർന്ന് ആശുപത്രയിൽ കൊണ്ടുപോയപ്പോഴും ഗർഭിണിയാണെന്ന വിവരം വെളിപ്പെട്ടില്ലെന്നും അവർ പറയുന്നു. 

ദിവസവേതനക്കാരനായ തൊഴിലാളിയാണ് പെൺകുട്ടിയുടെ അച്ഛൻ. അമ്മ മറ്റുവീടുകളിൽ ജോലിക്കു സഹായിച്ചു ജീവിക്കുന്നു. മേയ് 28 ന് പെൺകുട്ടി ശുചിമുറിയിൽവച്ചു പ്രസവിച്ചുവെന്നാണു പൊലീസിന്റെ കണ്ടെത്തൽ. അയൽവാസിയായ ട്രക്ക് ഡ്രൈവർ രവിയും പെൺകുട്ടിയും തമ്മിൽ അടുപ്പമുണ്ടായിരുന്നത്രേ. ഇയാളാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.

കേസ് രജിസ്റ്റർ ചെയ്ത തൊണ്ടിയാർപെട് പൊലീസ് രവിയെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ രവി പ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. പെൺകുട്ടിയുടെ കുടുംബം പറയുന്നത് പൊലീസ് പൂർണമായും മുഖവിലയ്ക്കെടുത്തിട്ടില്ല. കുടുംബത്തെ വീണ്ടും ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണു പൊലീസ്.