വാരാണസിയിലെ ഒരു ഗ്രാമത്തിൽ ജനിച്ച മണികർണിക ഝാൻസിയിലെ റാണിയായതും ബ്രീട്ടീഷുകാർക്കെതിരെ പടപ്പുറപ്പാടു നടത്തിയതുമെല്ലാം നാം ചരിത്രത്തിലൂടെ വായിച്ചറിഞ്ഞിട്ടുണ്ട്. ആ കഥ അഭ്രപാളികളിലെത്തുമ്പോൾ റാണി ലക്ഷ്മീ ഭായി എന്ന ധീരവനിതയായി വേഷമിടുന്നത് കങ്കണ റണാവത്താണ്. മണികർണിക ദ് ക്വീൻ ഓഫ് ഝാൻസി എന്ന ചിത്രത്തിലാണ് കങ്കണ ഝാൻസി റാണിയായി വേഷമിടുന്നത്.
ക്രിഷ് എന്നറിയപ്പെടുന്ന രാധാകൃഷ്ണ ജാഗർലാമുഡിയാണ് ഈ ചിത്രത്തിന്റെ സംവിധായകൻ. കങ്കണയുടെ ആദ്യസ്കെച്ച് ചിത്രങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണി പ്പോൾ. കഴുത്തൊപ്പം മുടിയും തലപ്പാവും വലിയ കമ്മലുകളും മൂക്കൂത്തിയുമൊക്കെ ധരിച്ച കങ്കണയുടെ സ്കെച്ചുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിന്റെ പൂർണ്ണതയ്ക്കു വേണ്ടി കുതിര സവാരിയും വാൾപ്പയറ്റുമൊക്കെ പരിശീലിക്കുന്ന കങ്കണയുടെ ദൃശ്യങ്ങൾ മുൻപുതന്നെ ചർച്ചയായിരുന്നു.
ജൂണിൽ ചിത്രത്തിന്റെ ചിത്രീകരണമാരംഭിക്കുമെന്നും കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കുവേണ്ടിയുള്ള കഠിനപരിശ്രമത്തിലാണ് കങ്കണയെന്നുമാണ് ചിത്രവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കു ന്നവർ നൽകുന്ന വിവരം. തീവ്രമായ അഭിനയമുഹൂർത്തങ്ങളുള്ള ഒരു ഗംഭീരചിത്രമായിരിക്കുമിതെന്നും ഒരു സ്ത്രീയെന്ന നിലയിൽ കങ്കണയ്ക്കു അഭിനന്ദിക്കാമെന്നും അവർ പറയുന്നു.
സൗന്ദര്യവും,ബുദ്ധിയും,വ്യക്തിത്വവും ഒരുമിച്ചു ചേർന്ന ഒരു സ്ത്രീയായിരുന്നു റാണി ലക്ഷ്മീബായ്, ഒരു പക്ഷേ ഇന്ത്യൻ നേതാക്കളിൽ ഏറ്റവും അപകടകാരിയും" ബ്രട്ടീഷ് ആർമി ഉദ്യോഗസ്ഥനായ ഹ്യൂഗ്‌റോസിന്റെ വാക്കുകളാണത്. ശത്രുപക്ഷത്തുള്ള ഒരു പുരുഷന്റെ വാക്കുകളിൽ നിന്ന് വായിച്ചെടുക്കാം റാണിയുടെ നിശ്ചയ ദാർഡ്യത്തിന്റെയും അസാമാന്യ ധൈര്യത്തിന്റെയും ആഴം. ഝാൻസി റാണി എന്ന ധീരവനിതയുടെ കഥ വെള്ളിത്തിരയിലെത്താൻ കാത്തിരിക്കുകയാണ് ഝാൻസി റാണി എന്ന ധീരവനിതയെ ആരാധിക്കുന്നവരും കങ്കണ റണാവത്ത് എന്ന അഭിനേത്രിയെ സ്നേഹിക്കുന്ന ആരാധകരും.