ഒരുവർഷത്തിലേറെയായി വിദേശഇന്ത്യക്കാരുടെ കാണപ്പെട്ട ദൈവമാണു വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. യാത്രാ പ്രശ്നമോ, തടഞ്ഞുവയ്ക്കലോ വീസയോ എന്തുമാകട്ടെ എപ്പോഴും സഹായത്തിനുണ്ടാകും സുഷമ. സാധാരണക്കാരിൽനിന്നുപോലും ഒരു ട്വിറ്റർ ദൂരത്തിൽ മന്ത്രിയുണ്ട്.
ഒരു സന്ദേശം പോസ്റ്റ് ചെയ്താൽ നടപടി ഉറപ്പ്. ഏറ്റവുമൊടുവിലായി മന്ത്രിയുടെ സഹായം അഭ്യർഥിച്ചു രംഗത്തുവന്നതു സൂപ്പർവുമൺ എന്നറിയപ്പെടുന്ന യൂട്യൂബ് താരം ലിലി സിങ്. ടൊറന്റോയിലെ ഇന്ത്യൻ കോൺസുലേറ്റിനക്കുറിച്ചാണു ലിലി സിങിന്റെ പരാതി. ഉടൻതന്നെ സംഭവത്തിൽ ഇടപെട്ട മന്ത്രി പ്രശ്നം പരിഹരിച്ചു ലിലിയെ സന്തോഷവതിയാക്കി. സഹായം തേടിയെത്തുന്നവർക്കു താങ്ങും തണലുമായി എപ്പോഴുമുണ്ടാകുമെന്നും മന്ത്രി തെളിയിച്ചു.
തന്റെ പുതിയ പുസ്തകത്തിന്റെ പ്രചാരവുമായി ബന്ധപ്പെട്ട് ഈ മാസാവസാനം ഇന്ത്യയിലേക്കു വരാനിരിക്കുകയാണു ലിലി സിങ്. പക്ഷേ ടൊറന്റോയിലെ ഇന്ത്യൻ ഏംബസി ജീവനക്കാർ ലിലിയെ ഒരുരീതിയിലും സഹായിക്കുന്നില്ല. നിരാശയോടെ ലിലി സിങ് എംബസിയിൽ തനിക്കുണ്ടായ ദുരനുഭവവത്തെക്കുറിച്ചു
വിദേശകാര്യമന്ത്രിക്കും പ്രധാനമന്ത്രിക്കും ട്വിറ്ററിൽ സന്ദേശമയച്ചു. പ്രൊഫഷണലിസമില്ലാത്ത എംബസി ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തിൽ തനിക്കു നിരാശയുണ്ടെന്നും മടുത്തുവെന്നും ലിലി എഴുതി. ഇന്ത്യയിലേക്കു യാത്ര ചെയ്യുന്നതല്ല വീസ സംഘടിപ്പിക്കുന്നതാണ് ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യമെന്നും ലിലി കുറിച്ചു. ഇന്ത്യയെ സ്നേഹിക്കുന്നു; ഇന്ത്യക്കാരെയും. പക്ഷേ ഇന്ത്യൻ കോൺസുലേറ്റ് ഈ ലോകത്തെ ഏറ്റവും ബുദ്ധിമുട്ടേറിയ സ്ഥലമായി മാറിയിരിക്കുന്നു: ലിലി എഴുതി.
ലിലിയുടെ ട്വീറ്റിനു മറുപടിയുമായി കോൺസുലേറ്റ് എത്തി. ഒരു മണിക്കൂറിനകം ലിലിക്കു ബിസിനസ് വീസ കൊടുക്കുമെന്നും അവർ അറിയിച്ചു. പക്ഷേ മൂന്നുമാസം മാത്രം ഇന്ത്യയിൽ തങ്ങാനുള്ള വീസയാണ് അധികൃതർ അവർക്കു വാഗ്ദാനം ചെയ്തത്. ലിലിക്കു കുറേനാൾ കൂടി ഇന്ത്യയിൽ തുടരേണ്ടതുണ്ട്. ഇന്ത്യൻ എംബസിയിൽ അനുഭവിക്കേണ്ടിവന്ന അഗ്നിപരീക്ഷണ ങ്ങളെക്കുറിച്ച് ലിലിയുടെ ഒരു ആരാധിക ഒരു വീഡിയോയും പോസ്റ്റ് ചെയ്തു.
പ്രശ്നത്തിൽ എത്രയും വേഗം ഇടപെടാൻ വീഡിയോയിൽ അഭ്യർഥിക്കുന്നുമുണ്ട്. സുഷമ സ്വരാജ് ഉടൻതന്നെ പ്രശ്നത്തിലിടപെട്ടു. പ്രശ്നം എത്രയുപെട്ടെന്നു പരിഹരിക്കുമെന്നു വാക്കു കൊടുത്തതിനൊപ്പം കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ വികാസ് സ്വരൂപിനെ ബന്ധപ്പെടാനും സുഷമ ലിലിയെ ഉപദേശിച്ചു.
പിന്നീടു ട്വിറ്ററിൽ വന്നതു ലിലിയുടെ നന്ദിപറയുന്ന സന്ദേശമാണ്.പ്രശ്നത്തിൽ ഇടപെട്ടതിനു നന്ദി പറഞ്ഞു ലിലി സിങ്. മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ സദ്പ്രവൃത്തി താൻ ഒരിക്കലും മറക്കില്ലെന്നും കൂടി ലിലി കുറിച്ചു. മുംബൈ,ഹൈദരാബാദ്, ഡൽഹി ഉൾപ്പെടെയുള്ള പ്രദേശങ്ങൾ സന്ദർശിച്ച് തന്റെ പുസ്തകത്തിന്റെ പ്രചാരം നടത്താനാണു ലിലി ഇന്ത്യയിലേക്കു വരുന്നത്.