'ഇവൻ ദൈവം തന്ന നിധിയാണ്. ഇവന് ദൈവിക ശക്തിയുണ്ട്'. നാലുകാലുകളും രണ്ടു ജനനേന്ദ്രിയങ്ങളുമായി പിറന്ന കുഞ്ഞിനെ മാറേട് ചേർത്ത് ആ അമ്മ പറഞ്ഞു. കുഞ്ഞിന് ഗുരുതരമായ ജനിതകവൈകല്യമുണ്ടെന്നും അവനെ വിദഗ്ധ ചികിത്സയ്ക്കു വിട്ടുകൊടുക്കണമെന്നുമാവശ്യപ്പെട്ട് കുടുംബാംഗങ്ങളും ആശുപത്രി അധികൃതരും അമ്മയെ സമീപിച്ചപ്പോൾ അവരുടെ മറുപടിയിതായിരുന്നു.
കർണാടകയിലെ ബെല്ലാരിയിലാണ് സംഭവം. റെയ്ചൂരിലെ പ്രാഥമീകാരോഗ്യ കേന്ദ്രത്തിലാണ് അപൂർവ വൈകല്യവുമായി കുഞ്ഞു പിറന്നത്. റെയ്ചൂരിലെ സിന്ദനൂരെ സ്വദേശികളായ ചെന്നബാസവ– ലളിതാമ്മ ദമ്പതികൾക്കാണ് ശനിയാഴ്ച പുലർച്ചെ കുഞ്ഞുപിറന്നത്. പ്രാഥമീകാരോഗ്യകേന്ദ്രത്തിൽ വേണ്ടത്ര ചികിത്സാ സൗകര്യങ്ങളില്ലാത്തതിനാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്ന കുഞ്ഞിനെ വൈകിട്ടോടെ ബെല്ലാരിയിലെ വിജയനഗര മെഡിക്കൽ സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശിപ്പിച്ചു.
സ്വാഭാവിക പ്രസവത്തിലൂടെയാണ് തനിക്കു കുഞ്ഞു ജനിച്ചതെന്നും ദൈവത്തിന്റെ വരദാനമായ ദൈവിക ശക്തിയുള്ള കുഞ്ഞിനെ വിദ്ഗ്ധ ചികിത്സയ്ക്കു വിട്ടുനൽകാൻ സമ്മതമല്ലെന്നും പറഞ്ഞുകൊണ്ട് അമ്മ കടുംപിടുത്തം പിടിച്ചതോടെയാണ് ബന്ധുക്കളും ആശുപത്രി അധികൃതരും ഇടപെട്ടത്. തുടർച്ചയായ ഉപദേശം കൊണ്ടും കൗൺസിലിങ് കൊണ്ടും അമ്മയെ ഒരു വിധത്തിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയ ശേഷമാണ് കുഞ്ഞിനെ ബെല്ലാരിയിലെ ആശുപത്രിയിലേക്കു മാറ്റിയതെന്നുമാണ് ഡോ. വിരുപക്ഷയുടെ വിശദീകരണം.
വിജയനഗര മെഡിക്കൽ സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടർമാരുടെ വിദഗ്ധസംഘം കുഞ്ഞിനെ പരിശോധിച്ചുവരുകയാണെന്നും ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ വൈകല്യം നീക്കി അവനെ സ്വാഭാവിക ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരുമെന്ന ഉറപ്പും നൽകിയിട്ടുണ്ടെന്നും അവർ പറയുന്നു. ഇതു തന്റെ രണ്ടാമത്തെക്കുഞ്ഞാണെന്നും മൂത്തയാൾക്കു മൂന്നുവയസ്സുണ്ടെന്നും. കുഞ്ഞനിയനെക്കാണാൻ അവൻ കാത്തിരിക്കുകയാണെന്നും. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ സാധിക്കുമെന്ന ഉറച്ച വിശ്വാസം തനിക്കുണ്ടെന്നുമാണ് ലളിതാമ്മയുടെ വാദം.