ദേശീയമാധ്യമങ്ങളടക്കം ഒരു പെൺകുട്ടിയുടെ ധീരതയെ അഭിനന്ദിക്കുക. രാഷ്ട്രീയ സിനിമാ ലോകത്തിലെ പ്രശസ്തർ അവളെ പിന്തുണയ്ക്കുക ഇതൊന്നും ചെറിയ കാര്യമല്ല. വർഷങ്ങളോളം അവളനുഭവിച്ച ദുരിതങ്ങളുടെ കണക്കു നോക്കിയാൽ ആരും അവളെ നമിച്ചു പോകും. അവൾ ചെയ്തതു തന്നെയാണ് ശരിയെന്ന് ആവർത്തിക്കും. വർഷങ്ങളായി തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്ത സന്യാസിയുടെ ജനനേന്ദ്രിയം ഛേദിച്ച പെൺകുട്ടി വാർത്തകളിൽ നിറഞ്ഞത് അടുത്തകാലത്താണ്.
ആ വാർത്തകളുടെ ചൂടാറും മുമ്പാണ് സമൂഹമാധ്യമങ്ങളിൽ ഒരു ചിത്രത്തിന്റെ പേരിൽ മറ്റൊരു പെൺകുട്ടി വേട്ടയാടപ്പെട്ടത്. സന്യാസിയുടെ ജനനേന്ദ്രിയം ഛേദിച്ച പെൺകുട്ടിയുടെ ചിത്രം എന്ന പേരിൽ വാട്ട്സാപ്പിലും ഫെയ്സ്ബുക്കിലും ഒരു പെൺകുട്ടിയുടെ ചിത്രം പ്രചരിച്ചിരുന്നു. പക്ഷെ ദളിത് ആക്റ്റിവിസ്റ്റും മനുഷ്യാവകാശ പ്രവർത്തകയുമായ ധന്യാരാമന്റെ ചിത്രങ്ങളാണ് ആരോ വ്യാജപ്രചാരണങ്ങൾക്ക് ഉപയോഗിച്ചത്.
ഈ ചിത്രങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ധന്യരാമൻ തന്നെ പ്രതിഷേധവുമായെത്തിയത്. ആരോ മനപൂർവം ചിത്രങ്ങൾ ദുരുപയോഗം ചെയ്തതാണെന്നും ഇതു സംബന്ധിച്ച് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ടെന്നും ധന്യപറയുന്നു.