ഒന്നര വയസ്സിലാണ് ശലക സഞ്ജു വരയുടെ ലോകത്ത് പിച്ചവച്ചു തുടങ്ങിയത്. ഇപ്പോൾ ആ അഞ്ചുവയസ്സുകാരിയുടെ ശേഖരത്തിൽ ആയിരത്തോളം ചിത്രങ്ങളുണ്ട്. അഞ്ച് സോളോ എക്സിബിഷനുകളും നടത്തി. നിറങ്ങളും ബ്രഷും കാൻവാസും കണ്ടു കഴിഞ്ഞാൽ ശലക പിന്നെ ആ അഞ്ചു വയസ്സുകാരിയൊന്നുമല്ല, ചുറ്റുമുള്ളതെല്ലാം മറന്ന് വരയിൽ മുഴുകും. ഏറ്റവുമിഷ്ടം എന്താണെന്നു ചോദിച്ചാൽ നിഷ്കളങ്കമായ ചിരിയോടെ ഉടനെത്തും ഉത്തരം- എനിക്കു പടം വരയ്ക്കണം, പിന്നെ പാട്ടുപാടാനും ഇഷ്ടമാണ്.
ഓസ്ട്രേലിയയിൽ ഉദ്യോഗസ്ഥനായ സഞ്ജുവിന്റെയും ആഷ്‌മിയുടെയും മകളാണ് കൊച്ചി ചോയ്സ് സ്കൂളിലെ യുകെജി വിദ്യാർഥിനി ശലക. ശലകയ്ക്ക് എട്ടു മാസം പ്രായമുള്ളപ്പോൾ മുതൽ ഓസ്ട്രേലിയയിലെ കമ്യൂണിറ്റി ലൈബ്രറിയിൽ കൊണ്ടു പോകുമായിരുന്നു. അവിടുത്തെ റൈം സെക്‌ഷനിൽ വളരെ ശ്രദ്ധയോടെ പാട്ടു കേട്ടിരിക്കും.
വീട്ടിലെത്തി അതുപാടാൻ ശ്രമിക്കുകയും ചെയ്യുമായിരുന്നു. അതു കഴിഞ്ഞുള്ള ക്രാഫ്റ്റ് സെക്‌ഷനിൽ ക്രയോൺസ് എടുത്ത് വരയ്ക്കാനൊക്കെ തുടങ്ങി. ആദ്യം ഇതൊന്നും ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ വീട്ടിൽ വന്ന് ഓരോന്നു വരയ്ക്കാൻ തുടങ്ങിയപ്പോഴാണ് വരയ്ക്കാനുള്ള കഴിവ് ഉണ്ടെന്നു മനസ്സിലാക്കിയതെന്ന് ശലകയുടെ അമ്മ ആഷ്‍മി പറയുന്നു. വരയ്ക്കുന്നത് എന്താണെന്ന് കൃത്യമായി പറഞ്ഞു തരാനും കുഞ്ഞു ശലകയ്ക്കറിയാം.
ശലകയുടെ ചിത്രശേഖരത്തിൽ കാരറ്റുമരം കണ്ടെന്നുവച്ച് ആരും അതിശയപ്പെടേണ്ട. കാരറ്റ് മണ്ണിനടിയിലാണ് ഉണ്ടാകുന്നതെന്ന അറിവ് വരുന്നതിനു മുന്നേ വരച്ചതാണ് ഈ ചിത്രം. അന്നത്തെ അവളുടെ ചിന്തയിൽ, എല്ലാം ഉണ്ടാകുന്നത് മരത്തിലാണ്. ചക്കയും മാങ്ങയുമൊക്കെ മരത്തിൽ ഉണ്ടായതുപോലെ ശലകയുടെ ഭാവനയിൽ കാരറ്റും ഉണ്ടായത് മരത്തിലായിരുന്നു.
വരച്ചതിൽ ഏറ്റവും ഇഷ്ടം ഏതു ചിത്രത്തോടാണെന്നു ചോദിച്ചാൽ, എല്ലാം ഞാൻ തന്നെ വരച്ചതല്ലേ, അപ്പോൾ എല്ലാം എനിക്കിഷ്ടമാണെന്ന് കൊഞ്ചി മറുപടിയും തരും.
എന്നാലും പുലിമുരുകൻ സിനിമ കണ്ടിട്ട് പുലിമുരുകനെ വരച്ച് ലാലങ്കിളിനു കൊടുക്കാൻ കഴിഞ്ഞത് ഒരിക്കലും മറക്കാൻ പറ്റില്ലെന്നു പറയാനും അവൾ മറന്നില്ല. ‘എനിക്ക് ഏറ്റവും ഇഷ്ടം മോഹൻലാൽ അങ്കിളിനെയാണ്. പുലിമുരുകൻ സിനിമ കണ്ടു കഴിഞ്ഞപ്പോൾ ആ ഇഷ്ടം കൂടി. അന്നുതന്നെ ഞാനൊരു പുലിമുരുകന്റെ പടവും വരച്ചു.
എക്സിബിഷനിൽ ആ പടം വച്ചപ്പോൾ അതു കണ്ട എന്റെ സ്കൂളിന്റെ പ്രസിഡന്റ് ജോസ് തോമസ് സാറാണ് മോഹൻലാൽ അങ്കിളിനെ ആ പടം കാണിക്കാനുള്ള അവസരം ഉണ്ടാക്കിത്തന്നത്. പടം കണ്ട അങ്കിൾ എനിക്ക് ഉമ്മ തന്നു. ഇനിയും ഒരുപാട് പടങ്ങൾ വരയ്ക്കണമെന്നും പറഞ്ഞു. പിന്നെ എന്നെ എടുത്ത് ഫോട്ടായും എടുത്തു’– ശലക പറയുന്നു. വരയുടെ ലോകത്ത് വിസ്മയങ്ങൾ തീർത്ത് മുന്നേറാൻ ശലകയ്ക്ക് പ്രചോദനവും പ്രോൽസാഹനവും നൽകി അച്ഛനും അമ്മയും അധ്യാപകരും കൂടെയുണ്ട്.